Local News
ഉത്തരമലബാറിലെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ നാളെ നാടിന് സമർപ്പിക്കും

തലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യത്തെ 220 കെ.വി ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുവേണ്ടി പ്രസരണമേഖല കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. 60 കോടി ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
കാഞ്ഞിരോടുനിന്ന് തലശ്ശേരിയിലേക്ക് 110 കോടി രൂപ ചെലവഴിച്ച് പുതിയ 220/ 110 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ട്രാൻസ്മിഷൻ ലൈൻ നിർമിച്ചിട്ടുണ്ട്.
ഇതും ശനിയാഴ്ച പ്രവർത്തനക്ഷമമാവും. നിലവിൽ കതിരൂർ പഞ്ചായത്തിലെ പറാംകുന്നിലെ 110 കെ.വി സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചത്.
100 എം.വി.എ ശേഷിയുള്ള രണ്ട് 220/ 110 കെ.വി ട്രാൻസ്ഫോർമറുകൾ, 20 എം.വി.എ ശേഷിയുള്ള രണ്ട് 110/ 11 കെ.വി ട്രാൻസ്ഫോമറുകളാണ് സബ് സ്റ്റേഷനിലുള്ളത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകൾ ഉൾപ്പെട്ട പ്രദേശങ്ങളിലും പിണറായി, കതിരൂർ, പെരളശ്ശേരി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂ മാഹി, കുന്നോത്തുപറമ്പ്, ധർമടം, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനം ലഭിക്കും.
ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സബ് സ്റ്റേഷൻ എന്നതാണ് ഇതിന്റെ പ്രത്യേകത. നൂതന സാങ്കേതിക വിദ്യയിലുള്ള സബ് സ്റ്റേഷൻ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിപ്പിക്കാനും വിദൂരത്തുള്ള മാസ്റ്റർ കൺട്രോൾ സെന്റർ, സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ, കളമശ്ശേരി, ബാക്കപ്പ് ലോഡ് ഡെസ്പാച്ച് സെന്റർ, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും നിയന്ത്രിക്കാവുന്നതാണ്.
ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്കും ജി.ഐ.എസ് സബ് സ്റ്റേഷൻ ഉണർവ് പകരും. പ്രസരണ വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായിക, കാർഷിക ഗാർഹിക ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭിക്കും.
നിലവിൽ അരീക്കോട് നിന്നാണ് വടക്കൻ കേരളത്തിലേക്ക് വൈദ്യുതിയെത്തുന്നത്. ഈ ലൈനിൽ തകരാറ് സംഭവിച്ചാൽ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി ഉഡുപ്പിയിൽ നിന്ന് കാസർകോട് കരിന്തളത്തേക്ക് 1000 എം.ഡബ്ല്യു അധിക വൈദ്യുതി എത്തിക്കുന്നതിന് 400 കെ.വി പ്രസരണ ലൈനിന്റെ നിർമാണ പ്രവൃത്തി സമാന്തരമായി പുരോഗമിക്കുന്നുണ്ട്.
220 കെ.വി തലശ്ശേരി സബ് സ്റ്റേഷനെ 110 കെ.വി കൂത്തുപറമ്പ് സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതോടെ വയനാട്ടിലും തലശ്ശേരി സബ് സ്റ്റേഷന്റെ ഗുണഫലം ലഭിക്കും.
കക്കയത്ത് നിന്നുള്ള ലൈൻ ഭാവിയിൽ 220/ 110 കെ.വിയായി ശേഷി വർധിപ്പിക്കുന്നതിലൂടെ ഉഡുപ്പി വരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗവുമായി തലശ്ശേരി മാറും. കാസർകോട് കരിന്തളത്ത് 400 കെ.വി സബ് സ്റ്റേഷൻ കമീഷൻ ചെയ്യുന്നതിനൊപ്പം കരിന്തളം മുതൽ തലശ്ശേരി വരെ ലൈൻ ബന്ധിപ്പിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ വിതരണ ശൃംഖല ഉറപ്പുവരുത്താനാകും.
MALOOR
മാലൂർ ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു

മാലൂർ: ഗുഡ് എർത്ത് സാരംഗിൽ പച്ചക്കുതിര സഹവാസ ക്യാമ്പ് നടന്നു. മാറി വരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിൽ കുട്ടികളെ പ്രകൃതി പാഠങ്ങൾ പഠിപ്പിക്കുക, നാടൻ പാട്ടുകൾ,നാടൻ കളികൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രകൃതിയിൽ നിന്നുള്ള നിറങ്ങൾ കൂട്ടിച്ചേർത്ത് മുഖത്തെഴുത്ത്, തീയേറ്റർ സെഷൻ, പുഴയറിവ്, ക്യാമ്പ് ഫയർ, പക്ഷി നിരീക്ഷണം എന്നിവ നടന്നു. ഡോ.ജിസ് സെബാസ്റ്റ്യൻ, ശിവദർശന നമ്പ്യാർ, ജിതിൻ ജോയ്, വിസ്മയ, യതുമോൻ എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
MATTANNOOR
കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.
IRITTY
ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

ഇരിട്ടി: മലയോര കർഷകരുടെ പ്രതീക്ഷയായ കശുവണ്ടിക്കുണ്ടായ വിലയിടിവും ഉൽപാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ ദുരിതത്തിലാക്കി. തുടക്കത്തിൽ 165 രൂപ ഉണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽ മഴ എത്തിയതോടെ 125-130 രൂപയായി മാറി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയത്തോടെയാണ് കശുവണ്ടിയുടെ വിലയിൽ കുത്തനെ ഇടിഞ്ഞത്.വേനൽ മഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലുംകർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ ഉൽപാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗ ബാധക്കും കാരണമാകുന്നുണ്ട്.
കൂടാതെ മലയോര മേഖലയിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും, മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്.കുരങ്ങുകൾ കൂട്ടമായി എത്തി പച്ച അണ്ടി പോലും പറിച്ചു നശിപ്പിക്കുകയും കശുവണ്ടി പൂക്കൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോരത്ത്മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത നിരവധി ആളുകൾ ഉണ്ട്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്