IRITTY
ആനമതിൽ വൈകിയപ്പോൾ പൊലിഞ്ഞത് ആറ് ജീവൻ; എസ്റ്റിമേറ്റ് പുതുക്കിയ വകയിൽ മാത്രം സർക്കാർ ഖജനാവിനു നഷ്ടം 31 കോടി രൂപയിലധികം

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കുന്നതിനായി 2019 ജനുവരി 6ന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില ഉന്നത ഉദ്യോഗസ്ഥർ വൈകിപ്പിച്ചപ്പോൾ പൊലിഞ്ഞത് ആറ് ജീവൻ.
ആനമതിൽ പണിക്കുള്ള എസ്റ്റിമേറ്റ് പുതുക്കിയ വകയിൽ മാത്രം സർക്കാർ ഖജനാവിനു നഷ്ടം 31 കോടി രൂപയിലധികമാണ്. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് തുക 53.234 കോടി രൂപയാണ്.
550 മീറ്ററിൽ റെയിൽ വേലി ഉൾപ്പെടെ പത്തര കിലോമീറ്ററിൽ ആന മതിൽ പണിയാമുള്ള ചെലവ്. നേരത്തേ പത്തര കിലോമീറ്റർ മതിലും 3 കിലോമീറ്റർ റെയിൽ വേലിയും 22 കോടി രൂപയ്ക്ക് പണിയാമെന്നു വ്യക്തമാക്കിയാണ് ഊരാളുങ്കൽ സൊസൈറ്റി എസ്റ്റിമേറ്റ് നൽകിയത്. ആറളം ഫാമിൽ ആദിവാസി പുനരധിവാസം നടത്തിയ ശേഷം 2014ൽ തന്നെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഏപ്രിൽ 20ന് ബ്ലോക്ക് 13ൽ ചോമാനിയിൽ മാധവിയെയാണ് ആന കൊലപ്പെടുത്തിയത്. അടുത്ത 3 വർഷം കൊണ്ട് 5 പേരെ കൂടി ആന കൊലപ്പെടുത്തിയതോടെയാണ് എ.കെ.ബാലൻ ആനമതിൽ ഉടൻ പണിയുമെന്നു പ്രഖ്യാപിച്ചത്.
ഒരു വർഷത്തിനകം മതിൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. ചില ഉന്നത ഉദ്യോഗസ്ഥർ മതിൽ പണി അനന്തമായി നീട്ടിക്കൊണ്ടു പോയി. ഇപ്പോൾ 6 പേർ കൂടി കാട്ടാനക്കലിക്കു ഇരയായി.
ഉടക്കിട്ടത് ഉന്നത ഉദ്യോഗസ്ഥർ
2019ൽ മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ചപ്പോൾ പദ്ധതിക്ക് ഉടക്കിട്ടത് അദ്ദേഹത്തിന്റെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഓരോ കാരണം പറഞ്ഞു ഫയലുകൾ നീട്ടി. പിന്നീട് 2021 ഓഗസ്റ്റ് 5 ന് ആന മതിൽ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനെതിരെ ചീഫ് സെക്രട്ടറി വിദഗ്ധ സമിതിയെ നിയോഗിച്ചു സമാന്തര മാർഗങ്ങൾ പഠിക്കാൻ നിർദേശിച്ചു. ഇവരുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. അതോടെ, ഹൈക്കോടതി മതിൽ വേണ്ട, സോളർ തൂക്കുവേലി മതി എന്നു വിധി പറഞ്ഞു. എന്നാൽ, സോളർ തൂക്കുവേലിക്കു ശുപാർശ നൽകിയവർ ആ നിർമാണവും നടത്തിയില്ല.
അനുകൂലിച്ച് മന്ത്രിയും
ഇപ്പോൾ ആന മതിൽ തന്നെ പണിയാനും ടിആർഡിഎം ഫണ്ട് തന്നെ വകയിരുത്താനും സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിൽ ശക്തമായി മന്ത്രി കെ.രാധാകൃഷ്ണും ഒപ്പം ചേർന്നതായി സൂചന. ടിആർഡിഎം ഫണ്ട് വകയിരുത്തിയതിനാലാണു വലിയ സാങ്കേതികത്വം ഇല്ലാതെ സ്പെഷൽ വർക്കിങ് ഗ്രൂപ്പ് അനുമതി വേഗം ലഭിച്ചത്.
നേരത്തേ തലശ്ശേരി സബ് കലക്ടറായിരിക്കെ ആറളം ഫാമിൽ എംഡിയുടെ ചുമതല വഹിച്ചിരുന്ന എൻ.പ്രശാന്താണ് ഇപ്പോൾ എസ്‌സി – എസ്ടി സെക്രട്ടറി. ആറളം ഫാമിന്റെയും പുനരധിവാസ മേഖലയുടെയും പ്രശ്നങ്ങൾ നന്നായി അറിയാവുന്ന ഇദ്ദേഹവും ആനമതിലിനു അനുകൂലമായി നിലപാട് എടുത്തു.
ഒന്നാംപ്രതി മുഖ്യമന്ത്രി: പി.കെ.കൃഷ്ണദാസ്
കണ്ണൂർ ∙ ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയും സിപിഎം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയാക്കിയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.
ആറളത്ത് ആനമതിൽ നിർമിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കലക്ടറേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, വി.വി.ചന്ദ്രൻ, കെ.സജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
IRITTY
കാക്കയങ്ങാട് കലാഭവൻ ഗ്രാമോത്സവ ലോഗോ പ്രകാശനം ചെയ്തു

ഇരിട്ടി: കാക്കയങ്ങാട് കലാഭവൻ മ്യൂസിക് ക്ലബ്ബിന്റെ നാല്പതാം വാർഷിക ഗ്രാമോത്സവത്തിന്റെ ലോഗോ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.എ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ചന്ദ്രൻ, അംഗങ്ങളായ കെ. മോഹനൻ, സിബി ജോസഫ്, ധന്യ രാകേഷ്, ഷഫീന മുഹമ്മദ്, ബി. മിനി, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. സതീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി എൻ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണൻ, വി.രാജു, ബാബു ജോസഫ്, എൻ.ദാമോദരൻ, കെ.ടി. ടോമി, ശശി കൃപ, എൻ. രഘുവരൻ, വി. ഷാജി എന്നിവർ പ്രസംഗിച്ചു.
IRITTY
ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
IRITTY
ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന് പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന് മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.
സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല
വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ് പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക് ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന് എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക് മുൻപ് വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്