Connect with us

Kerala

കൈക്കൂലിക്കേസിലെ പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങി; വിജിലന്‍സ് റെയ്ഡിനിടെ ഡി.വൈ.എസ്.പി മുങ്ങി

Published

on

Share our post

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയെന്നു കണ്ടെത്തിയതിന് വിജിലന്‍സ് കേസെടുത്ത ഡിവൈ.എസ്.പി.യുടെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നതിനിടെ ഡി.വൈ.എസ്.പി മുങ്ങി.

വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. പി.വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടിലാണ് തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ യൂണിറ്റ്-രണ്ട് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

റെയ്ഡ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷമാണ് ഡി.വൈ.എസ്.പി വേലായുധന്‍ നായര്‍ വീടിന്റെ പിന്‍വശത്തുകൂടി മുങ്ങിയതെന്ന് റെയ്ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയെ റെയ്ഡ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. റെയ്ഡിനിടെ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

സുപ്രധാന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന. അതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷം വീടിന്റെ പിന്‍വശത്തേക്കുപോയ വേലായുധന്‍ നായരെ പിന്നീട് കാണാതായി.

വിജിലന്‍സ് സംഘവും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാവിലെവരെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് വിജിലന്‍സ് എസ്.പി കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വേലായുധന്‍ നായര്‍ മുങ്ങിയതാണ് എന്ന നിഗമനത്തിലാണ് പോലീസ്. വിജിലന്‍സ് തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടായേക്കാം എന്ന് മനസിലാക്കിയ വേലായുധന്‍ നായര്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുങ്ങി എന്നാണ് കരുതുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതിയായ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്.നാരായണനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയിരുന്നു.

ഇയാളുമായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡി.വൈ.എസ്.പി.യായ പി.വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

നാരായണനെതിരേ വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിലുണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസ് നേരത്തെ അന്വേഷിച്ചത് വേലായുധന്‍ നായരായിരുന്നു.

ഇതു മനസ്സിലാക്കി ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് ഗൗരവമെന്നുകണ്ട് നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം തീരുമാനിക്കുകയായിരുന്നു.


Share our post

Kerala

രോഗികള്‍ക്ക് ആശ്വാസം; കെ.എസ്ഡി.പി മരുന്നുകള്‍ ഇനി പൊതുവിപണിയിലും; ഉദ്ഘാടനം ഏപ്രില്‍ എട്ടിന്

Published

on

Share our post

പൊതുവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുവില്‍ക്കാന്‍ കെ.എ.സ്ഡി.പി ഒരുങ്ങുന്നു. ദേശീയപാതയ്ക്കരികിലെ കമ്പനി അങ്കണത്തിലെ ‘മെഡിമാര്‍ട്ട്’ എന്നു പേരിട്ട വില്‍പ്പനശാല ഏപ്രില്‍ എട്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം െചയ്യും.10 മുതല്‍ 90 വരെ ശതമാനം വിലകുറച്ചാകും വില്‍പ്പന. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വൈകാതെ ചില്ലറവില്‍പ്പന തുടങ്ങുമെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു പറഞ്ഞു. 92 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയെല്ലാം ചില്ലറ വില്‍പ്പന ശാലകളിലെത്തിക്കും. മറ്റു കമ്പനികളുടെ മരുന്നുകളും കുറഞ്ഞവിലയില്‍ ലഭ്യമാക്കും. സര്‍ക്കാരാശുപത്രികള്‍ക്കു മാത്രമാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. പൊതുവിപണിയിലും ഇതു കിട്ടുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും. അര്‍ബുദം, വൃക്കരോഗ മരുന്നുകളും ഭാവിയില്‍ കുറഞ്ഞവിലയ്ക്കു വാങ്ങാനാകും. അര്‍ബുദ മരുന്നുകളടക്കം നിര്‍മിക്കുന്ന ഓങ്കോളജി പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.രാവിലെ 10-നാണ് ഉദ്ഘാടനം. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യാതിഥിയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്‌മണ്യന്‍ അറിയിച്ചു.


Share our post
Continue Reading

Kerala

കാലിക്കറ്റില്‍ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി; പൊതുപ്രവേശന പരീക്ഷ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 വരെ

Published

on

Share our post

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാലാ സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്സി ഫൊറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കായുള്ള പൊതുപ്രവേശനപരീക്ഷയുടെ (സിയു-സിഇടി) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15-ന് അവസാനിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബിപിഎഡ് എന്നിവയ്ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍ത്തന്നെ ഒരു സെഷനില്‍നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍വിഭാഗത്തിന് 610 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 270 രൂപയും എല്‍എല്‍എം പ്രോഗ്രാമിന് ജനറല്‍വിഭാഗത്തിന് 830 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 390 രൂപയുമാണ് അപേക്ഷാഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ അടയ്ക്കണം. വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷാ റാങ്ക്ലിസ്റ്റില്‍നിന്നായിരിക്കും. അപേക്ഷ പൂര്‍ത്തീകരിച്ച് പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും admission.uoc.a-c.in.


Share our post
Continue Reading

Kerala

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ

Published

on

Share our post

കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!