പടക്കങ്ങൾ ഓൺലൈനിൽ; വ്യാപാരികൾക്ക് ആശങ്ക

Share our post

പയ്യന്നൂർ: വിഷുവിന് ആഴ്‌ചകൾമാത്രം ബാക്കിനിൽക്കെ പടക്ക വിപണിയിൽ ഓൺലൈൻ വിതരണം സജീവമായി. പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈനായി പടക്കങ്ങളെത്തുന്നത്.

തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കങ്ങളിൽ ഭൂരിഭാഗവും എത്തിക്കുന്നത്. പൊലീസിന്റെയും റവന്യു വിഭാഗത്തിന്റെയും അഗ്നിസുരക്ഷ സേനയുടെയുമെല്ലാം പരിശോധനകൾക്കും മറ്റും ശേഷമാണ് പടക്ക വിതരണ കേന്ദ്രം ആരംഭിക്കുന്നത്.

എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണ് ഓൺലൈൻ വ്യാപാരമെന്ന് ഫയർ ഡീലേഴ്സ് അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ പ്രേമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഓൺലൈനായി പടക്കങ്ങൾ വരുത്തി വിൽപ്പന നടത്തുന്നത്.

ശിവകാശിയിലെ മൊത്ത വിൽപ്പനക്കാരുടെ വെബ്‌സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്യുന്നവരുടെ വിലാസത്തിലേക്ക് പടക്കങ്ങൾ ലഭ്യമാകും.

മാർക്കറ്റ് വിലയേക്കൾ 80 ശതമാനംവരെ വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാകുന്നതാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. പല പേരുകളിൽ ബുക്ക് ചെയ്‌ത് എത്തിച്ച് കൂടിയ വിലക്ക് വിൽക്കുന്നവരും രംഗത്തുണ്ട്.
പയ്യന്നൂർ പെരുമ്പയിലെ പാർസൽ ഏജൻസിക്കുമുന്നിൽ ബുധനാ‌ഴ്‌ച ഓൺലൈൻ വിതരണത്തിനെത്തിച്ച 30 പെട്ടി പടക്കങ്ങൾ പൊലീസ് പിടികൂടി.

യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ നിരവധി ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് എത്തിച്ച പെട്ടികളിൽ പടക്കങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ വിവരമറിയിച്ചത് ഇവിടെയെത്തിയ പടക്ക വ്യാപാരിയായിരുന്നു.
ഉടൻ പൊലീസെത്തി ഇവ പൊലീസ് സ്‌റ്റേഷൻ വളപ്പിലേക്ക് മാറ്റി. കണ്ണൂർ –-കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതിനായി ശിവകാശിയിൽനിന്നുവന്ന വാഹനമാണ് പെട്ടികൾ ഇറക്കിവച്ചതെന്ന് പാർസൽ ഓഫീസിലെ ജീവനക്കാർ പറഞ്ഞു.

ജി.എസ്‌.ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കങ്ങൾ അശ്രദ്ധമായി ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്ത് ഇറക്കിയതിന് ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി മുരളിക്കെതിരെ കേസെടുക്കുമെന്നും കൂടുതൽ അന്വേഷണം നടത്തി തുടർ നടപടി കൈക്കൊള്ളുമെന്നും പയ്യന്നൂർ എസ്എച്ച്ഒ മഹേഷ് കെ നായർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!