Connect with us

Kannur

പടക്കങ്ങൾ ഓൺലൈനിൽ; വ്യാപാരികൾക്ക് ആശങ്ക

Published

on

Share our post

പയ്യന്നൂർ: വിഷുവിന് ആഴ്‌ചകൾമാത്രം ബാക്കിനിൽക്കെ പടക്ക വിപണിയിൽ ഓൺലൈൻ വിതരണം സജീവമായി. പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈനായി പടക്കങ്ങളെത്തുന്നത്.

തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കങ്ങളിൽ ഭൂരിഭാഗവും എത്തിക്കുന്നത്. പൊലീസിന്റെയും റവന്യു വിഭാഗത്തിന്റെയും അഗ്നിസുരക്ഷ സേനയുടെയുമെല്ലാം പരിശോധനകൾക്കും മറ്റും ശേഷമാണ് പടക്ക വിതരണ കേന്ദ്രം ആരംഭിക്കുന്നത്.

എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണ് ഓൺലൈൻ വ്യാപാരമെന്ന് ഫയർ ഡീലേഴ്സ് അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ പ്രേമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പുകൾ, ക്ലബ്ബുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഓൺലൈനായി പടക്കങ്ങൾ വരുത്തി വിൽപ്പന നടത്തുന്നത്.

ശിവകാശിയിലെ മൊത്ത വിൽപ്പനക്കാരുടെ വെബ്‌സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്യുന്നവരുടെ വിലാസത്തിലേക്ക് പടക്കങ്ങൾ ലഭ്യമാകും.

മാർക്കറ്റ് വിലയേക്കൾ 80 ശതമാനംവരെ വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാകുന്നതാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. പല പേരുകളിൽ ബുക്ക് ചെയ്‌ത് എത്തിച്ച് കൂടിയ വിലക്ക് വിൽക്കുന്നവരും രംഗത്തുണ്ട്.
പയ്യന്നൂർ പെരുമ്പയിലെ പാർസൽ ഏജൻസിക്കുമുന്നിൽ ബുധനാ‌ഴ്‌ച ഓൺലൈൻ വിതരണത്തിനെത്തിച്ച 30 പെട്ടി പടക്കങ്ങൾ പൊലീസ് പിടികൂടി.

യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ നിരവധി ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് എത്തിച്ച പെട്ടികളിൽ പടക്കങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ വിവരമറിയിച്ചത് ഇവിടെയെത്തിയ പടക്ക വ്യാപാരിയായിരുന്നു.
ഉടൻ പൊലീസെത്തി ഇവ പൊലീസ് സ്‌റ്റേഷൻ വളപ്പിലേക്ക് മാറ്റി. കണ്ണൂർ –-കാസർകോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതിനായി ശിവകാശിയിൽനിന്നുവന്ന വാഹനമാണ് പെട്ടികൾ ഇറക്കിവച്ചതെന്ന് പാർസൽ ഓഫീസിലെ ജീവനക്കാർ പറഞ്ഞു.

ജി.എസ്‌.ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കങ്ങൾ അശ്രദ്ധമായി ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്ത് ഇറക്കിയതിന് ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി മുരളിക്കെതിരെ കേസെടുക്കുമെന്നും കൂടുതൽ അന്വേഷണം നടത്തി തുടർ നടപടി കൈക്കൊള്ളുമെന്നും പയ്യന്നൂർ എസ്എച്ച്ഒ മഹേഷ് കെ നായർ പറഞ്ഞു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!