Connect with us

Kerala

കെട്ടിടനിർമാണ പെർമിറ്റ് നിരക്ക് കൂട്ടും; നഗരങ്ങളില്‍ അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ്- മന്ത്രി രാജേഷ്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വര്‍ധന വരുത്തുമെന്ന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ്. നിരക്ക് പിന്നീട് നിശ്ചയിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും വേഗത്തിലും സുഗമമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികസംവിധാനത്തിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വീട് ഉള്‍പ്പെടെ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ചെറുകിട കെട്ടിടനിര്‍മാണങ്ങള്‍ക്കാണ് ഈ സൗകര്യം.

സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും.

ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്‌ക്കേണ്ടതില്ല.

ഈ ഇളവ് ഫ്‌ലാറ്റുകള്‍ക്ക് ബാധകമല്ല. നികുതി ചോര്‍ച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തും. ഇതനുസരിച്ച് നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത നിര്‍മ്മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ റേറ്റിങ് നടപ്പിലാക്കും. സേവനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച പൊതുജനങ്ങളുടെ വിലയിരുത്തലാകും(സിറ്റിസണ്‍സ് ഫീഡ്ബാക്ക്) റേറ്റിങ്ങിലെ പ്രധാന ഘടകമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

അതിദ്രുതഗതിയില്‍ നഗരവത്കരണം നടക്കുന്ന ഇടമാണ് കേരളം. ഭൂവിനിയോഗരീതികള്‍, ജീവിതശൈലി, മാലിന്യസംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നവകേരളത്തിന് അനുയോജ്യമായ നഗരനയം രൂപീകരിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി കമ്മിഷനെ നിയമിക്കും. പുതിയ സംവിധാനത്തിലേക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മികച്ച രീതിയില്‍ പരിവര്‍ത്തിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018-ല്‍ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജൂലൈ 31-ന് മുന്‍പ് നിര്‍മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാന്‍ സാധിക്കുന്നത്.

ഇതുപ്രകാരം ക്രമവത്കരണ അപേക്ഷ നല്‍കാനുള്ള കാലപരിധി അവസാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 നവംബര്‍ 7ന് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ കഴിയും.

ഇതിനുള്ള നിയമ ഭേദഗതിക്ക് നിയമസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. ചട്ടം പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ചട്ടം പുറപ്പെടുവിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുമെന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഖരമാലിന്യത്തോടൊപ്പം ദ്രവമാലിന്യ സംസ്‌കരണവും പൊതുജനാരോഗ്യത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കുടിവെള്ള സ്രോതസുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സര്‍ക്കാര്‍ സമീപിക്കുന്നത്.

കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ദ്രവമാലിന്യത്തിന്റെ സംസ്‌കരണത്തിന് പരിമിതമായ സംവിധാനങ്ങളേ നിലവിലുള്ളൂ. ഈ അവസ്ഥയ്ക്ക് കാതലായ മാറ്റം വരുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

മുപ്പതോളം ദ്രമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. ഇതില്‍ പത്ത് പ്ലാന്റുകളുടെ നിര്‍മ്മാണം 2023 മെയ് 31നകം പൂര്‍ത്തിയാകും. കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിങ്ടണ്‍ ഐലന്റ്, കൊല്ലം കുരീപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് (2 എണ്ണം), കണ്ണൂര്‍ പടന്നപ്പാലം, ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍, തൃശൂര്‍ മാടക്കത്തറ, മൂന്നാര്‍ എന്നീ പ്ലാന്റുകളാണ് മെയ് 31 നകം പ്രവര്‍ത്തനക്ഷമമാകുന്നത്.

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനുമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വമിഷന്‍, പൊലീസ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സ്‌ക്വാഡ് എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!