ലൈസന്‍സില്ലാതെ വാഹനങ്ങളുമായി കുട്ടികള്‍; കഥയറിയാതെ അറസ്റ്റിലായി വാഹന ഉടമകളായ രക്ഷിതാക്കള്‍

Share our post

കുട്ടികള്‍ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കള്‍ അറസ്റ്റിലാകുന്നത് കൂടിവരുന്നുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരുചക്രവാഹനവുമായി ഇപ്പോള്‍ നിരത്തിലിറങ്ങുന്നു. കുട്ടികള്‍ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളടക്കം സ്‌കൂട്ടര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എം.സി. ഷീബ പറഞ്ഞു.

സ്‌നേഹപ്രകടനം വണ്ടിയായി കൊടുത്ത് കോടതിവക പണികിട്ടിയ സംഭവം അടുത്തിടെ കാസര്‍കോട്ട് നടന്നിരുന്നു. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ കേസുകള്‍ ഓരോ ജില്ലയിലും കൂടിയതായി പോലീസും മോട്ടോര്‍ വാഹനവകുപ്പും പറയുന്നു. രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത (മോട്ടോര്‍ വാഹനങ്ങളായി കണക്കാക്കാത്ത) വൈദ്യുതി ഇരുചക്രവാഹനങ്ങളില്‍ ചിലതു മാത്രമേ നിരത്തിലോടിക്കാന്‍ പറ്റൂ. മോട്ടോര്‍ശേഷി (250 വാട്ട്സില്‍ കുറവ്) കുറഞ്ഞ വാഹനങ്ങള്‍ ഓടിക്കാന്‍ വയസ്സോ ലൈസന്‍സോ ബാധകമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് പറഞ്ഞു.
ജീവനെക്കാള്‍ വലിയ നിയമമില്ല
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. അതായത് 18 വയസ്സായാലും ലൈസന്‍സ് കിട്ടില്ല. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്.

രക്ഷിതാക്കളെ ജയിലിലാക്കരുത്

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച കേസില്‍ പിതാവിന് കാസര്‍കോട് സി.ജെ.എം. കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിക്ക് 25,000 രൂപ പിഴയടയ്ക്കാനായിരുന്നു കോടതി ആദ്യം ശിക്ഷിച്ചത്. അദ്ദേഹത്തിന്റെ കൈയില്‍ 5000 രൂപ മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ പിഴയ്ക്ക് പകരം ആറുമാസത്തെ തടവിന് വിധിച്ചു.

പ്രതിയുടെ പ്രായവും അവസ്ഥയും പരിഗണിച്ച് തടവ് 15 ദിവസമാക്കി ചുരുക്കി. മൂത്തമകന് വാങ്ങിയ വണ്ടി പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ മകന്‍ ഓടിക്കുന്നതിനിടെയാണ് മേല്‍പ്പറമ്പ് പോലീസ് പിടിച്ചതും രക്ഷിതാവ് ജയിലില്‍ കിടക്കേണ്ടിവന്നതും. വിദേശത്തുള്ള രക്ഷിതാവ് കേസില്‍ കുടുങ്ങിയ കേസുകള്‍ പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!