പരിയാരത്ത് പണം കൊടുത്താലും മരുന്നില്ല

പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വിലകൊടുത്താലും മരുന്നുകൾ ലഭിക്കാതായതോടെ രോഗികൾ വലയുന്നു. നിലവിൽ 3 ഫാർമസിയുണ്ടായിട്ടും രോഗികൾക്ക് അവശ്യമരുന്നുകൾ കിട്ടുന്നില്ല.
സർക്കാർ ഫാർമസിയും കാരുണ്യ ഫാർമസിയും ആശുപത്രി വികസന സൊസൈറ്റിയുടെ ഫാർമസിയും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
മരുന്നു വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഡിപ്പോയിൽ ആവശ്യത്തിനു മരുന്ന് എത്താത്തതിനാലാണ് ആശുപത്രിയിൽ മരുന്നു ക്ഷാമമുണ്ടാകുന്നത്.
പ്രതിവർഷം 25 കോടി രൂപയുടെ മരുന്ന് ആവശ്യമാണെന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു.
എന്നാൽ ആരോഗ്യവകുപ്പ് പരിയാരത്ത് നൽകുന്നത് പ്രതിവർഷം 9 കോടി രൂപയുടെ മരുന്നാണ്. ഇതിൽ 7 കോടി രൂപയുടെ മരുന്നു മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പരിയാരത്ത് ലഭിച്ചത്.
സർക്കാർ ഫാർമസിയിൽ പ്രതിസന്ധി രൂക്ഷം
സൗജന്യമായി മരുന്നു വിതരണം നടത്തുന്ന സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷമാണ്. ഒട്ടുമിക്ക മരുന്നുകളും കിട്ടാനില്ല. ഇതിനു പരിഹാരമായാണു സർക്കാരിന്റെ കാരുണ്യ ഫാർമസി പരിയാരം ആശുപത്രിയിൽത്തന്നെ തുടങ്ങിയത്.
ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ ഇവിടെ ലഭിക്കാറുണ്ടായിരുന്നു.മരുന്നുവിലയിൽ നിശ്ചിത ശതമാനം ഇളവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മരുന്നുക്ഷാമം കാരുണ്യ ഫാർമസിയിലേക്കും ബാധിച്ചു.
സൊസൈറ്റി ഫാർമസിയിലുംമരുന്നില്ല; ദുരൂഹം
മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മരുന്നും ഇംപ്ലാന്റും കുറഞ്ഞ നിരക്കിൽ രോഗികൾക്കു ലഭ്യമാക്കുന്ന ഫാർമസി ആരംഭിച്ചെങ്കിലും ഇപ്പോൾ ഇതിന്റെ ഗുണങ്ങൾ രോഗികൾക്കു ലഭിക്കുന്നില്ല.
ഇവിടെയും അവശ്യ മരുന്നുകളും മറ്റ് ചികിത്സാ ഉൽപന്നങ്ങളും കിട്ടാനില്ലാതായി. ആശുപത്രി വികസന സൊസൈറ്റിക്ക് ഫണ്ട് ഉണ്ടായിട്ടും ആവശ്യത്തിനുള്ള മരുന്നുകൾ ഫാർമസിയിൽ ലഭ്യമാക്കാത്തതിൽ ദുരൂഹതയുമുണ്ട്.
രാത്രി മരുന്നിനായി വണ്ടി പിടിക്കണം
രാത്രിയിൽ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയാൽ ചില മരുന്നുകൾ ലഭിക്കാൻ ദൂരെയുള്ള പട്ടണത്തിലേക്കു പോകേണ്ടിവരും. ആശുപത്രിയിലെ ഫാർമസിയിൽ ചില മരുന്നുകൾ ലഭിക്കാത്തതിനാലും പരിയാരം ടൗണിലെ സ്വകാര്യ ഫാർമസികൾ രാത്രിയിൽ അടയ്ക്കുന്നതിനാലുമാണിത്.
സർക്കാർ സ്ഥാപനം, ജീവനക്കാരോ..?
കഴിഞ്ഞമാസം 15നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന നടപടി ഉടൻ പൂർത്തിയാക്കണമെന്ന് കർശന നിർദേശമുണ്ടായിട്ടും നടപടി ക്രമങ്ങൾ ഇനിയും പൂർത്തിയായില്ല.
രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിലും പ്രതീക്ഷയിലാണ് ജീവനക്കാർ.നഴ്സുമാർ,ഡോക്ടർമാർ എന്നിവരുടെ ഇന്റഗ്രേഷൻ നടപടിയുടെ ആദ്യ ഘട്ടമാണ് ഇതുവരെ പൂർത്തിയായത്. ഇതിൽ കാർഡിയോളജി, ഡെന്റൽ കോളജ് വിഭാഗത്തിലെ ഡോക്ടർമാരുടെ ഇന്റഗ്രേഷനിൽ നടപടി സ്വീകരിച്ചിട്ടുമില്ല.
സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിൽ സർക്കാർ 1550 തസ്തിക അനുവദിച്ചിരുന്നു. ഇതിൽ നഴ്സ്, ഡോക്ടർ എന്നീ വിഭാഗത്തിലെ 668 ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടിയാണ് പുരോഗമിക്കുന്നത്. മറ്റു ജീവനക്കാരുടെ ഇന്റഗ്രേഷൻ അനിശ്ചിതമായി നീളുകയാണ്.
സർക്കാർ ഏറ്റെടുത്ത് ഏതാണ്ട് 5 വർഷമാകുമ്പോഴാണ് ജീവനക്കാരുടെ പ്രതിസന്ധി അതേരീതിയിൽ തുടരുന്നത്. എന്നാൽ ഉന്നതതല യോഗം കഴിഞ്ഞതിനു ശേഷം ജീവനക്കാരുടെ പ്രശ്നങ്ങൾ തീർക്കാൻ കാര്യമായ നടപടികളുണ്ടാകാത്തതിനാൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.പല മാസങ്ങളിലും ശമ്പളം വൈകുന്നതോടൊപ്പം ആനുകൂല്യങ്ങളും മുടങ്ങിയതാണു ജീവനക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നത്.