Breaking News
കുഞ്ഞാലിക്കുട്ടിയുടെ പാനലിനെ വെട്ടി; മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പിടിച്ച് ഷാജി പക്ഷം

കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷത്തെ അട്ടിമറിച്ച് കെ.എം. ഷാജി പക്ഷം. ഷാജി പക്ഷം നിലപാടില്‍ ഉറച്ച് നിന്നതോടെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിച്ച ആളുകളെ പിന്‍വലിക്കേണ്ടിവന്നു. ഒത്തുതീര്‍പ്പ് നീക്കം വിജയിക്കാതെ വന്നതോടെ എം.എ. റസാഖിനെ പ്രസിഡന്റായും ടി.ടി. ഇസ്മയിലിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറര്‍.
കുറ്റ്യാടി മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയെ പ്രസിഡന്‍റ് സ്ഥാനത്തേക്കും സൂപ്പി നരിക്കാട്ടേരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് ഷാജി പക്ഷം നിലപാടെടുത്തു.
പ്രസിഡന്റായി എം.എ. റസാഖും ജനറല്‍ സെക്രട്ടറിയായി ടി.ടി. ഇസ്മയിലുമുള്ള പാനല്‍ ഷാജി പക്ഷം മുന്നോട്ടുവെച്ചു. ഇതോടെ തര്‍ക്കമായി. ഒത്തുതീര്‍പ്പിനായി ലീഗ് സംസ്ഥാന സമിതി ഓഫീസായ കോഴിക്കോട് ലീഗ് ഹൗസില്‍ നേതാക്കളുടെ നീണ്ട ചര്‍ച്ചകള്‍ നടന്നു.
ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്ക് കുഞ്ഞാലിക്കുട്ടി തയ്യാറായി. ടി.ടി. ഇസ്മയിലിനെ ജനറല്‍ സെക്രട്ടറിയാക്കാമെന്നും എന്നാല്‍ പാറക്കല്‍ അബ്ദുള്ളയെ പ്രസിഡന്റാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യമുന്നയിച്ചു. ഇതും അംഗീകരിക്കാന്‍ എതിര്‍പക്ഷം തയ്യാറായില്ല.
എം.കെ. മുനീറും ഇ.ടി. മുഹമ്മദ് ബഷീറും കെ.എം. ഷാജിക്കൊപ്പം നിന്നു. മത്സരിക്കുമെന്ന് ഈ പക്ഷം ഭീഷണിമുഴക്കിയതോടെ പൂര്‍ണ്ണമായും കീഴടങ്ങാന്‍ കുഞ്ഞാലിക്കുട്ടി പക്ഷം നിര്‍ബന്ധിതമാവുകയായിരുന്നു. ഷാജിയുടെ പാനല്‍ വരട്ടേയെന്ന് പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തു. ഇതോടെ, ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി ലീഗ് ഹൗസില്‍ നിന്ന് മടങ്ങിയത്.
കുഞ്ഞാലിക്കുട്ടിയുമായി കുറച്ചുകാലമായി അകലത്തിലുള്ള എം.എ. റസാഖ് നിലവില്‍ ഷാജി പക്ഷത്തിനൊപ്പമാണ്. കെ- റെയില്‍ വിരുദ്ധസമരസമിതിയുടെ ജില്ലാ ചെയര്‍മാനായ ടി.ടി. ഇസ്മയില്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷക്കാരനായാണ് അറിയപ്പെടുന്നത്.
തട്ടകമായ കണ്ണൂരിലേറ്റ തിരിച്ചടിക്ക് കോഴിക്കോട് മറുപടി നല്‍കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഷാജി പക്ഷം. ലീഗ് സംസ്ഥാന സമിതിയെ തിരഞ്ഞെടുക്കാനുള്ള കൗണ്‍സില്‍ യോഗം മാര്‍ച്ച് നാലിനാണ്. ജില്ലാ കമ്മിറ്റിയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ സംസ്ഥാന കൗണ്‍സിലിലും പ്രയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷാജി.
മറ്റു ഭാരവാഹികള്‍
കെ.എ. ഖാദര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി. അബൂബക്കര്‍, പി. അമ്മദ്, എസ്.പി. കുഞ്ഞമ്മദ്, പി. ഇസ്മയില്‍, വി.കെ.സി. ഉമ്മര്‍ മൗലവി (വൈസ് പ്രസിഡന്റുമാര്‍), സി.പി.എ. അസീസ്, വി.കെ. ഹുസൈന്‍കുട്ടി, ഒ.പി. നസീര്‍, എ.വി. അന്‍വര്‍, എ.പി. അബ്ദുല്‍മജീദ്, എം. കുഞ്ഞാമുട്ടി, കെ.കെ. നവാസ് (സെക്രട്ടറിമാര്‍).
കഴിഞ്ഞ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയാണ് കൊടുവള്ളി കിഴക്കോത്ത് സ്വദേശിയായ എം.എ. റസാഖ്. കോഴിക്കോട് സി.എച്ച്. സെന്റര്‍ ജനറല്‍ സെക്രട്ടറിയുമാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പി.എസ്.സി. അംഗമായിരുന്ന ടി.ടി. ഇസ്മയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി പദവിയില്‍ തിരിച്ചെത്തുന്നത്. കൊയിലാണ്ടി വെങ്ങളം സ്വദേശിയാണ്. നേരത്തെ ജില്ലാ ട്രഷററായിരുന്നു. കെ- റെയില്‍വിരുദ്ധ സമരസമിതി ജില്ലാചെയര്‍മാനാണ്. സൂപ്പി നരിക്കാട്ടേരി നിലവില്‍ നാദാപുരം മണ്ഡലം പ്രസിഡന്റാണ്.
ജില്ലാ ട്രഷററായതോടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവരും. സ്ഥാനമൊഴിഞ്ഞ ജില്ലാപ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല സംസ്ഥാനഭാരവാഹി ആയേക്കും. ട്രഷറര്‍ ആയിരുന്ന പാറക്കല്‍ അബ്ദുള്ളയെയും സംസ്ഥാന നേതൃത്വത്തില്‍ കൊണ്ടുവരണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്.
പ്രാതിനിധ്യമില്ല, പ്രതിഷേധം
ഭാരവാഹികളെ കണ്ടെത്താന്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാകൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. പുതിയ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചപ്പോഴാണ് വലിയ തോതില്‍ പ്രതിഷേധമുണ്ടായത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടും പ്രതിഷേധം തണുപ്പിക്കാനാവാതെവന്നതോടെ ഭാരവാഹികളുടെ പട്ടിക അംഗീകരിച്ച് യോഗം അരമണിക്കൂറിനുള്ളില്‍ പിരിഞ്ഞു.
ഭാരവാഹികളുടെ പാനല്‍ തയാറാക്കിയിട്ടുണ്ടെന്നും അതിന് പാണക്കാട് സാദിഖലി തങ്ങളുടെ അംഗീകാരമുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ മുഖവുരയ്ക്കുശേഷം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പി. അബ്ദുള്‍ഹമീദ് പാനല്‍ വായിച്ചപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്.
വടകര, നാദാപുരം മണ്ഡലങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ബഹളംവെച്ചത്. വടകര മണ്ഡലത്തിന് ജില്ലാ കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ലെന്നതായിരുന്നു അവിടെനിന്നുള്ളവരുടെ പ്രശ്‌നം.
നിലവില്‍ നാദാപുരം മണ്ഡലം പ്രസിഡന്റായ സൂപ്പി നരിക്കാട്ടേരിയെ ജില്ലാട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതും പ്രതിഷേധത്തിനിടയാക്കി. ബഹളം അവസാനിപ്പിക്കണമെന്നും പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല. 4.15-ന് തുടങ്ങിയ യോഗം ഇതോടെ 4.45-ന് പിരിഞ്ഞു.
റിട്ടേണിങ് ഓഫിസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ., അസി. റിട്ടേണിങ് ഓഫിസര്‍മാരായ പി. അബ്ദുല്‍ഹമീദ് എം.എല്‍.എ., എം. റഹ്മത്തുള്ള, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിന്‍ ഹാജി, സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Breaking News
കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ചൈനയിൽ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.
സിങ്കപ്പൂരും അതീവ ജാഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.
എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.
Breaking News
മഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്