കീഴാറ്റൂരിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ

Share our post

തളിപ്പറമ്പ്‌:വികസനവിരുദ്ധരുടെ കണ്ണിലെ കരടാണ്‌ കീഴാറ്റൂർ. ഒരു ദുഃസ്വപ്‌നമായി ഈ മണ്ണ്‌ അവരെ വേട്ടയാടുന്നു. കേരളത്തിന്റെ വികസനം തടയാൻ വലിയ സമരം നടന്ന മണ്ണിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ. കീഴാറ്റൂർ വയൽ കത്തിച്ച്‌ എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറിങ്ങിവർ തലയിൽ മുണ്ടിട്ട്‌ നടക്കുകയാണ്‌.

ദേശീയപാതയ്‌ക്ക്‌ തുരങ്കം വയ്‌ക്കാൻ കീഴാറ്റൂരിൽ വയൽക്കിളികളുടെ ബാനറിൽ കോൺഗ്രസും മുസ്ലിംലീഗും ആർഎസ്‌എസ്സും ജമാഅത്തെ ഇസ്ലാമിയും ഒരുമെയ്യായത്‌ ‘നന്ദിഗ്രാം’ സ്വപ്‌നം കണ്ടായിരുന്നു.

നന്ദിഗ്രാമിൽനിന്ന്‌ പൂജിച്ച്‌ കൊണ്ടുവന്ന മണ്ണിൽ ചവിട്ടി കീഴാറ്റൂരിലെ ചുവപ്പ്‌ മായ്‌ക്കാൻ ശ്രമിച്ചവർക്ക്‌ നിരാശയായിരുന്നു ഫലം. വയൽക്കിളി സമരനായകരടക്കം വികസനപാതയിൽ അണിചേർന്നതോടെ കീഴാറ്റൂർ തീ കെട്ടടങ്ങി. സകല വികസനവിരുദ്ധരും വലതുപക്ഷ മാധ്യമങ്ങളും ആഞ്ഞുവീശിയിട്ടും കീഴാറ്റൂരിന്‌ അപ്പുറത്തേക്ക്‌ സമരത്തീ പടർന്നില്ല. ഇച്ഛാശക്തിയുള്ള സർക്കാരും നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവരും ഒന്നിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നാണ്‌ കീഴാറ്റൂർ അനുഭവപാഠം.

യുഡിഎഫും ആർഎസ്‌എസ്സും ജമാഅത്തെ ഇസ്ലാമിയും ചുട്ടെരിച്ച വയലിൽ ദേശീയപാതയുടെ മെറ്റലിങ്‌ പണി ദ്രുതഗതിയിൽ നടക്കുകയാണ്‌. ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ്‌ നന്ദിഗ്രാമിൽനിന്ന്‌ ഇവിടെ കൊണ്ടിട്ട മണ്ണുകൂടി ഈ പാതയുടെ അടിത്തറയായി.

ആറുവരി ദേശീയപാതയുടെ കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്റെ ഭാഗമായ കീഴാറ്റൂർ വയലിന്‌ ആറുവർഷംമുമ്പ്‌ സെന്റിന്‌ 700 രൂപയായിരുന്നു വില. ദേശീയപാത വരുമെന്ന പ്രതീക്ഷയുണ്ടായിട്ടും സെന്റിന്‌ 5000 രൂപയ്‌ക്ക്‌ മുകളിലെത്തിയില്ല. ഇതിൽ മിക്കതും പത്തും ഇതുപതും വർഷം തരിശിട്ടവ. ചിലർ പാട്ടത്തിനെടുത്താണ്‌ കൃഷി നടത്തിയത്‌. ഇവിടെയാണ്‌ ചിലർ നുണകളുടെ വിത്തിട്ടത്‌. പക്ഷേ, ഒന്നും മുളച്ചില്ല. ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്ത ഭൂമിക്ക്‌ സെന്റിന്‌ ലഭിച്ചത്‌ 2.90 ലക്ഷം മുതൽ നാലു ലക്ഷം വരെ. രണ്ടുകോടി രൂപയോളം ലഭിച്ച കർഷകരുണ്ട്‌.

തളിപ്പറമ്പ്‌ ബൈപ്പാസിന്റെ ആദ്യ അലൈൻമെന്റ്‌ നഗരം പൂർണമായി ഇല്ലാതാക്കുന്നതായിരുന്നു. രണ്ടാം അലൈൻമെന്റ്‌ പാവപ്പെട്ടവരുടേതടക്കം 280 വീട്‌ നഷ്ടപ്പെടുന്ന നിലയിലായിരുന്നു. മൂന്നാം അലൈൻമെന്റായ കീഴാറ്റൂർ വയലിലൂടെ പോകുന്ന കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്‌ ഈ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. വെള്ളമൊഴുക്കാൻ ആധുനിക സംവിധാനമൊരുക്കിയിട്ടുണ്ട്‌. വയലോരത്തെ തെങ്ങും കവുങ്ങും കാര്യമായി നഷ്ടപ്പെട്ടില്ല. 60 ഏക്കർ വയലിൽ അഞ്ച്‌ ഏക്കർ മാത്രമാണ്‌ ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്തത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!