സി.പി.എമ്മിന് തലവേദനയായി ‘തിരിഞ്ഞു കൊത്തൽ’; പലരും പലതും വിളിച്ചു പറയാൻ തുടങ്ങി…
കണ്ണൂർ: പാർട്ടിയുടെ തണലിൽ വളർന്ന ക്വട്ടേഷൻ സംഘംങ്ങൾ സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു. പി.ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സജീവ പാർട്ടി പ്രവർത്തനത്തിലുണ്ടായിരുന്ന സംഘത്തെയാണ് പിന്നീട് സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധത്തിന്റെ പേരിൽ സി.പി.എം മാറ്റി നിർത്തിയിരുന്നത്.
ഈ സംഘം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പലതും വിളിച്ചു പറയാൻ തുടങ്ങിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.
പാർട്ടി തങ്ങളെക്കൊണ്ട് പലതും ചെയ്യിച്ചുവെന്നും ആഹ്വാനം ചെയ്തവർ സുരക്ഷിതരായി കഴിയുകയും ആഹ്വാനം നടപ്പാക്കാനിറങ്ങിയവർ പുറത്താവുകയും ചെയ്തുവെന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി സമൂഹ മാധ്യമത്തിൽ ഉയർത്തിയിരിക്കുന്നത്.
ഇതിനെതിരെ സിപിഎം സഹയാത്രികരും പ്രവർത്തകരും സമൂഹമാധ്യമത്തിൽ പ്രതികരിക്കാൻ തുടങ്ങിയതോടെ ആരോപണങ്ങൾ സഭ്യതയുടെ അതിരു തകർത്തു. ലഹരിക്കടത്തും കള്ളവാറ്റും സ്ത്രീ വിഷയവുമെല്ലാം ആരോപണങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് സിപിഎമ്മിനു തലവേദനയായി.
സ്വർണക്കടത്തും ക്വട്ടേഷൻ പ്രവർത്തനവും വിവാദമായപ്പോഴാണ് സി.പി.എം ആകാശ് തില്ലങ്കേരിയെയും സംഘത്തെയും തള്ളിപ്പറയാൻ തയാറായത്. ഈ സംഘത്തെ നേരത്തേ പാർട്ടി പുറത്താക്കിയിരുന്നുവെന്ന് പറഞ്ഞാണ് നേതൃത്വം തലയൂരിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയാണ് ആകാശ്. പാർട്ടി തങ്ങളെക്കൊണ്ട് പലതും ചെയ്യിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ ഷുഹൈബ് വധത്തിൽ സി.പി.എം നേതൃത്വത്തിനുള്ള പങ്കിലേക്കാണു വിരൽചൂണ്ടുന്നത്.
ഇത് രാഷ്ട്രീയ വിഷയമായി കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. അതേസമയം, ഷുഹൈബ് വധത്തിൽ സി.പി.എമ്മിനു പങ്കില്ലെന്നാണ് നേതൃത്വം ഇപ്പോഴും പറയുന്നത്.
ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സി.പി.എം നടത്തിയ നീക്കം പി.ജയരാജനെ കൂടി ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ജയരാജന്റെ വാഴ്ത്തുപാട്ടുകാരായിരുന്നു ഈ സംഘം.
ഇത് പാർട്ടി ഇടപെട്ട് വിലക്കുകയും പി.ജയരാജൻ സംഘത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു. അതുകൊണ്ടൊന്നും ക്വട്ടേഷൻ സംഘത്തെ അടക്കി നിർത്താൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ആകാശിന്റെ പുതിയ വെളിപ്പെടുത്തലും തുടർന്നുണ്ടായ വിവാദവും.