മൂന്ന് വർഷമായി ലൈംഗികാതിക്രമം, വിവാഹത്തിന് മുൻപ് നിർബന്ധിച്ച് ഗര്‍ഭഛിദ്രം: അർജുൻ ആയങ്കിക്കെതിരെ ഭാര്യ

Share our post

കണ്ണൂര്‍: കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബവും ചേർന്നു തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അർജുന്റെ കുടുംബത്തിന് ആയിരിക്കുമെന്നും ഫെയ്സ്ബുക് ലൈവിൽ അമല പറഞ്ഞു.

വളപട്ടണം പൊലീസ് സ്റ്റേഷനിൽനിന്നാണു സംസാരിക്കുന്നതെന്നും അർജുനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം വാങ്ങിക്കുന്നതിനാണു സ്റ്റേഷനിൽ വന്നതെന്നും ലൈവിൽ അമല പറയുന്നു.
‘‘2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്.

പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിനു മുന്‍പു എന്നെ കണ്ണൂരിലേക്കു കൊണ്ടുവന്നിരുന്നു. വിവാഹത്തിനു മുന്‍പ് നാലുമാസത്തോളം ഒരുമിച്ചു താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണു വിവാഹം കഴിഞ്ഞത്. എന്നാൽ എനിക്കു ഭ്രാന്തായതു കൊണ്ടു കുട്ടിയെ കൊന്നു കളഞ്ഞെന്നാണ് അർജുൻ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ഭ്രാന്തുപിടിച്ചാൽപോലും കുഞ്ഞുങ്ങളെ കൊന്നു കളയാനുള്ള മനോനിലയിലാകുമെന്നു കരുതുന്നില്ല. മൂന്നു വർഷത്തോളം ഇയാളുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിച്ചു. അർജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേർന്നു ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. എന്റെ വിദ്യാഭ്യാസം നിർത്തിച്ചു.
പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപ പോലും ഉണ്ടായിരുന്നില്ല.

ആത്മാര്‍ഥമായ പ്രണയമാണെന്നാണു വിശ്വസിച്ചത്. സ്വർണം വിറ്റുവരെ വാഹനത്തിന്റെ ലോൺ അടിച്ചിട്ടുണ്ട്. ഹെഡ്‌സെറ്റ് ബുക്ക് ചെയ്തു നൽകിയിട്ടുണ്ട്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിനു വേണ്ടിയാണു സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാല്‍ ഞാന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണു ഭര്‍ത്താവ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്.

എന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്നു കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗര്‍ഭഛിദ്രത്തിനു പോയപ്പോള്‍ ഡോക്ടറോടു സമ്മതമല്ലെന്നു കരഞ്ഞുപറഞ്ഞിരുന്നു’’ – അമല ലൈവ് വിഡിയോയിൽ പറയുന്നു.

പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നു കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണു ഭാര്യ അമലയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!