Breaking News
തൊണ്ട നനയ്ക്കാൻ പോലും വെള്ളമില്ല; പരിയാരത്ത് രോഗികൾ ദുരിതത്തിൽ

പരിയാരം: പരിയാരത്തെ ജലവിതരണം നിലച്ചതോടെ പ്രതിസന്ധിയിലായതു നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരും. വെള്ളം കിട്ടാതായതോടെ ആശുപത്രി കന്റീനിൽ നിന്നു രോഗികൾക്കുള്ള ചൂടുവെള്ള വിതരണവും നിലച്ചു. ഗുളിക കഴിക്കാനുള്ള വെള്ളത്തിനു പോലും രോഗികളും കൂട്ടിരിപ്പുകാരും കഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ചാൽ കൈകഴുകാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി കുപ്പിവെള്ളം വിലകൊടുത്തുവാങ്ങുകയാണു പലരും.
പ്രതിഷേധിച്ച് രോഗികൾ
മെഡിക്കൽ കോളജിലെ ജലവിതരണം പൂർണമായി നിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി രംഗത്തു വന്നു. തുടർന്ന് ആശുപത്രി അധികൃതർ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് ടാങ്കറിൽ വെള്ളമെത്തിച്ചെങ്കിലും ആവശ്യമായ വെള്ളത്തിന്റെ 25 ശതമാനം പോലും എത്തിക്കാനായില്ല. രോഗികളുടെ കൂട്ടിരിപ്പുകാർ താഴെയെത്തി ബക്കറ്റിൽ വെള്ളം കൊണ്ടുപോയാണ് ആവശ്യങ്ങൾ നിറവേറ്റിയത്. മുകൾ നിലകളിലുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടിയത്.
ശസ്ത്രക്രിയയടക്കം പകുതിയാക്കി
ജലക്ഷാമം രൂക്ഷമായതോടെ ആശുപത്രിയുടെ പ്രവർത്തനവും അധികൃതർ ഭാഗികമാക്കി. ശസ്ത്രക്രിയകൾ പകുതി മാത്രമാണു നടത്തിയത്. ഡയാലിസിസ് യൂണിറ്റിന്റെയും ലാബിന്റെയും പ്രവർത്തനം ഏറ്റവും അത്യാവശ്യക്കാർക്കു മാത്രമായി ചുരുക്കി.പ്രതിസന്ധിമൂൻകൂട്ടി കണ്ടില്ലദേശീയപാത നവീകരിക്കുന്നതിന്റെ ഭാഗമായി
പാതയോരത്തെ ആശുപത്രിയിലേക്കുള്ള ജല വിതരണ പൈപ്‌ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി 2 ദിവസം മുൻപ് തുടങ്ങിയിരുന്നു. ഒരു ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നു കരുതിയ കോളജ് അധികൃതർ വാട്ടർടാങ്കിൽ ഒരു ദിവസത്തേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുകയും ചെയ്തു.
എന്നാൽ പൈപ്‌ലൈൻ മാറ്റിസ്ഥാപിച്ചതിനു ശേഷം ജലവിതരണം തുടങ്ങിയപ്പോൾ പൈപ്പ് പൊട്ടിയതോടെ വീണ്ടും പമ്പിങ് നിർത്തിവയ്ക്കേണ്ടിവന്നു. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് കരുതൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായത്.കഴിഞ്ഞ ദിവസം രാത്രി പൈപ്പ് പൊട്ടിയതോടെ ഇന്നലെ രാവിലെ മുതൽ വെള്ളം കിട്ടാനില്ലാത്ത അവസ്ഥയായി.
ജലക്ഷാമത്തിന് ശാശ്വത പരിഹാരമില്ല
കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മെഡിക്കൽ കോളജിലെ ജലക്ഷാമത്തിനു ശാശ്വത പരിഹാരമില്ല. പലപ്പോഴും ആവശ്യത്തിനു വെള്ളം കിട്ടാത്തതിനാൽ ദുരിതമനുഭവിക്കുകയാണ് രോഗികൾ. മെഡിക്കൽ കോളജ്, ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റലുകൾ എന്നിവ മെഡിക്കൽ കോളജ് ക്യാംപസിലുണ്ട്.
ജല വിതരണത്തിലെ ഒരു പൈപ്പ് പൊട്ടിയാലും ആശുപത്രിയിലേക്കുള്ള ജലവിതരണം പൂർണമായി നിലയ്ക്കുമെന്നതാണു നിലവിലെ സ്ഥിതി. ബദൽ സംവിധാനമൊരുക്കാത്തതാണു പ്രശ്നത്തിനു കാരണം.മെഡിക്കൽ കോളജ് ക്യാംപസിലെ വിവിധ സ്ഥാപനങ്ങളിലേക്കു വെള്ളമെത്തിക്കുന്നത് ചന്തപ്പുര വണ്ണാത്തിപ്പുഴയിൽ നിന്നാണ്.
പുഴയുടെ അരികിലായി വലിയ കിണറും പമ്പ്ഹൗസും വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ചിരുന്നു. ചന്തപ്പുര–പിലാത്തറ വഴി ദേശീയപാതയുടെ സമീപം പെപ്പ് സ്ഥാപിച്ചാണു വെള്ളമെത്തിക്കുന്നത്. കാലപ്പഴക്കമുള്ള പൈപ്പ് മാറ്റിസ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ദിവസവും 22 മണിക്കൂർ വീതം മെഡിക്കൽ കോളജിന് ആവശ്യമായ വെള്ളം പമ്പു ചെയ്തിരുന്ന കിണർ നഷ്ടമായതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എമ്പേറ്റിൽ സ്ഥാപിച്ച മെഡിക്കൽ കോളജിന്റെ കിണറും പമ്പ്ഹൗസുമാണ് ദേശീയപാതാ വികസനത്തിൽ നഷ്ടമായത്.
മെഡിക്കൽ കോളജിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനായി നിർമിച്ച കൂറ്റൻ ജലസംഭരണി ഉപയോഗിക്കാതെ നശിക്കുകയും ചെയ്തു. ഒരേക്കർ സ്ഥലത്തുള്ള സംഭരണിയിൽ ഒരു കോടി ലീറ്റർ മഴവെള്ളം സംഭരിക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ 60 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച സംഭരണി ഉപയോഗപ്രദമാക്കാതെ നശിച്ചു. ഇപ്പോൾ കൊതുകു വളർത്തൽ കേന്ദ്രമായി സംഭരണി മാറിയിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലെയും മറ്റു സ്ഥാപനങ്ങളിലെയും ജലക്ഷാമത്തിനു ശാശ്വത പരിഹരിക്കാനായി അധികൃതർ ജലസേചന വകുപ്പിൽ 37 ലക്ഷം രൂപ അടച്ചിട്ടുണ്ട്. പൈപ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയും മെഡിക്കൽ കോളജിന് അടുത്തുള്ള അലക്യം തോടിനു സമീപം പുതിയ കിണറും പമ്പ്ഹൗസും നിർമിച്ചും ജലസംഭരണി പ്രയോജനപ്പെടുത്തിയുമാണ് ജലക്ഷാമം പരിഹരിക്കേണ്ടത്.
Breaking News
കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരംഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ചൈനയിൽ കോവിഡിന്റെ പുതിയ തരംഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.
സിങ്കപ്പൂരും അതീവ ജാഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.
എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.
Breaking News
മഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
Breaking News
കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്