പേരാവൂർ സബ് ട്രഷറിയിൽ മുദ്രപത്ര വിതരണമില്ലാതായിട്ട് അഞ്ച് വർഷം; ആധാരമെഴുത്തടക്കം പ്രതിസന്ധിയിൽ

പേരാവൂർ: പേരാവൂർ സബ് ട്രഷറിയിൽ നിർത്തിവെച്ച മുദ്രപത്ര വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യം.പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സബ് ട്രഷറിയിലേക്ക് മാറ്റിയ മുദ്രപത്ര വിതരണം പുന:സ്ഥാപിക്കാത്തതിനാൽ ആധാരമെഴുത്തുകാരും മുദ്രപത്രങ്ങൾ ആവശ്യമായി വരുന്ന മറ്റുള്ളവർറ്റും ഒരുപോലെ ദുരിതത്തിലാണ്.
പഴയ കെട്ടിടം പൊളിച്ച് വാടക കെട്ടിടത്തിലേക്ക് ട്രഷറി മാറിയപ്പോൾ സ്‌ട്രോങ്ങ് റൂമില്ലെന്ന കാരണത്താലാണ് പേരാവൂരിലെ മുദ്രപത്രവിതരണം ഇരിട്ടിസബ്ട്രഷറിയിലേക്ക് താത്കാലികമായി മാറ്റിയത്.ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിൽ ട്രഷറിയുടെ പ്രവർത്തനം മാറ്റിയിട്ടും മുദ്രപത്ര വിതരണം മാത്രം പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറാവുന്നില്ല.
ഒരു സ്റ്റാമ്പ് വെണ്ടർ മാത്രമാണ് പേരാവൂരിലുള്ളത്.മിക്ക ദിവസങ്ങളിലും ആവശ്യമായ മുദ്രപത്രം ലഭ്യമാക്കാൻ വെണ്ടർക്ക് സാധിക്കാറില്ല.ഇരിട്ടിയിൽ പോയി മുദ്രപത്രം വാങ്ങി പേരാവൂരിലെത്തിക്കുമ്പോൾ മിക്ക ദിവസങ്ങളിലും ആവശ്യക്കാർക്ക് യഥാസമയം പത്രം ലഭ്യമാക്കാൻസാധിക്കുന്നില്ലെന്ന് വെണ്ടർ പറയുന്നു.പേരാവൂർ സബ്ട്രഷറിയിൽ മുദ്രപത്രവിതരണം പുന:സ്ഥാപിക്കാത്ത പക്ഷം ആവശ്യക്കാർ ഏറെ ദുരിതത്തിലാവും.
സാങ്കേതിക കാരണങ്ങൾ നിരത്തി ചില ഉദ്യോഗസ്ഥർ മുദ്രപത്രവിതരണം പേരാവൂരിലേക്ക് മാറ്റുന്നത് വൈകിക്കുകയാണെന്നും ആരോപണമുണ്ട്.