ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിലെ 50 ലിറ്റർ ടാങ്കിൽ 57 ലിറ്റർ പെട്രോള്‍ ‘അടിച്ചു’; പമ്പ് അടപ്പിച്ചു

Share our post

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലെ 50 ലിറ്റര്‍ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ച പെട്രോള്‍ പമ്പ് അടപ്പിച്ചു. ജബല്‍പൂരിലെ സിറ്റി ഫ്യുവല്‍സ് എന്ന പമ്പാണ് ലീഗല്‍ മെട്രോളജി വകുപ്പ് അടപ്പിച്ചത്.

വ്യാഴാഴ്ച വൈകിട്ടാണ് ഹൈക്കോടതി ജഡ്ജിയുടെ വാഹനം പെട്രോള്‍ അടിക്കുന്നതിനായി ജബല്‍പൂരിലെ പമ്പില്‍ എത്തിയത്. പമ്പിലെത്തുമ്പോള്‍ വാഹനത്തില്‍ കുറച്ച് പെട്രോള്‍ ഉണ്ടായിരുന്നു.

ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് പമ്പിലെ ജീവനക്കാര്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. ഒപ്പം 57 ലിറ്ററിന്റെ ബില്ലും കൈമാറി.

വാഹനത്തിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന ജഡ്ജി ബില്ല് കണ്ട് ഞെട്ടി. 50 ലിറ്റര്‍ പെട്രോള്‍ മാത്രം ഉള്‍കൊള്ളാന്‍ കഴിയുന്ന വാഹനത്തില്‍ എങ്ങനെയാണ് 57 ലിറ്റര്‍ പെട്രോള്‍ അടിച്ചതെന്നായിരുന്നു ജഡ്ജിയുടെ സംശയം. ജഡ്ജി ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തിയ ലീഗല്‍ മെട്രോളജി വകുപ്പ് പമ്പ് അടപ്പിച്ചു.

ജബല്‍പൂരിലെ സിറ്റി ആശുപത്രി ഉടമ സരബ്ജീത്ത് സിങ് മോക്കയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്. കൊറോണ കാലത്ത് റാംഡെസിവിര്‍ മരുന്ന് വിവാദവുമായി ബന്ധപ്പെട്ട കേസിലും മോക്ക പ്രതിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!