Breaking News
അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നിർദേശം

കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു.
റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമാക്കിയതായി കോർപറേഷൻ പ്രതിനിധി യോഗത്തിൽ അറിയിച്ചു. സെൻററിന്റെ നടത്തിപ്പ് കോർപറേഷന് കൈമാറിയതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ഡയാലിസിസ് സെൻറർ തുറക്കുന്നതിനുള്ള നടപടികൾക്ക് ജില്ലാ കലക്ടർ നേതൃത്വം നൽകണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർദേശിച്ചു. ഫെബ്രുവരിയിൽ തന്നെ സെൻറർ തുറക്കാൻ കലക്ടർ കോർപറേഷന് നിർദേശം നൽകി.
നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന ആലക്കോട് ഗ്രാമപഞ്ചായത്തിലെ കപ്പണ കോളനിയിൽ ജൽജീവൻ പദ്ധതി നടപ്പിലാക്കും വരെ കുടിവെള്ളം നൽകാൻ, നിലവിലെ കുടിവെള്ള സ്രോതസ്സ് തദ്ദേശ സ്വയംഭരണ വകുപ്പും ഐടിഡിപിയും ചേർന്ന് സംയുക്ത പരിശോധന നടത്തി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ കലക്ടർ നിർദേശം നൽകി.
ആലക്കോടിനും സമീപ പഞ്ചായത്തുകൾക്കുമുള്ള കുടിവെള്ള പദ്ധതിയിൽ കപ്പണ കോളനി ഉൾപ്പെടുന്നതായും കോളനി ഉൾപ്പെടെയാണ് പഞ്ചായത്തിൽ സർവേ ചെയ്തതെന്നും ജലഅതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പദ്ധതി രൂപകൽപന നടന്നുവരികയാണ്.
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഏറ്റെടുത്തുനടത്താൻ ട്രോമ കെയർ യൂനിറ്റ് മുന്നോട്ടുവന്നതായി പോലീസ് അറിയിച്ചു. കൗണ്ടർ ഫെബ്രുവരി ആദ്യവാരം ആരംഭിക്കാൻ കലക്ടർ നിർദേശിച്ചു.
കണ്ണൂർ ഗവ. ഐ.ടി.ഐയിലെ കെട്ടിട നിർമ്മാണ പ്രവൃത്തികൾ കരാറുകാരന്റെ നിരുത്തരവാദപരമായ നടപടികൾ മൂലം മുൻ നിശ്ചയിച്ച പ്രകാരം ജനുവരി 30നകം പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും മാർച്ച് 31നകം പൂർത്തീകരിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയതായും കെയ്‌സ് ജില്ലാ സ്‌കിൽ കോ ഓർഡിനേറ്റർ അറിയിച്ചു. കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങൾ ലേലം ചെയ്യാൻ അനുമതി ലഭിച്ചതായി അറിയിച്ചു.
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ തേർമലയിലെ ചെങ്കൽ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അറിയിച്ചു. ജനുവരി 25ന് നടത്തിയ പരിശോധനയിൽ, ക്വാറി പ്രവർത്തനത്തിനായി അനുവദിച്ച ആഴം ഇതിനകം കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പ് നിർത്തിവെച്ച ക്വാറിയുടെ പ്രവർത്തനം വീണ്ടും ആരംഭിക്കാനുണ്ടായ സാഹചര്യം വിശദമാക്കാൻ സജീവ് ജോസഫ് എംഎൽഎ കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ശബരിമല സീസൺ കഴിഞ്ഞ് കെ എസ് ആർ ടി സി ബസുകൾ തിരികെ ഡിപ്പോയിൽ എത്തിയതിനെ തുടർന്ന് കണ്ണൂർ ഡിപ്പോയിൽനിന്നുള്ള തൃശൂർ, കോഴിക്കോട്, മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസുകൾ പുനരാരംഭിച്ചതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. 140 കിലോ മീറ്ററിന് മുകളിൽ ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്ത് ഉടൻ സർവീസ് നടത്താൻ എംഡി നിർദേശിച്ച സാഹചര്യത്തിൽ നിലവിൽ ഓർഡിനറി സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുന്ന അവസ്ഥയല്ലെന്നും പിന്നീട് പരിഗണിക്കുമെന്നും അറിയിച്ചു.
ദേശീയപാതയിൽ നടാൽ-ഊർപ്പഴശ്ശിക്കാവ് റോഡിൽ അണ്ടർപാസിന്റെ ആവശ്യകത പരിശോധിക്കണമെന്ന മുൻയോഗ നിർദേശത്തിൻമേൽ, കൺസഷനറി ഉടമ്പടിയിൽ അത്തരമൊരു അണ്ടർപാസ് ഇല്ലെന്നും പ്രദേശത്ത് രണ്ട് ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി) ഉണ്ടന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
രണ്ട് കിലോ മീറ്ററിൽ കുറഞ്ഞ പരിധിയിൽ ലൈറ്റ് വെഹിക്കുലാർ അണ്ടർപാസ് (എൽവിയുപി)/വെഹിക്കുലാർ അണ്ടർ പാസ് (വിയുപി)/ഓവർ പാസ് എന്നിവ ആവശ്യമില്ലെന്നും അറിയിച്ചു. മുഴപ്പിലങ്ങാട് ഭാഗത്ത് ഡെൻസ് ബിറ്റുമിൻ മെക്കാഡം (ഡി ബി എം) പൂർത്തീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് അണ്ടർ പാസ് നിർമ്മിക്കുന്നത് റോഡ് നിർമ്മാണം വൈകാനും ചെലവ് വർധിക്കാനും ഇടയാക്കുമെന്നും നിലവിലെ സാഹചര്യത്തിൽ അടുത്തുള്ള അണ്ടർ പാസിലേക്ക് ചേരാനുള്ള സർവീസ് റോഡ് ഇരുവശത്തും ഉണ്ടെന്നും ഈ സാഹചര്യത്തിൽ പ്രദേശത്ത് അണ്ടർ പാസ് നീതീകരിക്കാവുന്നതല്ലെന്നും ദേശീയപാത അതോറിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്വകാര്യവ്യക്തി തോട് കൈയേറി മതിൽകെട്ടിയത് പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കുമെന്ന് എഡിഎം അറിയിച്ചു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്.
എംഎൽഎ ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവൃത്തികൾ എന്നിവയുടെ അവലോകനത്തിനായി ജനുവരി 30ന് കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡല തലയോഗം അതത് ബ്ലോക്കുകളിൽ ചേരുമെന്ന് എഡിസി ജനറൽ അറിയിച്ചു. കൂത്തുപറമ്പിൽ യോഗം ചേർന്നു. മറ്റ് മണ്ഡലങ്ങളിൽ ഫെബ്രുവരി 10ന് ശേഷം യോഗം ചേരും.
കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നാമനിർദേശം ചെയ്യപ്പെട്ട ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശനെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ യോഗത്തിൽ അനുമോദിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. കെ പി മോഹനൻ എംഎൽഎയുടെയും സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധികൾ, സബ് കല്ക്ടർ സന്ദീപ് കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്