മട്ടന്നൂരിൽ പോക്‌സോ അതിവേഗ കോടതി പ്രവർത്തനം തുടങ്ങി

മട്ടന്നൂർ:മട്ടന്നൂരിൽ പോക്‌സോ അതിവേഗ കോടതി പ്രവർത്തനം തുടങ്ങി.ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഹൈക്കോടതി ജഡ്ജി ഡോ.കൗസർ എടപ്പഗത്ത്, സ്‌പെഷ്യൽ ജഡ്ജി അനിറ്റ് ജോസഫ്, തലശേരി സെഷൻസ് കോടതി ജഡ്ജി ജി. ഗിരീഷ്, മട്ടന്നൂർ മജിസ്‌ട്രേറ്റ് ടി.ഐശ്വര്യ, സണ്ണി ജോസഫ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ വി.കെ.സുരേഷ് ബാബു, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, വൈസ് ചെയർപേഴ്‌സൺ ഒ.പ്രീത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ശ്രീനാഥ്, കൗൺസിലർമാരായ വി.എൻ. മുഹമ്മദ്, പി.രാഘവൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് സി.കെ.ലോഹിതാക്ഷൻ,ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌പെഷ്യൽ ജഡ്ജി അനിറ്റ് ജോസഫ് സിറ്റിങ്ങ് നടത്തി.
നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് കോടതി പ്രവർത്തനം ആരംഭിച്ചത്. പോക്‌സോ കേസുകളിലെ ഇരകൾക്ക് കാലതാമസം കൂടാതെ നീതി ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശപ്രകാരം സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന 28 പോക്‌സോ അതിവേഗ കോടതികളിൽ ഒന്നാണിത്. ഇരിട്ടി താലൂക്ക് പരിധിയായാണ് കോടതി പ്രവർത്തിക്കുക.
ആദ്യഘട്ടത്തിൽ 125 കേസുകളാണ് മട്ടന്നൂർ കോടതിയിലേക്ക് മാറ്റിയിട്ടുള്ളത്. ഉദ്ഘാടന ദിവസം തന്നെ കോടതി സിറ്റിങ്ങ് ആരംഭിച്ചു.1984ൽ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരു സ്ഥിരം കോടതി പ്രവർത്തനം തുടങ്ങുന്നത്. നഗരസഭ സൗജന്യമായാണ് പോക്‌സോ കോടതിക്കായി കെട്ടിടം അനുവദിച്ചത്.