Breaking News
ടേബിള്‍ ടെന്നീസില്‍ രണ്ട് സംഘടന; വട്ടംകറങ്ങി കളിക്കാര്‍

കോഴിക്കോട്: സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷനിലെ പിളര്‍പ്പിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം നീളുന്നതോടെ വെട്ടിലാകുന്നത് താരങ്ങള്‍. അംഗീകാരമടക്കമുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുവതാരം അജിന്‍സ് സജിക്കുവന്ന വിലക്ക്.
2016 മുതല്‍ സംസ്ഥാനത്ത് ടേബിള്‍ ടെന്നീസിന് രണ്ട് അസോസിയേഷനുകളാണുള്ളത്. ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരളയും (ടി.ടി.എ.കെ.) കേരള ടേബിള്‍ ടെന്നീസ് അസോസിയേഷനും (കെ.ടി.ടി.എ.). അതില്‍ അഖിലേന്ത്യാ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ അംഗീകാരം ടി.ടി.എ.കെ.ക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം കെ.ടി.ടി.എ.യ്ക്കുമാണ്. ഇതാണ് കളിക്കാരെ വട്ടംകറക്കുന്നത്.
കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ നടത്തിയ എറണാകുളം ജില്ലാ മത്സരത്തില്‍ ചാമ്പ്യനായ അജിന്‍സ് സജിയെ ടി.ടി.എ.കെ.യാണ് വിലക്കിയത്. അവരുടെ ടൂര്‍ണമെന്റുകളിലും ദേശീയ മത്സരങ്ങളിലും പങ്കെടുക്കാന്‍ താരത്തിന് കഴിയില്ല. സംസ്ഥാനതലത്തില്‍ ഇരുസംഘടനകളും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ടി.ടി.എ.കെ.യുടെ കീഴിലാണ് മത്സരിക്കാന്‍ കഴിയുക.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് കീഴില്‍ കളിക്കണം, ദേശീയതലത്തിലടക്കം മത്സരിക്കാന്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരളയിലും. ഇതാണ് കളിക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
2016-ലാണ് ടേബിള്‍ ടെന്നീസ് സംഘടന പിളരുന്നത്. അതിനുശേഷം ഇരു അസോസിയേഷനുകളും നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തിലും ദേശീയ ഫെഡറേഷന്റെ തീരുമാനത്തിലും നിയമപോരാട്ടം നടക്കുന്നുണ്ട്. എന്നാല്‍, ഇത് തീര്‍പ്പാക്കാനുള്ള ശ്രമം സ്പോര്‍ട്സ് കൗണ്‍സിലോ ദേശീയ ഫെഡറേഷനോ നടത്തുന്നില്ല.
കളിക്കാരെ വിലക്കിയതില്‍ തെറ്റില്ലെന്നും ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണിതെന്നും ടി.ടി.എ.കെ. സംസ്ഥാന സെക്രട്ടറി മൈക്കിള്‍ മത്തായി പറഞ്ഞു. തങ്ങളുടെ അസോസിയേഷനില്‍ അംഗത്വമുള്ള താരം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതുമാണ്. അതിനുശേഷമാണ് മറ്റൊരു സംഘടനയുടെ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചത്. ഇതാണ് നടപടിക്ക് കാരണം.
ദേശീയ ഫെഡറേഷന്‍ അംഗീകരിച്ചതിനാല്‍ തങ്ങളുടേതാണ് ഔദ്യോഗിക സംഘടന. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം സംബന്ധിച്ച വിഷയത്തില്‍ തീരുമാനം നീണ്ടുപോകുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് തീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലാണ് ചെയ്യേണ്ടതെന്നും മൈക്കിള്‍ മത്തായി വ്യക്തമാക്കി.
ഓപ്പണ്‍ ടൂര്‍ണമെന്റായതിനാല്‍ കളിക്കാരനെ വിലക്കാന്‍ അധികാരമില്ലെന്ന് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി വിജയ് അര്‍ജന്‍ദാസ് പറഞ്ഞു. പുതിയ സംഘടന നിയമപ്രകാരം രൂപവത്കരിച്ചതല്ലെന്നും സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ് വ്യക്തമാക്കി.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്