Breaking News
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലകൂടും, ഉപഭോക്താക്കളുടെ സുരക്ഷ ഭീഷണിയിലാവും; മുന്നറിയിപ്പുമായി ഗൂഗിള്‍

ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്. അതിനുള്ള പ്രധാന കാരണം അവയുടെ വില തന്നെയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാവുന്ന സ്മാര്‍ട്ഫോണുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്നുണ്ട്.
എന്നാല്‍ താമസിയാതെ ഈ നിലയില്‍ മാറ്റം വരുമെന്നാണ് ഗൂഗിള്‍ നല്കുന്ന മുന്നറിയിപ്പ്. കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ് രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ വര്‍ഷം രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി 2273 കോടി രൂപയാണ് കോമ്പറ്റീഷന് കമ്മീഷന് ഗൂഗിളിന് പിഴ വിധിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്ഫോമിലെ മേധാവിത്വം കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചാണ് 1337 കോടി രൂപ പിഴ വിധിച്ചത്.
ഇതിന് പുറമെ പ്ലേ സ്റ്റോറിലൂടെ തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് 936 കോടി രൂപയും പിഴ വിധിച്ചു. സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളുമായി ഏകപക്ഷീയമായ കരാറുണ്ടാക്കുന്നുവെന്നും ഗൂഗിളിന്റെ ആപ്പുകള്‍ക്ക് ആന്‍ഡ്രോയിഡ് മേധാവിത്വം നല്കാന് ശ്രമിക്കുന്നുവെന്നും കോമ്പറ്റീഷന് കമ്മീഷന് ആരോപിക്കുന്നു.
വിലവര്‍ധനയും, സുരക്ഷയും സംബന്ധിച്ച ഗൂഗിളിന്റെ മുന്നറിയിപ്പ്
രാജ്യത്തെ ഡിജിറ്റല്‍ വത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് കോമ്പറ്റീഷന് കമ്മീഷന്റെ ഉത്തരവുകളെന്ന് ഗൂഗിള്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
2008 ല്‍ ആന്‍ഡ്രോയിഡ് ആദ്യമായി അവതരിപ്പിക്കുമ്പോള്‍ സ്മാര്‍ട്ഫോണുകള്‍ വളരെ ചെലവേറിയതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞ ചിലവിലുള്ള സ്മാര്‍ട്ഫോണുകള്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് അവസരമൊരുക്കി.
ഫോര്‍ക്ക്സ് (Forks) എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ നിലവില്‍ വന്നാല്‍ അത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഡെവലപ്പര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടിരുന്ന ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിന്റെ സ്ഥിരതയ്ക്കും പ്രവചനാത്മകതയ്ക്കും അത് ദോഷം ചെയ്യും. ഗൂഗിൾ പറയുന്നു.
എന്താണ് ഫോര്‍ക്ക് പതിപ്പുകള്‍
നിലവില്‍ ആന്‍ഡ്രോയിഡ് ഓഎസിന് മേല്‍ ഗൂഗിള്‍ കരാറുകളിലൂടെ നേടിയെടുത്ത ഒരു കടിഞ്ഞാണുണ്ട്. ആ കടിഞ്ഞാണില്ലാതെ മറ്റ് കമ്പനികള്‍ക്ക് സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുന്ന ആന്‍ഡ്രോയിഡ് ഒഎസിന്റെ വ്യത്യസ്ത പതിപ്പുകളെയാണ് ഫോര്‍ക്കുകള്‍ (Forks) എന്ന് വിളിക്കുന്നത്. ഇവ ഗൂഗിള്‍ വികസിപ്പിക്കുന്ന യഥാര്‍ത്ഥ ആന്‍ഡ്രോയിഡുമായി പൂര്‍ണമായും ചേര്‍ന്ന് പോവുന്നവ ആയിരിക്കില്ല.
ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായി ഗൂഗിള്‍ നല്‍കിവരുന്ന സംരക്ഷണവും സുരക്ഷാ ഫീച്ചറുകളും ഫോര്‍ക്ക് വേര്‍ഷനുകള്‍ അവസാനിപ്പിക്കും. ഗൂഗിളിന്റെ സുരക്ഷാഫീച്ചറുകള്‍ ഇല്ലാതാവുന്നതോടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും, ബഗ്ഗുകള്‍ക്കും മാല്‍വെയറുകള്‍ക്കും അവസരമൊരുക്കും. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡിന്റെ ഫോര്‍ക്ക് പതിപ്പുകള്‍ ഭീഷണി സൃഷ്ടിക്കും.
പ്ലേ സ്റ്റോറിലെ ആപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഗൂഗിള്‍ സുരക്ഷാ അപ്ഡേറ്റുകള് അവതരിപ്പിക്കുകയും മാല്‍വെയര്‍ സ്കാന്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഫോര്‍ക്ക് പതിപ്പുകളിലെ ആപ്പുകള്‍ക്ക് ഈ നിലവാരത്തിലുള്ള സുരക്ഷയൊരുക്കാന്‍ കഴിഞ്ഞേക്കില്ല. ഇത് വിവര ചോര്‍ച്ചയ്ക്ക് കാരണമാവുകയും രാജ്യത്തിനും വ്യക്തിക്കും ഭീഷണി സൃഷ്ടിക്കുകയും ചെയ്തേക്കും.
വിലയെങ്ങനെയാണ് വര്‍ധിക്കുക
സ്മാര്‍ട്ഫോണ്‍ നിര്‍മാണക്കമ്പനികള്‍ സ്വന്തം നിലയ്ക്ക് ആന്‍ഡ്രോയിഡ് ഓഎസിന്റെ ഫോര്‍ക്ക് പതിപ്പുകള്‍ നിര്‍മിച്ചാല്‍ ഗൂഗിളിന്റെ സുരക്ഷാ സംവിധാനങ്ങളുടെ സംരക്ഷണം അവയ്ക്ക് ലഭിക്കില്ല. മാത്രവുമല്ല ഈ പതിപ്പുകള്‍ ഗൂഗിളിന്റെ യഥാര്‍ത്ഥ പതിപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ആയിരിക്കില്ല.
അപ്പോള്‍ ഓരോ കമ്പനികള്‍ക്കും ഉപഭോക്താക്കളുടെ സുരക്ഷ സ്വന്തം നിലയ്ക്ക് ഏറ്റെടുക്കേണ്ടതായി വരും. ഇതിന് കമ്പനികള്‍ക്ക് പ്രത്യേകം ചിലവ് വരും. ഇത് ഉപകരണങ്ങളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നാണ് ഗൂഗിള്‍ അതിന്റെ ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡെവലപ്പര്‍മാരുടെ പ്രയാസം
വിവിധ കമ്പനികള്‍ അവരുടേതായ ഫോര്‍ക്ക് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ രംഗത്തിറക്കുന്നതോടെ ഈ മേഖലയിലെ ആപ്പ് ഡെവലപ്പര്‍മാരും പരുങ്ങലിലാവും. നിലവില്‍ ആന്‍ഡ്രോയിഡ് ആപ്പ് ചെറിയ ഡെവലപ്പര്‍മാര്‍ക്ക് പോലും ആന്‍ഡ്രോയിഡിന്റെ ലോകവ്യാപകമായുള്ള ഉപഭോക്താക്കള്‍ക്കിടയിലേക്ക് എളുപ്പം പ്രവേശനം ലഭിക്കുകയും വലിയ ആപ്പ് ഡെവലപ്പര്‍മാരുമായി എളുപ്പം മത്സരിക്കാനും സാധിക്കുന്നുണ്ട്.
എന്നാല്‍ ഓരോ കമ്പനികളും ആന്‍ഡ്രോയിഡിന്റെ വ്യത്യസ്ത പതിപ്പുകള്‍ നിര്‍മിക്കുന്നതോടെ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. അതായത് ഏത് പ്ലാറ്റ്ഫോമില്‍ തങ്ങളുടെ ആപ്പ് വേണമെന്ന് അവര്‍ തിരഞ്ഞെടുത്ത് തീരുമാനിക്കേണ്ടിവരും. ഓരോ പ്ലാറ്റ്ഫോമുകള്‍ക്കും അനുസൃതമായി ആപ്പുകള്‍ പ്രത്യേകം രൂപകല്പന ചെയ്യേണ്ടതായും വന്നേക്കും.
ഇത് ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അധിക ചിലവിനിടയാക്കും. ചില ഫോര്‍ക്കുകളില്‍ നിന്ന് ആപ്പ് ഡെവലപ്പര്‍മാര്‍ മാറി നിന്നാല്‍ ആ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കാനാവാതെ വന്നേക്കും.
ഇങ്ങനെ മറ്റ് ഫോണ്‍ നിര്‍മാണ കമ്പനികളുമായുള്ള കരാറുകളില്‍ നിന്ന് പിന്മാറുന്നതോടെ ഉണ്ടാകാവുന്ന വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഗൂഗിള്‍ ബ്ലോഗ്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്