Connect with us

Breaking News

കടുവയ്ക്കായി വ്യാപക തിരച്ചില്‍; രാത്രി പട്രോളിങ്, ക്രമസമാധാന പാലനത്തിന് 279 പോലീസുകാര്‍

Published

on

Share our post

മാനന്തവാടി: പുതുശ്ശേരിയിലെ പള്ളിപ്പുറത്ത് തോമസിന്റെ മരണത്തിനു കാരണക്കാരനായ കടുവയെ കണ്ടെത്താന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. രണ്ടാംദിവസം നടത്തിയ തിരച്ചിലിലും കടുവയുടെ പൊടിപോലും കണ്ടെത്താനായില്ല. തൊണ്ടര്‍നാട്-തവിഞ്ഞാല്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന കബനി പുഴയുടെ സമീപത്തുള്ള സ്വകാര്യതോട്ടത്തിലാണ് തിരച്ചില്‍ കേന്ദ്രീകരിക്കുന്നത്.

പുഴക്കരയിലും സമീപത്തെ വയലിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെത്തുടര്‍ന്നാണിത്. വെള്ളിയാഴ്ച രാവിലെ ആലക്കല്‍ തറവാട്ടില്‍ നടന്ന ബേസ് ക്യാമ്പിനുശേഷമാണ് എട്ടുമണിയോടെ ആറുടീമുകളായി തിരച്ചിലിനിറങ്ങിയത്. വെള്ളിയാഴ്ച കടുവയുടെ സാന്നിധ്യമുണ്ടായ തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലെ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്.

പിന്നീട് തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലുള്ള മുടപ്പിനാല്‍ കടവിനു സമീപത്തുള്ള വയലിലേക്കാണ് തിരച്ചില്‍സംഘം ഇറങ്ങിയത്. ഉച്ചയ്ക്കുശേഷം കുങ്കിയാനയുടെ സഹായത്തോടെ സമീപത്തെ തോട്ടത്തിലും തിരച്ചില്‍ നടത്തി. ഈ തിരച്ചില്‍ ആറുമണിവരെ തുടര്‍ന്നു.

ഒരപ്പ് ഭാഗത്ത് കടുവയെ കണ്ടതായി ചിലരില്‍നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഘം അങ്ങോട്ടുനീങ്ങി. പക്ഷേ, അവിടെയൊന്നും കടുവയുണ്ടെന്ന സൂചന ലഭിച്ചില്ല. ഏഴരയോടെയാണ് വെള്ളിയാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച് സംഘം മടങ്ങിയത്. ബേസ് ക്യാമ്പ് ശനിയാഴ്ചമുതല്‍ കുളത്താടയിലെ പി.കെ. ഷൈബി സ്മാരക ഹാളിലാണ് പ്രവര്‍ത്തിക്കുക. ഇവിടെനിന്നുള്ള കൂടിയാലോചനയ്ക്കുശേഷം രാവിലെ എട്ടോടെ ഏഴുസംഘങ്ങള്‍ തിരച്ചിലിനിറങ്ങും.

രാത്രി പട്രോളിങ്ങിന് അഞ്ച് ടീം

തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി പട്രോളിങ്ങിന് അഞ്ചു ടീമിനെ വിന്യസിച്ചു. വരയാല്‍, പുല്പള്ളി, ബേഗൂര്‍, തോല്‌പെട്ടി ഫോറസ്റ്റ് സ്റ്റേഷനുകളില്‍നിന്നുള്ള ടീമിനുപുറമേ കോഴിക്കോട്, വയനാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പട്രോളിങ്, തിരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ മുഴുവന്‍സമയവും ജില്ലയില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാല്യുവേഷന്‍ വിങ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ്. നരേന്ദ്രബാബുവും വെള്ളിയാഴ്ച സ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. മാര്‍ട്ടിന്‍ ലോവല്‍, സാമൂഹ്യ വനവത്കരണവിഭാഗം എ.സി.എഫ്. ഹരിലാല്‍, സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്ന, കോഴിക്കോട് ഫ്‌ലൈങ് സ്‌ക്വാഡ് ഡി.എഫ്.ഒ. സുനില്‍കുമാര്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ടീം ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. രാജന്‍ എന്നിവരും വെള്ളിയാഴ്ച സ്ഥലത്തെത്തി വനപാലകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

കടുവയെ കണ്ടെത്തിയാലും ജനവാസമേഖലയായതിനാല്‍ വളരെ കരുതലോടെമാത്രമേ മയക്കുവെടിവെക്കാന്‍ കഴിയുള്ളൂ എന്നാണ് വനപാലകര്‍ പറയുന്നത്. കൃത്യമായി വെടികൊണ്ടില്ലെങ്കില്‍ കടുവ ഓടി ജനവാസകേന്ദ്രത്തിലെത്തിയാല്‍ കൂടുതല്‍ അപകടമുണ്ടാവും. മയക്കുവെടി കൊണ്ടാലും കടുവ മയങ്ങാന്‍ അരമണിക്കൂറോളം സമയമെടുക്കും. കടുവയുള്ള പ്രദേശം ജനവാസകേന്ദ്രമാണെന്നത് വനംവകുപ്പിന് കൂടുതല്‍ പ്രയാസത്തിലാക്കുന്നുണ്ട്. എങ്കിലും കടുവയെ വളരെ വേഗംതന്നെ പിടികൂടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്.

പുതുശ്ശേരിയിലെ കടുവ ആക്രമണം വിന്യസിച്ചത് 279 പോലീസ് ഓഫീസര്‍മാരെ

മാനന്തവാടി: പുതുശ്ശേരിയിലെ കടുവ ആക്രമണത്തെത്തുടര്‍ന്ന് ക്രമസമാധാനച്ചുമതലകള്‍ക്കായി വിന്യസിച്ചത് 279 പോലീസ് ഓഫീസര്‍മാരെ. ആറു ഡിവിഷനുകളാക്കിയാണ് പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാനന്തവാടിയിലെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസ്, വയനാട് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രി, പുതുശ്ശേരിയിലെ തോമസിന്റെ വീട്, പള്ളി, കല്പറ്റ, മാനന്തവാടി എം.എല്‍.എ. ഓഫീസുകള്‍, കല്പറ്റയിലെ എം.പി. ഓഫീസ്, മാനന്തവാടിയില്‍നിന്ന് പുതുശ്ശേരിയിലേക്കുള്ള വഴി, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നിങ്ങനെ വിഭജിച്ചാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍.

ആറ്് ഡിവൈ.എസ്.പി.മാരെയും 12 പോലീസ് ഇന്‍സ്പെക്ടര്‍മാരെയും എസ്.ഐ., എ.എസ്.ഐ.മാര്‍ ഉള്‍പ്പെടെ 42 പേര്‍ എന്നിവരെയും 196 സിവില്‍ പോലീസ് ഓഫീസര്‍മാരെയും 23 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. കല്പറ്റ എ.എസ്.പി. തപോഷ് ബസുമതിക്കാണ് മാനന്തവാടി സബ്ഡിവിഷന്റെ ചുമതല.

കോഴിക്കോട് റൂറല്‍ എസ്.പി. ആര്‍. കറുപ്പസ്വാമിക്കാണ് ജില്ലയുടെ ഏകോപനച്ചുമതല. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദും മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനും ശബരിമലജോലിയിലായതിനാണ് കറുപ്പസ്വാമിക്കും തപോഷ് ബസുമതിക്കും ചുമതലനല്‍കിയത്.

കടുവയെ പിടിക്കാന്‍ പൊന്‍മുടിക്കോട്ടയില്‍ കൂടുവെച്ചു

അമ്പലവയല്‍: കടുവസാന്നിധ്യം സ്ഥിരീകരിച്ച അമ്പലവയല്‍ പൊന്‍മുടിക്കോട്ടയില്‍ വനംവകുപ്പ് കൂടുസ്ഥാപിച്ചു. പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒരുമാസംമുമ്പ് കൂട്ടിലകപ്പെട്ട കടുവയുടെ കുഞ്ഞ് ഈ പ്രദേശത്തുതന്നെയുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

അമ്പലവയല്‍ ടൗണിന് തൊട്ടടുത്തുള്ള മാളികയില്‍ വരെയെത്തി രണ്ടാടുകളെ കൊന്നുതിന്ന കടുവയെ പിടിക്കാന്‍ കൂടുവെക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചെങ്കിലും വനംവകുപ്പ് അനുകൂല നടപടിയെടുത്തില്ല. പൊന്‍മുടിക്കോട്ട പ്രദേശത്ത് പലതവണ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനുമായില്ല. വ്യാഴാഴ്ച മാനന്തവാടി പുതുശ്ശേരിയില്‍ കടുവയാക്രമിച്ച് കര്‍ഷകന്‍ മരിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂടുസ്ഥാപിച്ചത്.

വനവുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലങ്ങളാണ് അമ്പലവയല്‍ പൊന്‍മുടിക്കോട്ട, എടക്കല്‍ പ്രദേശങ്ങള്‍. നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും കടുവപ്പേടിയില്‍ കഴിയുന്നത്. എടയ്ക്കല്‍ ഗുഹയിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ ഭീഷണിയായി കടുവ മാറിയിട്ടുണ്ട്. ഒരിടത്തുതന്നെ തമ്പടിച്ച് രാത്രികാലങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവ കൂട്ടിലാകുമെന്ന പ്രതീക്ഷയിലാണെന്ന് പഞ്ചായത്തംഗം ബിജു ഇടയനാല്‍ പറഞ്ഞു.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!