വനവുമായി ബന്ധമില്ലാത്തസ്ഥലങ്ങളിൽ പോലും ആക്രമണങ്ങൾ ഉണ്ടാകുന്നു, കാടുകളിൽ മൃഗപ്പെരുപ്പമുണ്ട്; വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച് വനം മന്ത്രി

വയനാട്: കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധങ്ങളെ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നു.
വനത്തിന് ഉൾക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യജീവികളുടെ ജനന നിയന്ത്രണം സർക്കാർ ചർച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു.വന്യമൃഗങ്ങളുമായി മല്ലിടുന്ന കർഷകർക്കൊപ്പമാണ് സർക്കാറെന്നും വനപ്രദേശത്തിന് ഉൾക്കൊള്ളാനാകുന്ന മൃഗങ്ങളുടെ എണ്ണത്തെ കുറിച്ച് പഠനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ നടപടികൾക്ക് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ഉണ്ട്. ഇതിനെതിരെ അടിയന്തര ഹർജി നൽകും.മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നത് അടക്കം നടപടികൾ ഇതിന്റെ ഭാഗമാണ്. ഇതിനായി ശാസ്‌ത്രീയ മാർഗങ്ങൾ അവലംബിക്കും. പുനർവിന്യാസം, കള്ളിംഗ് എന്നിവ സാദ്ധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലേയ്ക്ക് ആവശ്യമെങ്കിൽ ദ്രുത കർമ്മ സേനയെ അയക്കുമെന്നും കൂടുതൽ മൃഗ ഡോക്ടർമാരുടെ സേവനം വയനാട്ടിൽ ഉറപ്പാക്കുമെന്നും വനം മന്ത്രി വിശദീകരിച്ചു.