മുഖ്യ മന്ത്രിയാകാന്‍ ധൃതിയില്ല, പാര്‍ട്ടിയുംജനങ്ങളും തീരുമാനിക്കട്ടെ; എന്തിനും തയ്യാറെന്ന് തരൂർ

തിരുവനന്തപുരം: മുഖ്യമന്ത്രിയാകാന്‍ തനിക്ക് ധൃതിയില്ലെന്നും എന്തിനും താന്‍ തയ്യാറാണെന്നും ശശി തരൂര്‍ എം.dfപി. ചര്‍ച്ചയിലൊക്കെ ഭാവിയെ കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയായിട്ടാണ് എന്നെ പലരും കാണുന്നത്. ‘നാളയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ’ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്റെ മുദ്രാവാക്യം. ആ നാളെയെ കുറിച്ച് ഞാന്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട്’, തരൂര്‍ പറഞ്ഞു.
രാഷ്ട്രീയ നേതാക്കളേയും സമുദായ നേതാക്കളേയും മാത്രമല്ല വിവിധ എന്‍ജിഒകളേയും അസോസിയേഷന്‍ ഭാരവാഹികളേയും അടക്കം ദിവസവും കാണുന്നുണ്ട്. എന്നാല്‍, സമുദായ നേതാക്കളെ കാണുന്നതും രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിക്കുന്നതും മാത്രമാണ് വാര്‍ത്തയും ചര്‍ച്ചയുമാകുന്നത്. മാധ്യമങ്ങളുടെ ശ്രദ്ധപോലെയല്ല തന്റെ ശ്രദ്ധയെന്നും തരൂര്‍ വ്യക്തമാക്കി.
ആരെങ്കിലും എന്നെ കാണണമെന്ന് പറഞ്ഞാന്‍ സമയമില്ലെന്ന് പറഞ്ഞ് ഒഴിയാനാകില്ല. കേരളം എന്റെ കര്‍മഭൂമിയായി കാണുന്നു. കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാ നേതാക്കളേയും കാണേണ്ടിവരും. ഒരു എംപിയായി എല്ലാവരേയും കാണുന്നത് എന്റെ കൂടി താത്പര്യമാണ്.
മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. 2026 വരെ നമുക്ക് കാത്തിരിക്കണം. ഇപ്പോള്‍ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, അദ്ദേഹത്തിന് ഭൂരിപക്ഷവുമുണ്ട്. അതുകൊണ്ട് മൂന്ന് വര്‍ഷം നമുക്ക് കാത്തിരിക്കണം.
അതിന് മുമ്പ് 2024-ലെ തിരഞ്ഞെടുപ്പുണ്ട്. അപ്പോള്‍ എല്ലാം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കും എന്താണ് വേണ്ടതെന്ന്. ഞാന്‍ എന്തിനും തയ്യാറാണ്’, തരൂര്‍ പറഞ്ഞു.