Connect with us

Breaking News

നാലാംശനിയിലെ അവധി സാമ്പത്തിക ലാഭം കൊണ്ടുവരുമോ? കെണിയാകുമെന്ന ഭീതിയില്‍ ജീവനക്കാര്‍

Published

on

Share our post

സാമ്പത്തികമായി പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് സംസ്ഥാനം കടന്നുപോകുന്നത്. നിത്യനിദാന ചെലവുകള്‍ക്ക് പോലും കടമെടുക്കേണ്ട അവസ്ഥ. സംസ്ഥാനത്തിന്റെ പൊതുകടം കണക്കാക്കുന്നതില്‍ കേന്ദ്രം വരുത്തിയ മാറ്റം മൂലം വന്‍ വരുമാനനഷ്ടമാണ് കേരളത്തെ കാത്തിരിക്കുന്നത്.

ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്രം നിര്‍ത്താനൊരുങ്ങുന്നു. അങ്ങനെ നോക്കുമ്പോള്‍ വരുമാനമാര്‍ഗം കുറയുമ്പോള്‍ ചെലവ് കുറയ്ക്കുക എന്നതല്ലാതെ മറ്റുവഴി സര്‍ക്കാരിന് മുന്നിലില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംശനിയാഴ്ച പോലെ മാസത്തിലെ നാലാം ശനിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ദിനമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനിടെ ഭരണ ചെലവ് കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ക്കിടെ വകുപ്പ് സെക്രട്ടറിമാരാണ് ഇത്തരമൊരു ആവശ്യം വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. നാലാംശനി അവധി നല്‍കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന അതിഭീമമായ ഇന്ധന ചെലവ്, വൈദ്യുതി ചെലവ്, വെള്ളം എന്നിവ ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
എന്നാല്‍ മാസത്തിലെ എല്ലാ ഞായറാഴ്ചയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാണ് എന്നതുപോലെ എല്ലാ ശനിയാഴ്ചയും അവധിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നാലാം ശനിയെ അവധി ദിനമാക്കുന്നതെന്ന ആശങ്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്.നിലവിലുള്ള ഏഴ് മണിക്കൂര്‍ ജോലിസമയം വര്‍ധിപ്പിക്കേണ്ടിവരും എന്നതാണ് ജീവനക്കാരുടെ എതിര്‍പ്പിന് കാരണമാകുന്നത്. നിലവില്‍ 10.15 മുതല്‍ 5.15 വരെയാണ് ജോലിസമയം.
ഉച്ചഭക്ഷണത്തിന് 45 മിനിറ്റ് ഇടവേളയും ഉള്‍പ്പെടെയാണ് ഈ സമയക്രമം. നാലാം ശനി കൂടി അവധിയാക്കിയാല്‍ ആകെ ജോലി ചെയ്യേണ്ട സമയം ഉയര്‍ത്തേണ്ടി വരും. ഇങ്ങനെ ചെയ്യുമ്പോള്‍ ജീവനക്കാരുടെ ജോലിസമയം വര്‍ധിക്കുമെങ്കിലും അതുകൊണ്ട് സര്‍ക്കാരിന് അധിക ചെലവ് വരുന്നുമില്ല. ഈയൊരു സാഹചര്യത്തില്‍ നാലാം ശനി അവധിയാക്കണമെന്ന് സര്‍ക്കാര്‍ ഉറച്ചുതന്നെ മുന്നോട്ടുപോവുകയാണ്.
കേന്ദ്രത്തിനെ കോപ്പിയടിച്ചാല്‍ രക്ഷപ്പെടാനാകുമോ?

കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനമാക്കിയാല്‍ നന്നാകുമെന്ന ആശയം ചില കോണുകളില്‍നിന്ന് നേരത്തെ തന്നെ ഉയര്‍ന്നു തുടങ്ങിയതാണ്. അങ്ങനെ വന്നാല്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന അതിഭീമമായ ഇന്ധന ചെലവ്, വൈദ്യുതി ചെലവ്, വെള്ളം തുടങ്ങിയവ കുറയ്ക്കാനാകും. ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ നല്‍കുന്നതിലൂടെ ജീവനക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ആവശ്യമായ സമയം നല്‍കാനുമാകും.

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം മാത്രമാക്കുന്നതിലൂടെ ജീവനക്കാരുടെ ആകെ ജോലി സമയത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ പ്രതിദിന ജോലിസമയം വർധിപ്പിക്കാമെന്ന കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. ഇതിന്റെ ട്രയല്‍ റണ്ണായാണ് നാലാംശനി അവധിയാക്കുന്നതിനെ കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ജോലിസമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ക്രമീകരിക്കുകയാണ് ചെയ്യേണ്ടി വരിക. ഇതിനോട് എങ്ങനെയാണ് ജീവനക്കാര്‍ പ്രതികരിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

എതിര്‍ത്ത് ഇടത് സര്‍വീസ് സംഘടനകളും

സര്‍ക്കാര്‍ നാലാംശനിയാഴ്ച അവധിയാക്കാനുറച്ച് നീങ്ങുമ്പോള്‍ അതിനെ എതിര്‍ക്കുന്നതില്‍ ഭരണാനുകൂല സര്‍വീസ് സംഘടനകളുമുണ്ട്. ഇക്കാര്യത്തില്‍ ഭരണ- പ്രതിപക്ഷ ഭേദമൊന്നുമില്ല. വര്‍ഷം 20 കാഷ്വല്‍ ലീവുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. നാലാം ശനിയാഴ്ച അവധിയാകുമ്പോള്‍ അതുകൂടി കണക്കിലെടുത്ത് കാഷ്വല്‍ ലീവ് 15 ആയി കുറയ്ക്കണമെന്ന ഉപാധിയാണ് സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിന് പ്രധാന കാരണം.

നാലാംശനി അവധിയാക്കുമ്പോള്‍ ഒരുവര്‍ഷം 12 അവധി ദിനങ്ങളാണ് ജീവനക്കാര്‍ക്ക് അധികമായി ലഭിക്കുന്നത്. അതിനുപകരം കാഷ്വല്‍ ലീവില്‍ അഞ്ച് ദിനങ്ങള്‍ കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉപാധിവെച്ചത്. അതോടൊപ്പം പ്രവൃത്തിസമയം ദിവസം അരമണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്ന കാര്യം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനുവരി 10-ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തു. നാലാംശനിയാഴ്ച അവധി ആക്കുമ്പോള്‍ നഷ്ടപ്പെടുന്ന തൊഴില്‍ദിനങ്ങള്‍ ക്രമീകരിക്കുന്നതിന് നിലവിലെ ജോലി സമയത്തില്‍ ആകെ അരമണിക്കൂര്‍ വര്‍ധന വരുത്തണമെന്ന നിർദേശം ചീഫ് സെക്രട്ടറി മുന്നോട്ടു വെച്ചു. ജോലിക്ക് കയറുന്ന സമയം 15 മിനിറ്റ് നേരത്തെയാക്കുകയും ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം 15 മിനിറ്റ് വൈകിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സമവായമെന്ന നിലയിലുള്ള നിർദേശം.

എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ വീഴാതെ സര്‍വീസ് സംഘടനകള്‍ നാലാം ശനി അവധി വേണ്ട എന്ന നിലപാടില്‍ ഉറച്ചുനിന്നു. അത് മാത്രമല്ല മത- സാമുദായിക സംഘടനകളുടെ ആഘോഷങ്ങളുടെയോ പരിപാടികളുടെയോ ഭാഗമായി നല്‍കുന്ന അവധികള്‍ കൂടി ഒഴിവാക്കണമെന്ന നിര്‍ദ്ദേശംകൂടി ജീവനക്കാർ മുന്നോട്ടുവെച്ചു എന്നതും ശ്രദ്ധേയമാണ്.

ആശ്രിത നിയമനത്തിന് പകരം ആശ്രിത ധനം

മെഡിസെപ്, അക്സസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്. ഇതിന്റെ ഇടയിലാണ് ജോലിസമയം വര്‍ധിപ്പിക്കേണ്ടിവരുന്നതുമൂലമുള്ള സമ്മര്‍ദ്ദംകൂടി വരുന്നത്. ഇതിനിടെയാണ് ഇരുട്ടടിപോലെ ആശ്രിത നിയമനത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവും വരുന്നത്. അതുവരെ 24-05-1999ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ആശ്രിത നിയമനം നടന്നിരുന്നത്. എന്നാല്‍ ഹൈക്കോടതി വിധി പ്രകാരം ഓരോ വകുപ്പിലും ഓരോ ജില്ലയിലും ഓരോ തസ്തികയിലും ഉണ്ടാകുന്ന വാര്‍ഷിക ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമേ ഇനി ആശ്രിത നിയമനം നടത്താന്‍ കഴിയു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തതോടെ ഇതിലുള്ള നിയമനടപടികളില്‍ ഇനി പ്രതീക്ഷയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ആശ്രിതനിയമനം അഞ്ച് ശതമാനമായി നിജപ്പെടുത്തുമ്പോള്‍ അത്തരം നിയമനങ്ങള്‍ക്ക് കാലതാമസമുണ്ടാകുമെന്ന സ്ഥിതിവരും. നിലവില്‍ തന്നെ ആശ്രിത നിയമനത്തിനുണ്ടാകുന്ന കാലതാമസം സര്‍വീസ് സംഘടനകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. അത് കൂടുതല്‍ രൂക്ഷമാകുകയും ഭാവിയില്‍ എല്ലാ അപേക്ഷകര്‍ക്കും നിയമനം നല്‍കാന്‍ കഴിയാതെവരികയും ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനുള്ള ഫോര്‍മുലയാണ് പ്രധാനം.

സര്‍വീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗ്യനായ ആശ്രിതര്‍ക്ക് ഒരുവര്‍ഷത്തിനകം ലഭിക്കുന്ന നിയമനമോ അല്ലെങ്കില്‍ സമാശ്വാസധനമായി 10 ലക്ഷം രൂപയോ സ്വീകരിക്കാമെന്നതാണ് പരിഹാര നിര്‍ദ്ദേശം. ഇത്തരത്തില്‍ സമാശ്വാസധനം സ്വീകരിച്ചാല്‍ പിന്നീട് ആശ്രിത നിയമനത്തിന് അവകാശമുന്നയിക്കാനാകില്ല. എന്നാല്‍ ഇതിനോടും സര്‍വീസ് സംഘടനകള്‍ക്ക് വിയോജിപ്പുണ്ട്. കോടതി വിധിയുടെ സാഹചര്യം വിശദീകരിച്ചെങ്കിലും ആശ്രിതനിയമനം നിലവിലെ രീതിയില്‍തന്നെ മതിയെന്ന നിലപാടാണ് സര്‍വീസ് സംഘടനകള്‍ക്ക്. ആശ്രിതനിയമനം ഒരുവര്‍ഷത്തിനകം ലഭിക്കാത്തവരെ 10 ലക്ഷം രൂപ കൊടുത്ത് ഒഴിവാക്കുന്നതിനോടാണ് ഇവര്‍ എതിര്‍പ്പുന്നയിക്കുന്നത്.

എതിര്‍പ്പുകള്‍ കാര്യമായി ഉയര്‍ന്നെങ്കിലും മുമ്പ് പലകാര്യങ്ങളിലും സ്വീകരിച്ചതുപോലെ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. ബയോമെട്രിക് പഞ്ചിങ്, അക്സസ് കണ്‍ട്രോള്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെ മുഖവിലയ്ക്കെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍, ആശ്രിത നിയമനമൊഴികെ നാലാം ശനിയാഴ്ച അവധി ആക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ബാങ്കുകള്‍ക്ക് സമാനമായി നാലാംശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാക്കുന്നതിനോട് പൊതുജനത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മനോഭാവമില്ല എന്നതാണ് സത്യം. ഗ്രാമീണ മേഖലകളില്‍ മാത്രമല്ല നഗരങ്ങളിലും സാധാരണ ജനം ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കുന്നുണ്ട്. നാലാം ശനിയും അവധിയാക്കിയാല്‍ സേവനങ്ങള്‍ ലഭിക്കുന്നത് നിയന്ത്രിക്കപ്പെടുമെന്ന ആശങ്ക അവര്‍ക്കുണ്ട്. എന്നാല്‍, അതില്‍ വലിയ ആശങ്ക വേണ്ടതില്ലെന്ന മനോഭാവമാണ് സര്‍ക്കാരിന്. സേവനങ്ങള്‍ മിക്കതും ഓണ്‍ലൈനായി ലഭിക്കുമെന്നിരിക്കെ നിരന്തരം സര്‍ക്കാരോഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്ന പഴയ സാഹചര്യം ഇപ്പോഴില്ല എന്നതാണ് മറുവാദം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!