Breaking News
നാലാംശനിയിലെ അവധി സാമ്പത്തിക ലാഭം കൊണ്ടുവരുമോ? കെണിയാകുമെന്ന ഭീതിയില്‍ ജീവനക്കാര്‍

സാമ്പത്തികമായി പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് സംസ്ഥാനം കടന്നുപോകുന്നത്. നിത്യനിദാന ചെലവുകള്‍ക്ക് പോലും കടമെടുക്കേണ്ട അവസ്ഥ. സംസ്ഥാനത്തിന്റെ പൊതുകടം കണക്കാക്കുന്നതില്‍ കേന്ദ്രം വരുത്തിയ മാറ്റം മൂലം വന്‍ വരുമാനനഷ്ടമാണ് കേരളത്തെ കാത്തിരിക്കുന്നത്.
ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് കേന്ദ്രം നിര്‍ത്താനൊരുങ്ങുന്നു. അങ്ങനെ നോക്കുമ്പോള്‍ വരുമാനമാര്‍ഗം കുറയുമ്പോള്‍ ചെലവ് കുറയ്ക്കുക എന്നതല്ലാതെ മറ്റുവഴി സര്‍ക്കാരിന് മുന്നിലില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംശനിയാഴ്ച പോലെ മാസത്തിലെ നാലാം ശനിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ദിനമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനമാക്കിയാല്‍ നന്നാകുമെന്ന ആശയം ചില കോണുകളില്‍നിന്ന് നേരത്തെ തന്നെ ഉയര്‍ന്നു തുടങ്ങിയതാണ്. അങ്ങനെ വന്നാല്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന അതിഭീമമായ ഇന്ധന ചെലവ്, വൈദ്യുതി ചെലവ്, വെള്ളം തുടങ്ങിയവ കുറയ്ക്കാനാകും. ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍ നല്‍കുന്നതിലൂടെ ജീവനക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ആവശ്യമായ സമയം നല്‍കാനുമാകും.
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം മാത്രമാക്കുന്നതിലൂടെ ജീവനക്കാരുടെ ആകെ ജോലി സമയത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ പ്രതിദിന ജോലിസമയം വർധിപ്പിക്കാമെന്ന കണക്കുകൂട്ടലാണ് സർക്കാരിനുള്ളത്. ഇതിന്റെ ട്രയല്‍ റണ്ണായാണ് നാലാംശനി അവധിയാക്കുന്നതിനെ കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ജോലിസമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ക്രമീകരിക്കുകയാണ് ചെയ്യേണ്ടി വരിക. ഇതിനോട് എങ്ങനെയാണ് ജീവനക്കാര്‍ പ്രതികരിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
എതിര്‍ത്ത് ഇടത് സര്‍വീസ് സംഘടനകളും
സര്‍ക്കാര്‍ നാലാംശനിയാഴ്ച അവധിയാക്കാനുറച്ച് നീങ്ങുമ്പോള്‍ അതിനെ എതിര്‍ക്കുന്നതില്‍ ഭരണാനുകൂല സര്‍വീസ് സംഘടനകളുമുണ്ട്. ഇക്കാര്യത്തില്‍ ഭരണ- പ്രതിപക്ഷ ഭേദമൊന്നുമില്ല. വര്‍ഷം 20 കാഷ്വല്‍ ലീവുകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. നാലാം ശനിയാഴ്ച അവധിയാകുമ്പോള്‍ അതുകൂടി കണക്കിലെടുത്ത് കാഷ്വല്‍ ലീവ് 15 ആയി കുറയ്ക്കണമെന്ന ഉപാധിയാണ് സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിന് പ്രധാന കാരണം.
നാലാംശനി അവധിയാക്കുമ്പോള്‍ ഒരുവര്‍ഷം 12 അവധി ദിനങ്ങളാണ് ജീവനക്കാര്‍ക്ക് അധികമായി ലഭിക്കുന്നത്. അതിനുപകരം കാഷ്വല്‍ ലീവില്‍ അഞ്ച് ദിനങ്ങള്‍ കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉപാധിവെച്ചത്. അതോടൊപ്പം പ്രവൃത്തിസമയം ദിവസം അരമണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്ന കാര്യം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനുവരി 10-ന് നടത്തിയ ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തു. നാലാംശനിയാഴ്ച അവധി ആക്കുമ്പോള്‍ നഷ്ടപ്പെടുന്ന തൊഴില്‍ദിനങ്ങള്‍ ക്രമീകരിക്കുന്നതിന് നിലവിലെ ജോലി സമയത്തില്‍ ആകെ അരമണിക്കൂര്‍ വര്‍ധന വരുത്തണമെന്ന നിർദേശം ചീഫ് സെക്രട്ടറി മുന്നോട്ടു വെച്ചു. ജോലിക്ക് കയറുന്ന സമയം 15 മിനിറ്റ് നേരത്തെയാക്കുകയും ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം 15 മിനിറ്റ് വൈകിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സമവായമെന്ന നിലയിലുള്ള നിർദേശം.
എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ വീഴാതെ സര്‍വീസ് സംഘടനകള്‍ നാലാം ശനി അവധി വേണ്ട എന്ന നിലപാടില്‍ ഉറച്ചുനിന്നു. അത് മാത്രമല്ല മത- സാമുദായിക സംഘടനകളുടെ ആഘോഷങ്ങളുടെയോ പരിപാടികളുടെയോ ഭാഗമായി നല്‍കുന്ന അവധികള്‍ കൂടി ഒഴിവാക്കണമെന്ന നിര്‍ദ്ദേശംകൂടി ജീവനക്കാർ മുന്നോട്ടുവെച്ചു എന്നതും ശ്രദ്ധേയമാണ്.
ആശ്രിത നിയമനത്തിന് പകരം ആശ്രിത ധനം
മെഡിസെപ്, അക്സസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്. ഇതിന്റെ ഇടയിലാണ് ജോലിസമയം വര്‍ധിപ്പിക്കേണ്ടിവരുന്നതുമൂലമുള്ള സമ്മര്‍ദ്ദംകൂടി വരുന്നത്. ഇതിനിടെയാണ് ഇരുട്ടടിപോലെ ആശ്രിത നിയമനത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവും വരുന്നത്. അതുവരെ 24-05-1999ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ആശ്രിത നിയമനം നടന്നിരുന്നത്. എന്നാല്‍ ഹൈക്കോടതി വിധി പ്രകാരം ഓരോ വകുപ്പിലും ഓരോ ജില്ലയിലും ഓരോ തസ്തികയിലും ഉണ്ടാകുന്ന വാര്‍ഷിക ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമേ ഇനി ആശ്രിത നിയമനം നടത്താന്‍ കഴിയു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തതോടെ ഇതിലുള്ള നിയമനടപടികളില്‍ ഇനി പ്രതീക്ഷയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ആശ്രിതനിയമനം അഞ്ച് ശതമാനമായി നിജപ്പെടുത്തുമ്പോള്‍ അത്തരം നിയമനങ്ങള്‍ക്ക് കാലതാമസമുണ്ടാകുമെന്ന സ്ഥിതിവരും. നിലവില്‍ തന്നെ ആശ്രിത നിയമനത്തിനുണ്ടാകുന്ന കാലതാമസം സര്‍വീസ് സംഘടനകള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. അത് കൂടുതല്‍ രൂക്ഷമാകുകയും ഭാവിയില്‍ എല്ലാ അപേക്ഷകര്‍ക്കും നിയമനം നല്‍കാന്‍ കഴിയാതെവരികയും ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാനുള്ള ഫോര്‍മുലയാണ് പ്രധാനം.
സര്‍വീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ യോഗ്യനായ ആശ്രിതര്‍ക്ക് ഒരുവര്‍ഷത്തിനകം ലഭിക്കുന്ന നിയമനമോ അല്ലെങ്കില്‍ സമാശ്വാസധനമായി 10 ലക്ഷം രൂപയോ സ്വീകരിക്കാമെന്നതാണ് പരിഹാര നിര്‍ദ്ദേശം. ഇത്തരത്തില്‍ സമാശ്വാസധനം സ്വീകരിച്ചാല്‍ പിന്നീട് ആശ്രിത നിയമനത്തിന് അവകാശമുന്നയിക്കാനാകില്ല. എന്നാല്‍ ഇതിനോടും സര്‍വീസ് സംഘടനകള്‍ക്ക് വിയോജിപ്പുണ്ട്. കോടതി വിധിയുടെ സാഹചര്യം വിശദീകരിച്ചെങ്കിലും ആശ്രിതനിയമനം നിലവിലെ രീതിയില്‍തന്നെ മതിയെന്ന നിലപാടാണ് സര്‍വീസ് സംഘടനകള്‍ക്ക്. ആശ്രിതനിയമനം ഒരുവര്‍ഷത്തിനകം ലഭിക്കാത്തവരെ 10 ലക്ഷം രൂപ കൊടുത്ത് ഒഴിവാക്കുന്നതിനോടാണ് ഇവര്‍ എതിര്‍പ്പുന്നയിക്കുന്നത്.
എതിര്‍പ്പുകള്‍ കാര്യമായി ഉയര്‍ന്നെങ്കിലും മുമ്പ് പലകാര്യങ്ങളിലും സ്വീകരിച്ചതുപോലെ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. ബയോമെട്രിക് പഞ്ചിങ്, അക്സസ് കണ്‍ട്രോള്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെ മുഖവിലയ്ക്കെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍, ആശ്രിത നിയമനമൊഴികെ നാലാം ശനിയാഴ്ച അവധി ആക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ബാങ്കുകള്‍ക്ക് സമാനമായി നാലാംശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാക്കുന്നതിനോട് പൊതുജനത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മനോഭാവമില്ല എന്നതാണ് സത്യം. ഗ്രാമീണ മേഖലകളില്‍ മാത്രമല്ല നഗരങ്ങളിലും സാധാരണ ജനം ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കുന്നുണ്ട്. നാലാം ശനിയും അവധിയാക്കിയാല്‍ സേവനങ്ങള്‍ ലഭിക്കുന്നത് നിയന്ത്രിക്കപ്പെടുമെന്ന ആശങ്ക അവര്‍ക്കുണ്ട്. എന്നാല്‍, അതില്‍ വലിയ ആശങ്ക വേണ്ടതില്ലെന്ന മനോഭാവമാണ് സര്‍ക്കാരിന്. സേവനങ്ങള്‍ മിക്കതും ഓണ്‍ലൈനായി ലഭിക്കുമെന്നിരിക്കെ നിരന്തരം സര്‍ക്കാരോഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്ന പഴയ സാഹചര്യം ഇപ്പോഴില്ല എന്നതാണ് മറുവാദം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്