70 വയസിലും പെൻഷന് അർഹത ഇല്ലാതെ പ്രീ പ്രൈമറി ജീവനക്കാർ

തിരുവനന്തപുരം: രണ്ട് കോടതി ഉത്തരവുകളുണ്ടായിട്ടും പ്രീപ്രൈമറി വിഭാഗം ജീവനക്കാർക്ക് സേവന വേതന വ്യവസ്ഥകൾ അകലെ. 70 വയസു കഴിഞ്ഞിട്ടും വിരമിക്കാനാവാതെ ജോലി ചെയ്യുകയാണ് പലരും. സംസ്ഥാനത്തെ 600 ലധികം പ്രീപ്രൈമറി അദ്ധ്യാപകരും ആയമാരും 56 നും 70നും ഇടയിൽ പ്രായമുള്ളവരാണ്.
പ്രായത്തിന്റെ അവശതകളും ആരോഗ്യപ്രശ്നങ്ങളുമുണ്ടെങ്കിലും പെൻഷനോ മറ്റ് സർവീസ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനാൽ ജോലി തുടരുന്നു. 30ഉം 40 ഉം വർഷമായി ഈ രംഗത്ത് ജോലിയെടുക്കുന്നവർക്ക് വിരമിക്കാൻ ആഗ്രഹമുണ്ട്.
പ്രായമായവർക്ക് പെൻഷൻ തീരുമാനിച്ച് വിരമിക്കാൻ അനുവദിക്കണമെന്നത് പ്രീപ്രൈമറിക്കാരുടെ ദീർഘനാളായുള്ള ആവശ്യമാണ്.പി.ടി.എയാണ് ജീവനക്കാരെ നിയമിക്കുന്നതെന്ന് പറഞ്ഞ് പൊതു വിദ്യാഭ്യാസ വകുപ്പ് ആദ്യമൊക്കെ പെൻഷൻ ആവശ്യത്തോടു മുഖം തിരിച്ചു.
പ്രീപ്രൈമറിയിൽ സേവന വേതന വ്യവസ്ഥ നടപ്പാക്കണമെന്ന് 2012 ആഗസ്റ്റ് ഒന്നിന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ നടപ്പിലായിട്ടില്ല. പെൻഷൻ പദ്ധതി സംബന്ധിച്ച് പഠനം നടത്താൻ രണ്ട് കമ്മിഷനെ നിയോഗിച്ചത് മാത്രം. ഫണ്ടില്ലെന്ന് പറഞ്ഞാണ് ജീവനക്കാരുടെ ന്യായമായ അവശ്യം സർക്കാർ നിരസിക്കുന്നതെന്ന് പ്രീപ്രൈമറി അദ്ധ്യാപക സംഘടന ആരോപിക്കുന്നു.