കേരളത്തിലേക്ക് കടന്ന് ബഫർസോൺ രേഖപ്പെടുത്തിയ കർണാടകയുടെ നടപടി: സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കർണാടകയിലെ വനത്തിന്റെ ബഫർസോണായി കേരളത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ കളക്ടറാണ് റൂറൽ പൊലീസ് മേധാവിയോട് വിശദാംശങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.കഴിഞ്ഞദിവസമാണ് കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിൽ കടന്നുകയറി കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് കേരളത്തിലേക്ക് കടന്നുകയറി ബഫർ സോൺ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കർണാടകയിലുളള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായാണ് കണ്ണൂർ കളിതട്ടുംപാറയിലെ രണ്ടര കിലോമീറ്റർ വരുന്ന ജനവാസ മേഖലയും ഒന്നര കിലോമീറ്റർ കേരളത്തിലെ വനഭൂമിയും കടന്ന് രണ്ടാംകടവ്-കളിതട്ടുംപാറ റോഡിൽ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആകെ കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവുമുതൽ കളിതട്ടുംപാറ വരെ ഒൻപത് കിലോമീറ്റർ സ്ഥലത്ത് ആറിടങ്ങളിലായാണ് കർണാടക ചുവന്ന ചായം കൊണ്ട് രേഖപ്പെടുത്തൽ നടത്തിയത്.
അതേസമയം, ഈ പ്രദേശങ്ങളിൽ കണ്ടെത്തിയ അടയാളങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് കുടക് കലക്ടറും മടിക്കേരി ഡിഎഫ്ഒയും വ്യക്തമാക്കുന്നത്. ഇതിനെത്തുടർന്നാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.രേഖപ്പെടുത്തൽ കണ്ടതോടെ ഈ മേഖലയിലെ മുന്നൂറോളം കുടുംബങ്ങൾ ഭയപ്പാടിലായി. ജനവാസ മേഖലയ്‌ക്കും പഞ്ചായത്ത് റോഡുകൾക്കും പുറമേ ബാരാപോൾ ജലവൈദ്യുത പദ്ധതിയും പവർഹൗസും കെഎസ്‌ടിപി റോഡും ഇതോടെ ബഫർസോൺ മേഖലയിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നാല് ദിവസങ്ങളായി സ്ഥലവാസികളുടെ ശ്രദ്ധ വരാത്ത തരത്തിലാണ് ഉദ്യോഗസ്ഥരെത്തി അടയാളപ്പെടുത്തൽ നടത്തിയത്. മുൻപ് കേരളത്തിലെ സ്വകാര്യ ഭൂമിയടക്കമുളള സ്ഥലങ്ങളിൽ 2017ൽ കർണാടക പരിസ്ഥിതി ലോല മേഖലയെന്ന് അടയാളപ്പെടുത്തിയിരുന്നു.