Connect with us

Breaking News

അയ്യൻകുന്നിലെ ജനവാസ കേന്ദ്രത്തിലേക്ക് കർണാടക; ആശങ്കയോടെ മലയോരം

Published

on

Share our post

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്കു കടന്നു കർണാടകയുടെ പ്രതിനിധികൾ പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താൻ തുടങ്ങിയതിന്റെ ആശങ്കയിലാണ് പ്രദേശവാസികളെല്ലാം. ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യെയും സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിലും ബ്രഹ്മഗിരി ബഫർ സോൺ ഭീഷണി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂണിൽ മാധ്യമങ്ങൾ കൃത്യമായ നിരീക്ഷണങ്ങൾ നിരത്തിയും ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ, കേരള സർക്കാർ കർണാടകയുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി എടുക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശങ്ക ഉയർത്തി അടയാളപ്പെടുത്തൽ തുടങ്ങിയത്.
6 ഇടത്ത് അടയാളപ്പെടുത്തൽ

അയ്യൻകുന്നിൽ റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി 128.43 കോടി രൂപ ചെലവിൽ നവീകരണം നടത്തിക്കൊണ്ടിരിക്കുന്ന കെ.എസ്ടി.പി റോഡിൽ പാലത്തിൻകടവ് പള്ളിക്ക് അടുത്തു മുതൽ പൊട്ടിച്ചപ്പാറ, ചേന്നപ്പള്ളി ഷാജിയുടെ വീടിന് സമീപം, ബാരാപോൾ പവർ ഹൗസിന് സമീപം, മാക്കണ്ടി ക്ഷേത്രം റോഡ്, കളിതട്ടുംപാറ എന്നിവിടങ്ങളിലാണ് ചുവന്ന പെയിന്റടിച്ച് അക്ഷരവും നമ്പറും രേഖപ്പെടുത്തിയത്. ഇതോടെ 300 കുടുംബങ്ങളും 500 ഓളം പേരുടെ ഭൂമിയും പരിസ്ഥിതി ലോല മേഖലാ ഭീഷണിയിലായി. ബാരാപോൾ ജലവൈദ്യുതിയുടെയും പവർ ഹൗസിന്റെയും പ്രവർത്തനങ്ങളും ആശങ്കയിലാണ്.കളിതട്ടുംപാറയിൽ വിശുദ്ധ അൽഫോൻസാ കുരിശുപള്ളിക്കു സമീപം ടാർ റോഡിലാണ് അടയാളപ്പെടുത്തൽ.

യൂത്ത് കോൺഗ്രസ് മായ്ച്ചു

കളിതട്ടുംപാറയിൽ കേരളത്തിന്റെ മണ്ണിൽ കർണാടക നടത്തിയ സർവേയിലും അടയാളപ്പെടുത്തലിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. റോഡിൽ കർണാടക രേഖപ്പെടുത്തിയ അക്ഷരങ്ങളും നമ്പറും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു മായ്ച്ചു. സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടയാളപ്പെടുത്തൽ

കഴിഞ്ഞ 4 ദിവസങ്ങൾക്കിടെ ഏതെങ്കിലും സമയത്തായി പ്രദേശവാസികളുടെ ശ്രദ്ധയിൽ അധികം പെടാത്ത തരത്തിലാണ് അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും അടയാളപ്പെടുത്തൽ സംബന്ധിച്ചു സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്നലെ രാവിലെ 6 ന് വനാതിർത്തിയിൽ ബാരാപ്പുഴ തീരത്തു കൂടി ഡ്രോൺ പറത്തിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു.

ബഫർ സോൺ സംബന്ധിച്ച 2017 ൽ പുറത്തിറക്കിയ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം ഭൂപടത്തിൽ കേരളത്തിന്റെ കൊട്ടിയൂർ നിക്ഷിപ്ത വനവും കർണാടക വനാതിർത്തിയിലുള്ള കേരളത്തിൽപെടുന്ന സ്വകാര്യ ഭൂമിയും കാണിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് രേഖപ്പെടുത്തൽ ആരംഭിച്ചിട്ടുള്ളതെന്നാണു നിഗമനം. കേരളത്തിലെ സ്വകാര്യ ഭൂമി ഉൾപ്പെടുന്ന പ്രദേശമൊഴികെയുള്ള സ്ഥലങ്ങളിൽ 2017ൽ തന്നെ കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയിരുന്നു. ഒരു കിലോമീറ്റർ എന്ന കണക്കിലാണിത്.

ബഫർ സോൺ രേഖപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് കർണാടക

മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയിൽ കേരളത്തിൽ ബഫർ സോൺ സ്ഥലം നിശ്ചയിച്ചു രേഖപ്പെടുത്താൻ കർണാടക വനം വകുപ്പ് ആരെയെങ്കിലും നിയോഗിക്കുകയോ, തങ്ങൾ നേരിട്ടു ഇക്കാര്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നു കേരളത്തെ അറിയിച്ചു. നിജസ്ഥിതി തേടി കണ്ണൂർ ഡിഎഫ്ഒ ബന്ധപ്പെട്ടപ്പോൾ മടിക്കേരി ഡിഎഫ്ഒ നൽകിയ മറുപടിയാണിത്. സണ്ണി ജോസഫ് എംഎൽഎ കണ്ണൂർ കലക്ടറോട് ആവശ്യപ്പെട്ടത് അനുസരിച്ചു അദ്ദേഹം ആണു അന്വേഷണത്തിനു കണ്ണൂർ ഡിഎഫ്ഒയെ ചുമതലപ്പെടുത്തിയത്.

“ഞാൻ വീട്ടിലുള്ളപ്പോൾ കേരള റജിസ്ട്രേഷൻ കാർ അതിർത്തി ഭാഗത്തേക്കു പോകുന്നതു കണ്ടു. പിന്നീട് റോഡിൽ എഴുതുന്നതു കണ്ടു. എന്താണെന്നു തിരക്കിയപ്പോൾ വനത്തിലെ മലയുടെ പൊക്കം കണക്കാക്കാനുള്ള പരിശോധനയാണെന്നു പറഞ്ഞു.” – ജിനു കറുകത്തറ, കളിതട്ടുംപാറ.

“കേരളത്തിന്റെ വനം മന്ത്രി, അഡീഷനൽ പിസിസിഎഫ്, കലക്ടർ എന്നിവരോടു നേരിൽ പ്രശ്നത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തി. നേരത്തേ നിയമസഭയിൽ ഈ പ്രശ്നം ഞാൻ ഉന്നയിച്ചതാണ്. യഥാസമയം കാര്യങ്ങളിൽ ഇടപെടൽ നടത്താത്ത അനാസ്ഥയും കർണാടകയ്ക്ക് സഹായകമായി.കർണാടക സർക്കാരുമായി ആശയ വിനിമയം നടത്തി കേരളത്തിന്റെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ ഹർജി നൽകിക്കണം.” – സണ്ണി ജോസഫ് എംഎൽഎ

“കർണാടകയുടെ നടപടി ഗൗരവത്തോടെയാണു കാണുന്നത്. ജനവാസ കേന്ദ്രങ്ങളെ ആശങ്കയിലാക്കിയ നടപടിയാണിത്. ജനവാസ കേന്ദ്രത്തിൽ ഒരിഞ്ചു ഭൂമി പോലും പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിക്കപ്പെടാതിരിക്കാൻ കേരള സർക്കാർ ഇടപെടൽ നടത്തണം.” – കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (പ്രസിഡന്റ്, അയ്യൻകുന്ന് പഞ്ചായത്ത്)


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!