ഇരിക്കൂർ പാലം തുറന്നു

ഇരിക്കൂർ: ഉപരിതല ടാറിങ് പ്രവർത്തനങ്ങൾ നടത്തി ഇരിക്കൂർ പാലം ചൊവ്വാഴ്ച രാത്രിയോടെ ജനങ്ങൾക്ക് തുറന്നുകൊടുത്തു. അരനൂറ്റാണ്ട് മുമ്പ് പണിതപാലം തകർച്ചയുടെ വക്കിലെത്തിയിട്ടും അധികൃതർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിക്കൊടുവിലാണ് പാലം തുറക്കുന്നത്.
സജീവ് ജോസഫ് എം.എൽ.എയുടെ ഇടപെടലിലാണ് ഉപരിതല ടാറിങ്ങിന് 6.5 ലക്ഷം രൂപ അനുവദിച്ചത്. ഉപരിതല ടാറിങ് പ്രവർത്തനങ്ങൾ താൽക്കാലിക മുഖംമിനുക്കലാണെന്ന് ആരോപണമുണ്ട്. അരനൂറ്റാണ്ട് മുമ്പ് പണിത പാലത്തിന്റെ ശക്തമായ കുലുക്കം ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.
പുതിയ പാലം നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എം.എൽ.എ ഇടപെടലിനെ തുടർന്ന് പുതിയപാലം നിർമിക്കാൻ ബജറ്റിൽ ടോക്കൺ അനുവദിച്ചെങ്കിലും തുടർനടപടികളൊന്നും കാണാത്തതിനാൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.