മഥുര പള്ളിയിലും സർവേ നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ

Share our post

മഥുര: ഉത്തർപ്രദേശില്‍ കാശി ജ്ഞാൻവാപി മസ്ജിദിന് പിന്നാലെ, മഥുര ഷാഹി ഈദ്‌ ഗാഹ്‌ മസ്ജിദിലും സ്ഥലപരിശോധന (സര്‍വേ) നടത്താന്‍ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ (എഎസ്‌ഐ). ജനുവരി രണ്ടിനുശേഷം സർവേ നടത്തി 20ന്‌ മുമ്പ്‌ റിപ്പോർട്ട്‌ സമർപ്പിക്കാന്‍ മഥുര ജില്ലാ കോടതി ഉത്തരവിട്ടു. തീവ്രവലത്‌ സംഘടനയായ ഹിന്ദുസേന ദേശീയ പ്രസിഡന്റ്‌ വിഷ്ണു ഗുപ്തയുടെ ഹർജിയിലാണ്‌ നടപടി.

സമാന കോടതി ഉത്തരവിനെത്തുടർന്ന്‌ ജ്ഞാൻവാപിയിലെ പരിശോധനയിൽ കണ്ടെത്തിയ പുരാതന ജലധാരയന്ത്രമെന്ന് കരുതുന്ന രൂപമാണ്‌ ‘ശിവലിംഗ’മാണെന്ന് അവകാശപ്പെട്ട് തീവ്രഹിന്ദുത്വവാദികൾ രം​ഗത്തുവന്നത്.അയോധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലം ക്ഷേത്രനിര്‍മാണത്തിന് കൈമാറി 2019ല്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ, അടുത്ത ലക്ഷ്യം കാശിയിലെയും മഥുരയിലെയും മസ്ജിദുകള്‍ പൊളിക്കലാണെന്ന് സംഘപരിവാര്‍ ശക്തികള്‍ പ്രഖ്യാപിച്ചിരുന്നു.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ പതിനേഴാം നൂറ്റാണ്ടുമുതല്‍ നിലനില്‍ക്കുന്ന പള്ളി പൊളിച്ചുമാറ്റണമെന്ന്‌ ആവശ്യപ്പെടുന്ന നിരവധി ഹര്‍ജികളിലൊന്നാണ് മഥുര ജില്ലാകോടതി കഴിഞ്ഞദിവസം പരി​ഗണിച്ചത്. മുമ്പ്‌ സമർപ്പിച്ച സമാന ഹര്‍ജി 1991ലെ ആരാധനാലയ നിയമപ്രകാരം പരിഗണിക്കാനാകില്ലെന്നുകാട്ടി മഥുര സിവിൽ കോടതി തള്ളിയിരുന്നു. 1947 ആഗസത്‌ 15ന്‌ ആരാധനാലയങ്ങളായി പ്രവർത്തിച്ചിരുന്ന ഇടങ്ങൾക്ക്‌ തൽസ്ഥിതി തുടരാമെന്നാണ്‌ നിയമം. സിവിൽ കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ്‌ നിലവിൽ ജില്ലാ കോടതിയുടെ ഇടപെടലുണ്ടായത്.

മഥുരയില്‍ ശ്രീകൃഷ്ണക്ഷേത്രത്തോട് ചേര്‍ന്ന് 13.37 ഏക്കറിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്. ഔറംഗസേബിന്റെ ഭരണകാലത്ത്‌ 1669–- 70ൽ കത്ര കേശവ്‌ ദേവ്‌ ക്ഷേത്രം തകർത്താണ്‌ പള്ളി പണിതതെന്ന് ഹര്‍ജിയില്‍ പറയുന്നു. മസ്ജിദ് പരിപാലനവുമായി ബന്ധപ്പെട്ട് 1968ൽ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘവും ഷാഹി പള്ളിയും തമ്മിലുണ്ടാക്കിയ ധാരണ നിയമപരമല്ലെന്നും ആരോപിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!