Connect with us

Breaking News

കുതിക്കാൻ വരുന്നൂ, പുത്തൻപാതകൾ ; എറണാകുളം ജില്ലയിലെ റോഡ്‌ ശൃംഖല വികസിക്കുന്നു

Published

on

Share our post

കൊച്ചി: മുമ്പില്ലാത്തവിധം എറണാകുളം ജില്ലയിലെ റോഡ്‌ ശൃംഖല വികസിക്കുന്നു. രാജ്യത്തിന്‌ സാമ്പത്തിക കുതിപ്പേകുന്ന വ്യവസായ ഇടനാഴികളുടെ ഭാഗമായ ദേശീയപാതകളും സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന്‌ വേഗമേകുന്ന പാതകളും ഉൾപ്പെടെ നിരവധി പദ്ധതികളാണ്‌ നിർമാണഘട്ടത്തിലുള്ളത്‌. ആ നിരയിൽ ഒടുവിലത്തേതാണ്‌ കഴിഞ്ഞദിവസം കേന്ദ്രാനുമതി ലഭിച്ച അങ്കമാലി-–-കുണ്ടന്നൂർ ബൈപാസ്‌ പദ്ധതി. ദേശീയപാത പദ്ധതികൾക്ക്‌ 25 ശതമാനം പണം മുടക്കുന്നത്‌ സംസ്ഥാന സർക്കാരാണ്‌. നിർമാണം ആരംഭിച്ച എൻ.എച്ച്‌ 66ന്‌ 5589 കോടി രൂപയാണ്‌ നൽകിയത്‌.

മൂത്തകുന്നം–-ഇടപ്പള്ളി 
എൻഎച്ച്‌ 66
ഒരിക്കലും നടപ്പാകില്ലെന്ന്‌ എഴുതിത്തള്ളിയ മൂത്തകുന്നം–-ഇടപ്പള്ളി ദേശീയപാതയുടെ 26 കിലോമീറ്റർ ആറുവരിയാക്കൽ നടക്കുന്നു. പദ്ധതിക്ക്‌ ആവശ്യമായ ഭൂമിയുടെ 98 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞു. 1300 കോടി രൂപയോളം ഭൂമിവിലയായി സംസ്ഥാന സർക്കാർ നൽകി. ഓറിയന്റൽ സ്‌ട്രക്ചറൽ എൻജിനിയേഴ്‌സിനാണ്‌ നിർമാണകരാർ. 910 ദിവസമാണ്‌ നിർമാണ കാലാവധി.

അങ്കമാലി–-കുണ്ടന്നൂർ ബൈപാസ്‌
ഇടപ്പള്ളി–-അരൂർ ബൈപാസിലെ തിരക്കുകുറയ്‌ക്കാൻ 2016ൽ ആവിഷ്‌കരിച്ച പദ്ധതിയാണിത്‌. എൻഎച്ച്‌ 544ന്റെ തുടർച്ചയെന്നോണം അങ്കമാലി ജങ്‌ഷന്‌ വടക്കുമാറി ആരംഭിച്ച്‌ ആലുവ, കുന്നത്തുനാട്‌, കണയന്നൂർ താലൂക്കുകളിലെ 50 കിലോമീറ്റർ പാത കുണ്ടന്നൂർ ജങ്‌ഷന്‌ തെക്കുഭാഗത്തായി എത്തും. 163 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന നിർദിഷ്‌ട തേനി–-മൂന്നാർ–-കൊച്ചി എൻഎച്ച്‌ 85 ഗ്രീൻഫീൽഡ്‌ പാത തൃപ്പൂണിത്തുറയിലോ പുത്തൻകുരിശ്‌ ഭാഗത്തോ അങ്കമാലി–-കുണ്ടന്നൂർ പാതയുമായി സംഗമിക്കും. ഭൂമിയെടുക്കലിനുള്ള വിജ്ഞാപനവും പാതയുടെ അന്തിമ അലൈൻമെന്റും അടുത്ത മാസത്തോടെ തയ്യാറാകും. നഗരവികസനം കാലടി, പെരുമ്പാവൂർ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്ന പാതയായിരിക്കും ഇത്‌.

കൊച്ചി–-തേനി പാത
നിർദിഷ്ട കൊച്ചി–തേനി ദേശീയപാത (എൻഎച്ച് 85) നിർമാണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ നടപടി പുരോഗമിക്കുന്നു. കുന്നത്തുനാട്, കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ 19 വില്ലേജുകളിലൂടെയാണ്‌ പാത. ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ 1489 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. 10,236 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌. കുണ്ടന്നൂരിൽ തുടങ്ങി ഇടുക്കിയിലെ ചതുരംഗപ്പാറയിലൂടെ തമിഴ്നാട്ടിലേക്ക്‌ പ്രവേശിക്കുന്ന പാതയുടെ നീളം 163 കിലോമീറ്റർ.

വൈപ്പിൻ–-പള്ളിപ്പുറം 
റോഡ്‌
ഇരുപത്തഞ്ച്‌ കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാനപാത അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിക്കുന്ന കെഎസ്‌ടിപി പദ്ധതി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. 36 കോടി രൂപ ചെലവിലാണ്‌ റോഡ്‌ നവീകരിക്കുന്നത്‌. റോഡ്‌ മാർക്കിങ്, സുരക്ഷാ ക്യാമറ, ഇരുവശത്തും കൈവരിയോടുകൂടിയ നടപ്പാത, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതോടൊപ്പം ആറ്‌ പ്രധാന കവലകളുടെ വിപുലീകരണവും നടക്കും.

തീരദേശ, 
മലയോര പാത
ഒമ്പത്‌ ജില്ലകളിലൂടെ കടന്നുപോകുന്ന 613 കിലോമീറ്റർ തീരദേശപാതയുടെ വൈപ്പിൻ–-ചെല്ലാനം ഭാഗത്തിന്റെ ഡിപിആർ, കരാറുകാരായ എൽ ആൻഡ്‌ ടി തയ്യാറാക്കുന്നു. അലൈൻമെന്റിന്‌ അന്തിമരൂപമായി. 6,500 കോടിരൂപ ചെലവിലാണ്‌ തീരദേശ ഹൈവേ നിർമിക്കുന്നത്‌. ഫോർട്ട്‌ വൈപ്പിൻ, പുതുവൈപ്പ്‌ ബീച്ച്‌, മത്സ്യഫെഡ്‌ ടൂറിസ്‌റ്റ്‌ ഓഫീസ്‌, കടപ്പുറം, അണിയിൽ ബീച്ച്‌, കുഴുപ്പിള്ളി ബീച്ച്‌, ചെറായി ബീച്ച്‌ എന്നിവിടങ്ങളിലൂടെ മുനമ്പത്തെത്തും. വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും ബന്ധിപ്പിക്കാനുള്ള സംവിധാനത്തെക്കുറിച്ച്‌ പരിശോധന നടക്കുന്നു.

വിനോദസഞ്ചാരത്തിന്‌ കുതിപ്പാകുന്ന മലയോര ഹൈവേയുടെ 104 കിലോമീറ്ററോളം ജില്ലയിലൂടെ കടന്നുപോകുന്നു. ഹൈവേയുടെ 804 കിലോമീറ്റർ വരുന്ന 54 സ്‌ട്രെച്ചുകളുടെ പ്രവൃത്തികൾ കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് നടത്തുന്നത്. ഇതിന്റെ വിശദ പ്രോജക്ട്‌ റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!