Breaking News
കുട്ടികളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളണം: മുഖ്യമന്ത്രി

കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം ഉണ്ടാക്കാനാവും.
അങ്ങനെയാണ് നാം അക്ഷരാർഥത്തിൽ ബാലസൗഹൃദമായി മാറുന്നത്-കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ധർമ്മടം നിയോജക മണ്ഡല സെമിനാർ പിണറായി കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കുട്ടികൾക്ക് അഭിപ്രായം പറയാനാവാതെ അകന്നുനിൽക്കേണ്ടി വരാറുണ്ട്. കുട്ടികളുടെ അഭിപ്രായം പ്രധാനമല്ലെന്ന അവഗണനയിൽ മാറ്റം വരേണ്ടതുണ്ട്. കൂടുതൽ വളരേണ്ടതുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയ്ക്ക് പൂർണതയുള്ളവരാണ് കുട്ടികൾ. അവരുടെ വ്യക്തിത്വത്തെ പൂർണമായി മാനിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയണം.
കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭാവി തലമുറയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണ് നാം ആവിഷ്‌ക്കരിക്കുന്നത്. അംഗൻവാടികൾ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി വിപുലീകരിക്കും. ഒരു വർഷം കൊണ്ട് 14 കോടി രൂപ ചെലവിൽ 64 അംഗൻവാടികളുടെ നിർമ്മാണം ആരംഭിച്ചു. ഇത്തരത്തിൽ 155 അംഗൻവാടികളുടെ നിർമ്മാണം സംസ്ഥാനത്താകെ നടന്നുവരികയാണ്.
പ്രത്യേക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പൈലറ്റ് അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ 142 അംഗൻവാടികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നു. അംഗൻവാടികളെ കമ്യൂണിറ്റി റിസോഴ്സ് സെൻററുകളാക്കി വികസിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. അംഗൻവാടികളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കുമാരി ക്ലബുകളെ പുനരുജ്ജീവിപ്പിച്ച് വർണക്കൂട്ട് എന്ന പേരിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ശിശുസൗഹൃദ മാതൃകാ ഗ്രാമപഞ്ചായത്തുകൾക്ക് പ്രോത്സാഹനം നൽകും. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാർഷിക പദ്ധതിക്കൊപ്പം ബാലസുരക്ഷാ സ്ഥിതിവിവര റിപ്പോർട്ടും പ്രസിദ്ധീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും സാമൂഹികവും മാനസികവുമായ ആരോഗ്യം ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ‘കുട്ടികളുടെ കേരളം’ എന്ന ജനകീയ കാമ്പയിൻ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.
18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിൽ 1206 കുട്ടികൾക്ക് 12 കോടി രൂപ ലഭ്യമാക്കി. അംഗൻവാടികൾ മുഖേന ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും ലഭ്യമാക്കുന്ന പോഷകബാല്യം പദ്ധതിക്കായി 61.5 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിട്ടുള്ളത്. സംയോജിത ശിശുവികസന പദ്ധതിക്കായി 188 കോടി രൂപയും വകയിരുത്തി.
കോവിഡ് മഹാമാരിയിൽ മാതാപിതാക്കളിൽ ഒരാളെയോ രണ്ടുപേരെയുമോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ പുനരധിവാസ പാക്കേജ് തയ്യാറാക്കി. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ്സ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. മറ്റ് അടിയന്തിര സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇതിന് ഇത്തവണത്തെ ബജറ്റിൽ രണ്ട് കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നിർത്തലാക്കിയ പ്രീ, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ കുട്ടികൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിൽ കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ .വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. യുനിസെഫ് സോഷ്യൽ പോളിസി ചീഫ് കെ .എൽ റാവു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ, ബാലാവകാശ കമ്മീഷൻ അംഗം ശ്യാമളാദേവി, മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ എന്നിവർ സംസാരിച്ചു.
ബാലാവകാശ കമ്മീഷൻ അംഗങ്ങളായ സി വി വിജയകുമാർ, റെനി ആന്റണി, വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ചൈൽഡ് മെന്റർ അജ്ന പർവീൺ, ഡോ. മോഹൻ റോയ്, കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി പി സദാനന്ദൻ എന്നിവർ വിഷയാവതണം നടത്തി.
Breaking News
മഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
Breaking News
കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്