യു.കെയിൽ മലയാളി നഴ്സും രണ്ടുമക്കളും കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ

നോർത്താംപ്റ്റൺ ഷെയർ/ ശ്രീകണ്ഠപുരം: യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും വെട്ടേറ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ യു.കെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവും കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ സാജു (52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുത്തതുമില്ല. തുടർന്ന് ബന്ധുക്കൾ യു.കെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവർ വന്നുനോക്കിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് യു.കെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ കുത്തിത്തുറന്നപ്പോഴാണ് മൂവരെയും ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യു.കെ നോർത്താംപ്റ്റൺ ഷെയർ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച് മറ്റുകാര്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗളൂരുവിൽ ടാക്സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് കുടുംബം യു.കെയിലേക്ക് താമസം മാറ്റിയത്.