Connect with us

Breaking News

അട്ടപ്പാടി തുവര,കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിയടക്കം കേരളത്തിന് അഞ്ച് ഭൗമസൂചികകൾ കൂടി

Published

on

Share our post

കൊച്ചി: കേരളത്തിന്‍റെ അഞ്ച് കാർഷിക ഉൽപന്നങ്ങൾ കൂടി ഭൗമസൂചിക പട്ടികയിൽ സ്ഥാനം പിടിച്ചു. അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്നിവയ്ക്കാണ് ഭൗമസൂചക പദവി ലഭിച്ചത്. കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ്,അതാത് പ്രദേശത്തെ കർഷക കൂട്ടായ്മകൾ എന്നിവയുടെ കൂട്ടായ പരിശ്രമഫലമായാണ് ഭൗമസൂചക പദവി ലഭിച്ചത്.

യഥാക്രമം അട്ടപ്പാടി ആട്ടു കൊമ്പ് അവര ഉത്പാദക സംഘം, അട്ടപ്പാടി തുവര ഉത്പാദക സംഘം, ഓണാട്ടുകര വികസന എജൻസി, അഞ്ചുനാട് വട്ടവട കാന്തല്ലൂർ വെളുത്തുള്ളി ഉത്പാദക കർഷക സംഘം, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി കർഷക ക്ഷേമ വികസന സമിതി, പൊട്ടുവെള്ളരി ഉത്പാദക സംഘം-ആലങ്ങാട് എന്നിവയാണ് ഭൗമ സൂചകങ്ങളുടെ രജിസ്ട്രേഡ് ഉടമകൾ.

ഒരു ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകൾ മൂലം ഉത്പന്നങ്ങൾക്കുണ്ടാവുന്ന സവിശേഷതകളാണ് ഭൗമസൂചക പദവിക്കാധാരം. മറ്റിടങ്ങളിൽ കൃഷി ചെയ്യുന്ന സമാന ഉല്‌പന്നങ്ങളുമായി, മേൽ പറഞ്ഞ അഞ്ച് ഉത്പന്നങ്ങളുടെയും രൂപഘടനയിലും രാസഘടകങ്ങളിലുമുള്ള സവിശേഷതകൾ, താരതമ്യ പഠനങ്ങളിലൂടെ തെളിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭൗമസൂചക പദവി നൽകിയിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തുൽപാദിപ്പിക്കുന്ന ആട്ടുകൊമ്പ് അവര, പേര് പോലെ തന്നെ ആടിന്‍റെ കൊമ്പ് പോലെ വളഞ്ഞാണിരിക്കുന്നത്. മറ്റിനങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലുള്ള ആന്തോസയാനിൻ അട്ടപ്പാടി അവരയുടെ തണ്ടിനും കായ്കൾക്കും വയലറ്റ് നിറം നൽകുന്നു. ആന്തോസയാനിൻ പ്രമേഹരോഗ പ്രതിരോധത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കെതിരെയും ഉത്തമമാണ്.ഇതിന് പുറമെ ഉയർന്ന അളവിൽ കാൽസ്യം,പ്രോട്ടീൻ, നാര് എന്നിവയും അടങ്ങിയിട്ടുണ്ട്.

അട്ടപ്പാടി ആട്ടുകൊമ്പ് അവരയിലുള്ള ഉയർന്ന ഫിനോളിക്സിന്‍റെ അംശം കീട-രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാൽ ആട്ടുകൊമ്പ് അവര ജൈവ കൃഷിക്ക് വളരെ അനുയോജ്യമാണ്. ഈ പ്രദേശത്തു നിന്നു തന്നെയുള്ള മറ്റൊരു ഭൗമസൂചകമായ അട്ടപ്പാടി തുവരമണികൾക്ക് വെള്ള നിറമാണുള്ളത്. സാധാരണ തുവര മണികളേക്കാൾ തൂക്കവും വലിപ്പവും അട്ടപ്പാടി തുവരമണികൾക്കുണ്ട്. സ്വാദേറിയതും പ്രോട്ടീൻ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളാൽ സമ്പുഷ്ടവുമായ ഈ ഇനം, പച്ചക്കറിയായും പരിപ്പായും ഉപയോഗിച്ചുവരുന്നു.

ഇടുക്കി ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ-വട്ടവട പ്രദേശത്തുൽപാദിപ്പിക്കുന്ന വെളുത്തുള്ളിയിൽ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വെളുത്തുള്ളിയെക്കാൾ കൂടുതൽ സൾഫൈഡുകൾ, ഫ്ലേവനോയ്ഡ്സ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധ, പ്രമേഹം, കാൻസർ, കൊളസ്‌ട്രോൾ,ഹൃദ് രോഗങ്ങൾ, രക്തധമനികളിലെ പ്രശ്നങ്ങൾ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അല്ലിസിൻ ഈ വെളുത്തിയിൽ സമൃദ്ധമാണ്.ഇവിടെ കൃഷി ചെയ്യുന്ന വെളുത്തുള്ളിയിൽ തൈലവും കൂടുതലായുണ്ട്.

ഓണാട്ടുകരയിലെ എള്ളും എള്ളെണ്ണയും അതിന്റെ തനതായ ഗുണമേന്മക്ക് പ്രസിദ്ധമാണ്. ആന്റിഓക്സിഡന്റുകളുടെ അളവ് താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ ശരീര കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുവാൻ കഴിയും. അപൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധിയായ രോഗങ്ങൾ ഉള്ളവർക്കും പ്രയോജനരപദമാണ്.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലും സമീപ പ്രദേശത്തും, എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിലും കൃഷി ചെയ്ത് വരുന്ന കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി, ജ്യൂസ് ആയും അല്ലാതെയും ഉപയോഗിച്ചു വരുന്നു. കൊടും വേനലിൽ വിളവെടുക്കുന്ന ഈ പൊട്ടുവെള്ളരി മികച്ച ദാഹശമിനിയാണ്. ഉയർന്ന അളവിൽ വിറ്റമിൻ സി അടങ്ങിയിട്ടുള്ള ഇതിൽ കാൽസ്യം, മഗ്നീഷ്യം, നാര്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങൾ മറ്റു വെള്ളരി വർഗങ്ങളേക്കാൾ കൂടുതലായുണ്ട്.

കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെൽ ആണ് ഇവയുടെ ഭൗമസൂചക രജിസ്ട്രേഷന് നേതൃത്വം നൽകിയത്. കാർഷിക ഇനങ്ങളിലെ കേരളത്തിന്‍റെ ഭൗമസൂചകങ്ങളായ വയനാട് ഗന്ധകശാല- ജീരകശാല അരികൾ, പൊക്കാളി അരി, മധ്യ തിരുവിതാംകൂർ ശർക്കര, ചെങ്ങാലിക്കോടൻ നേന്ത്രൻ, മറയൂർ ശർക്കര, വാഴക്കുളം പൈനാപ്പിൾ, നിലമ്പൂർ തേക്ക്, കൈപ്പാട് അരി, തിരൂർ വെറ്റില, എടയൂർ മുളക്, കുറ്റിയാട്ടൂർ മാങ്ങ എന്നിവയ്ക്കും കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഭൗമസൂചിക പദവി ലഭിച്ചിരുന്നു.ഭൗമസൂചക പദവി ലഭിക്കുന്നത് വഴി പ്രാദേശിക തനത് ഉൽപന്നങ്ങൾക്ക് നിയമ പരിരക്ഷണം ലഭിക്കുന്നതോടൊപ്പം ഉൽപന്നങ്ങൾക്ക് സ്വദേശ-വിദേശ വിപണികളിൽ പ്രചാരമേറുകയും കയറ്റുമതി സാധ്യതകൾ വർദ്ധിക്കുകയും ചെയ്യുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!