Connect with us

Breaking News

ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍​ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത്‌ മൂന്ന് കോൺഗ്രസ് എം.പിമാർ മാത്രം

Published

on

Share our post

ന്യൂഡൽഹി:ഏക സിവിൽകോഡ്‌ സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള്‍ എതിര്‍പ്പുന്നയിക്കാതെ വിട്ടുനിന്ന് കോണ്‍​ഗ്രസ്. പ്രമുഖ അഭിഭാഷകനിരയുള്ള കോണ്‍​ഗ്രസിന്റെ ഒറ്റയം​ഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയില്‍ ഉണ്ടായിരുന്നില്ല. ബില്‍ അവതരണ നോട്ടീസ്‌ വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ്‌ അംഗങ്ങളിൽ സഭയില്‍ എത്തിയത് വെറും മൂന്നുപേർ. 28 പേരും ബില്ലിനെ പരോക്ഷമായി പിന്തുണച്ച്‌ വിട്ടുനിന്നു.

ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി അംഗം കിരോദി ലാൽ മീണയാണ്‌ ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്‌. ബില്ലവതരണത്തിന്‌ അനുമതി നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ അംഗങ്ങൾ ചട്ടം 67 പ്രകാരം നൽകിയ നോട്ടീസ്‌ 23നെതിരെ 63 വോട്ടിന്‌ സഭ തള്ളി.

സി.പി.ഐ. എം രാജ്യസഭാ നേതാവ്‌ എളമരം കരീം, ഉപനേതാവ്‌ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ .എ റഹിം എന്നിവരാണ്‌ ബില്ലവതരണത്തെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌. മുന്‍കൂര്‍ അറിയിപ്പ് നല്‍കി എത്തിച്ച ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ത്ത് നോട്ടീസ്‌ നൽകാന്‍പോലും കോൺഗ്രസ്‌ താൽപ്പര്യപ്പെട്ടില്ല.

രാജ്യത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ബില്ലിനെതിരായ കോണ്‍​ഗ്രസിന്റെ തണുപ്പന്‍ പ്രതികരണം യുഡിഎഫ് ഘടകക്ഷിയായ മുസ്ലിംലീ​ഗിനെ ചൊടിപ്പിച്ചു. വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ ഒരംഗംപോലും ഉണ്ടായില്ലെന്നും കോൺഗ്രസിന്റെ അസാന്നിധ്യം വേദനിപ്പിച്ചെന്നും മുസ്ലിംലീഗ് എം .പി. പി. വി അബ്‌ദുൾവഹാബ്‌ സഭയില്‍ തുറന്നടിച്ചു.

ഇക്കാര്യം ചാനല്‍വാര്‍ത്തയായതോടെയാണ് ജെബി മേത്തർ, ഇമ്രാൻ പ്രതാപ്‌ഗഡി, എൽ ഹനുമന്തയ്യ എന്നീ കോൺഗ്രസ്‌ അംഗങ്ങൾ സഭയിലെത്താന്‍ തയ്യാറായത്. ബില്ലവതരണത്തിനെതിരെ ഇടതുപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ച നീണ്ടതിനാലാണ് ഇവര്‍ക്ക് പേരിനെങ്കിലും സഭയില്‍ പ്രതിഷേധം രേഖപ്പെടുത്താനായത്.

സംഘപരിവാർ അജൻഡ ഒന്നൊന്നായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന്‌ ബില്ലവതരണത്തെ എതിർത്ത്‌ എളമരം കരീം പറഞ്ഞു. ഇത്‌ രാജ്യത്ത്‌ ഭിന്നത സൃഷ്ടിക്കും. രാജ്യം കത്തുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്‌. എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ സംവിധാനമാണ്‌ രാജ്യത്തുള്ളത്‌. സ്വത്തുനിയന്ത്രണം, തൊഴിലാളികൾക്ക്‌ മാന്യമായ വേതനം തുടങ്ങി മറ്റ്‌ പല നിർദേശതത്വങ്ങളും ഭരണഘടനയിലുണ്ട്‌.

അതൊന്നും നടപ്പാക്കാൻ സംഘപരിവാർ താൽപ്പര്യപ്പെടുന്നില്ല. ഇതിപ്പോൾ അജൻഡ അടിച്ചേൽപ്പിക്കലാണ്‌. പിൻവലിക്കണം–- എളമരം കരീം ആവശ്യപ്പെട്ടു. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം തുടങ്ങിയവരും ബില്ലിനെതിരെ സംസാരിച്ചു.

വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം
ഏക സിവിൽകോഡ്‌ ബിൽ ബിജെപി അംഗം രാജ്യസഭയിലവതരിപ്പിച്ചപ്പോൾ എതിർക്കാൻ നിൽക്കാതെ സംഘടിതമായി വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം. ബില്ലവതരണ ഘട്ടത്തിൽ സഭയിൽ കോൺഗ്രസ്‌ അംഗങ്ങൾ ആരുമുണ്ടായില്ല. എ.ഐ.സി.സി പ്രസിഡന്റ്‌ കൂടിയായ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളാരും ബില്ലിനെ എതിർക്കാൻ എത്തിയില്ല.

വെള്ളിയാഴ്‌ച ഉച്ചവരെ മുതിർന്ന നേതാക്കളടക്കം സഭയിൽ സജീവമായിരുന്നിട്ടും ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടത്തോടെ വിട്ടുനില്‍ക്കുകയായിരുന്നു. ഏതൊക്കെ സ്വകാര്യ ബില്ലുകളാണ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കാൻ പരിഗണിക്കുകയെന്ന്‌ ദിവസങ്ങൾക്ക്‌ മുമ്പേ രാജ്യസഭാ സെക്രട്ടറിയറ്റ്‌ പരസ്യപ്പെടുത്തിയിരുന്നു. എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുമുണ്ട്‌.

ബില്ലുകളുടെ പട്ടികയിൽ ഒന്നാമതായതുവഴി, ബില്ലിനെ മോദി സർക്കാർ എത്ര പ്രാധാന്യത്തോടെയാണ്‌ പരിഗണിക്കുന്നതെന്നും വ്യക്തമാകുന്നു. ബില്ലവതരണ വേളയിലാകട്ടെ ബിജെപി അംഗങ്ങളെല്ലാം കൃത്യമായി ഹാജരാകുകയും ചെയ്‌തു.

ബില്ലവതരണത്തെ ഇടതുപക്ഷവും മറ്റും എതിർത്തപ്പോൾ സഭാനേതാവ്‌ കൂടിയായ കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയലാണ്‌ സർക്കാരിനായി പ്രതിരോധിക്കാൻ രംഗത്തുവന്നത്‌. ഈ ഘട്ടത്തിൽ ഗോയലിനെ ഖണ്ഡിക്കാൻ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയോ മറ്റ്‌ കോൺഗ്രസ്‌ അംഗങ്ങളോ ഉണ്ടായില്ലെന്നത്‌ മുസ്ലിംലീഗ്‌ അംഗം അബ്‌ദുൾവഹാബിനെ വേദനിപ്പിച്ചു. ബില്ലിനെ എതിർത്ത്‌ സംസാരിച്ചപ്പോൾ ഈ വേദന അദ്ദേഹം സഭയിൽ പരസ്യമായി പങ്കുവച്ചു. ‘എന്റെ കോൺഗ്രസ്‌ സുഹൃത്തുക്കൾ ഇല്ലാത്തത്‌ വേദനിപ്പിക്കുന്നു’വെന്നായിരുന്നു’ വഹാബിന്റെ പരാമർശം.

എതിർത്തത്‌ ഇടതുപക്ഷവും 
ലീഗുമടക്കം ചുരുക്കം പാർടികൾ
സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏക സിവിൽ കോഡ്‌ സ്വകാര്യബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ രാഷ്ട്രീയമായ എതിർപ്പുയർത്തിയത്‌ ഇടതുപക്ഷ പാർടികളും മുസ്ലിംലീഗും എൻസിപിയും എസ്‌പിയുമടക്കം ചുരുക്കം പാർടികൾമാത്രം. ഗുജറാത്തിലെ ദയനീയ തോൽവിക്കുശേഷം കൂടുതൽ തീവ്രഹിന്ദുത്വ നിലപാടിലേക്കാണ്‌ കോൺഗ്രസിന്റെ പോക്കെന്നത്‌ വ്യക്തമാക്കുന്നതാണ്‌ രാജ്യസഭയിലെ വിട്ടുനിൽക്കൽ.

ബില്ലിന്റെ അവതരണത്തെതന്നെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌ ഇടതുപക്ഷ അംഗങ്ങൾ മാത്രമാണ്‌. രാജ്യത്തിന്റെ ഐക്യം തകർക്കുന്നതാണ്‌ ബില്ലെന്നും സംഘപരിവാർ അജൻഡയാണെന്നും വി ശിവദാസൻ, എ .എ റഹിം, ജോൺ ബ്രിട്ടാസ്‌ എന്നിവർ ചൂണ്ടിക്കാട്ടി.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!