Connect with us

Breaking News

അദൃശ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്തുക വലിയ ഉത്തരവാദിത്തം: ഡോ. എം.കെ .ജയരാജ്

Published

on

Share our post

അദൃശ്യരായി കഴിയുന്ന ഭിന്നശേഷി വിഭാഗക്കാരെ കണ്ടെത്തി ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചാലഞ്ച്ഡ് മുൻ ഡയറക്ടർ ഡോ. എം കെ ജയരാജ് പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി സാമൂഹ്യ നീതി വകുപ്പ്, നാഷണൽ ട്രസ്റ്റ് പ്രാദേശിക സമിതി, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘ഭിന്നശേഷി സൗഹൃദം എന്ത് എന്തിന്’ ഏകദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധത ദൃശ്യമായ ഭിന്നശേഷിയാണെങ്കിൽ ബധിരത, ഓട്ടിസം തുടങ്ങിയവ അദൃശ്യമായ ഭിന്നശേഷിയാണ്. ഓട്ടിസം തിരിച്ചറിയാൻ പലപ്പോഴും ഡോക്ടർമാർക്ക് പോലും കഴിയാറില്ല. എത്രയും നേരത്തെ കണ്ടെത്തിയാൽ പല ഭിന്നശേഷിക്കാർക്കും തെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയും പരിമിതികളെ അതിജീവിക്കാൻ കഴിയും. നേരത്തെ കണ്ടുപിടിച്ചാൽ പ്രാഥമികമായ ഭിന്നശേഷി കുറക്കാനോ ഇല്ലാതാക്കാനോ കഴിയും. ഇല്ലെങ്കിൽ അത് രണ്ടാമത്തെയോ മൂന്നാമത്തെയോ തലത്തിലേക്ക് പോയി സങ്കീർണ്ണമാവും.

ഭിന്നശേഷിക്കാരിൽത്തന്നെ ലിംഗവിവേചനം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ സ്ത്രീകൾ പുറംലോകം കാണാതാതെ വീടിന്റെ ഇരുട്ടുകളിൽ അവർക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ട് കഴിയേണ്ടി വരുന്നു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയപ്പെടാൻ കഴിയാതെ പോവുന്നത് സമൂഹത്തിന്റെ ദുരന്തമാണ്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിൽ കേരളം ഒരുപാട് മുന്നിലാണെങ്കിലും ഹിയറിംഗ് ഇംപയേഡ് ആയ കുട്ടികൾക്ക് പ്ലസ്ടുവിനപ്പുറം ഉപരിപഠന സാധ്യത ഇവിടെ കുറവാണ്. ഭിന്നശേഷി കുട്ടികളോടുള്ള മുൻവിധികൾ മാറ്റിവെച്ച് അവരുടെ വിദ്യാഭ്യാസത്തിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്.

അവരുടെ ശേഷികളെയാണ് ആഘോഷിക്കേണ്ടത്, പരിമിതികളെയല്ല-അദ്ദേഹം പറഞ്ഞു.ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാർക്ക് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി 1999ൽ പാർലമെൻറ് പാസാക്കിയ നാഷനൽ ട്രസ്റ്റ് ആക്ട് സംബന്ധിച്ച് സ്‌റ്റേറ്റ് നോഡൽ ഏജൻസി സെൻറർ ചെയർമാൻ ഡി ജേക്കബ് ക്ലാസെടുത്തു.

ഈ ആക്ടിന് കീഴിലെ ജില്ലാ കലക്ടർ ചെയർമാനായ ലോക്കൽ ലെവൽ കമ്മിറ്റിയുടെ അധികാരങ്ങൾ, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷൂറൻസ് പദ്ധതി എന്നിവ സംബന്ധിച്ച് അദ്ദേഹം വിശദമാക്കി.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എഡി.എം. കെ. കെ ദിവാകരൻ അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി കെ നാസർ, ജില്ലാ ലോ ഓഫീസർ സുരേഷ്, എൽഎൽസി കൺവീനർ പി.കെ.എം സിറാജ് എന്നിവർ സംസാരിച്ചു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!