സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്.പി .ഹരിദാസ് അന്തരിച്ചു

കൊല്ലം: സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്.പി .പി.എം .ഹരിദാസ് (82) അന്തരിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാഗമാണ്. ഭാര്യ: വസന്ത. മക്കൾ: ഡോ. രൂപ, ടിക്കു. സംസ്‌കാരം നാളെ.
1984ൽ ചെങ്ങന്നൂർ ഡിവൈഎസ്.പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി. കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്‌തു.
അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ, കേരള പോലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ചാക്കോ വധക്കേസ് ആസ്‌പദമാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിൽ ഇന്ദ്രജിത്താണ് ഡി.വൈ.എസ്.പി കൃഷ്‌ണദാസ് എന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥനായി വേഷമിട്ടത്.