Connect with us

Breaking News

ഇനി മുതൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇല്ല, വിദ്യാർത്ഥികളുടെ കഞ്ഞിയിൽ പാറ്റയിട്ട് കേന്ദ്രം

Published

on

Share our post

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന സ്‌കോളർഷിപ്പുകൾ എത്ര മാത്രം സഹായകമാണെന്ന് അവരുടെ ജീവിത സാഹചര്യങ്ങൾ നോക്കിയാൽ അറിയാം. സാമ്പത്തികവും ഭൗതികവുമായി രാജ്യം ഏറെ പുരോഗതി നേടിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതേ സമയം ഒരു വിഭാഗം ഇപ്പോഴും സ്ഥിരമായി തൊഴിലോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് എന്നതും വസ്തുതയാണ്.

പിന്നാക്ക പട്ടികവർഗ പട്ടിക ന്യൂനപക്ഷ വിഭാഗങ്ങൾ കാലാന്തരങ്ങളായി ദുരിതം അനുഭവിക്കുന്നവരാണ്. വിദ്യാഭ്യാസം മൗലിക അവകാശമാക്കി നിയമം വന്നിട്ടും പിന്നാക്ക ന്യൂനപക്ഷ പട്ടിക വിഭാഗങ്ങളിലെ കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നത് പ്രധാനമായും അവർക്കു ലഭിച്ചു വരുന്ന സ്‌കോളർ ഷിപ്പിന്റെ സഹായം കൊണ്ടു കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക് കേന്ദ്രം നൽകി വരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് കാരണമൊന്നും പറയാതെ പൊടുന്നനേ നിറുത്തലാക്കിയ വാർത്ത പലരും അറിഞ്ഞു പോലും കാണില്ല.

സ്‌കോളർഷിപ്പ് വിവരങ്ങൾ സംബന്ധിച്ച കേന്ദ്രത്തിന്റെ പോർട്ടലിലാണ് ഇതേപ്പറ്റി അറിയിപ്പ് വന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗം കുട്ടികളുടെ പ്രീമെട്രിക് സ്‌കോളർഷിപ്പ് നിറുത്തലാക്കുന്നതിനു മുമ്പേ തന്നെ മറ്റു വിഭാഗം കുട്ടികളുടേതും നിറുത്തലാക്കിയിരുന്നു. എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കേ ഇനി മുതൽ സ്‌കോളർഷിപ്പിന് അർഹതയുള്ളൂ എന്നാണ് അറിയിപ്പ്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകി വന്നിരുന്നത്. സ്‌കോളർഷിപ്പ് തുകയാകട്ടെ അത്ര കേമം ഒന്നുമല്ല. മാസം 225 രൂപ.

ഹോസ്റ്റലിലാണ് താമസം എങ്കിൽ 525 രൂപ ലഭിക്കും. അദ്ധ്യയന വർഷാരംഭത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 750 രൂപ നൽകാനും വ്യവസ്ഥ ഉണ്ട്. സമൂഹത്തിന്റെ താഴെത്തട്ടുകളിലുള്ള കുട്ടികളുടെ തുച്ഛമായ ഈ സ്‌കോളർഷിപ്പ് തുക നൽകാതിരിക്കുന്നതിലൂടെ സർക്കാർ എന്തു സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് വ്യക്തമല്ല.

പാവങ്ങളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ഭരണാധികാരികൾക്ക് ഈ നെറികെട്ട തീരുമാനമെടുക്കാൻ ഒരു മനസാക്ഷി ക്കുത്തും ഇല്ലാതെ പോയല്ലോ എന്നതാണ് ആശ്ചര്യം. ഇരുപത്തഞ്ചു ലക്ഷത്തോളം കോടി രൂപയുടെ വാർഷിക ബഡ്ജറ്റുള്ള കേന്ദ്ര സർക്കാരിന് പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇനത്തിൽ ഒരു വർഷം എണ്ണായിരം കോടി രൂപ പോലും ചെലവ് വരുന്നില്ല.

മാത്രമല്ല മൊത്തം സ്‌കോളർഷിപ്പ് തുകയുടെ 75 ശതമാനമാണ് കേന്ദ്ര വിഹിതം. ശേഷിക്കുന്ന 25 ശതമാനം അതതു സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. ഒന്നു മുതൽ പത്തുവരെ അഞ്ചു കോടിയിൽപ്പരം കുട്ടികൾ പ്രീമെട്രിക് സ്‌കോളർഷിപ്പ് വാങ്ങിക്കൊണ്ടിരുന്നു. ഇനി ഒൻപതും പത്തും ക്ലാസുകാർക്കു മാത്രമായി അതു ചുരുക്കുമ്പോൾ വലിയ വിഭാഗം കുട്ടികൾ പുറത്താകും. നന്നേ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കാകും അതു വലിയ തിരിച്ചടിയാവുക. ചെറുതെങ്കിലും അവരെയൊക്കെ സംബന്ധിച്ച് മാസം തോറും ലഭിക്കുന്ന 225 രൂപ വലിയ ആനുകൂല്യം തന്നെയാണ്.

പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികളെ കേന്ദ്രം ഒഴിവാക്കിയിരിക്കുക ആണെങ്കിലും സംസ്ഥാന സർക്കാർ അവരെ കൈ വിടുകയില്ലെന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം ആശയ്ക്കു വക നൽകുന്നതാണ്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!