ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ വഴിത്തിരിവ്, തെറ്റ് മറയ‌്ക്കാൻ കെട്ടിച്ചമച്ച കേസെന്ന് പ്രതിയുടെ ബന്ധുക്കൾ

Share our post

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുറ്റാരോപിതനായ സെന്തിൽ കുമാർ ഡോക്‌ടറെ ശാരീരികമായി ആക്രമിച്ചുവെന്ന് പറയുന്നത് കളവാണെന്ന് സെന്തിലിന്റെ ബന്ധുക്കൾ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഡോക്‌ടർക്ക് പറ്റിയ തെറ്റ് മറയ്‌ക്കാൻ കേസ് കെട്ടിച്ചമച്ചതാണെന്ന് സെന്തിൽ കുമാറിന്റെ സഹോദരി ആരോപിച്ചു.മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഒരു ഡോക്‌ടർ ആക്രമിച്ചപ്പെട്ടാൽ അത് ചോദിക്കാൻ സെക്യൂരിറ്റിയെങ്കിലും ആ സമയം വരില്ലേ? ഒരാൾ പോലും അത്തരത്തിൽ വന്നിട്ടില്ല.

ബോഡി വിട്ടുകിട്ടി ദഹിപ്പിക്കുന്നത് വരെ ആരും ചോദിച്ചിട്ട് വന്നിട്ടില്ല. മൃതദേഹം അടക്കം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ഹെൽത്ത് ഇൻസ്‌പെക്‌ടർ വന്ന് തടസം പറയുകയായിരുന്നു. തുടർന്നാണ് ദഹിപ്പിച്ചത്. അങ്ങനെ നിർബന്ധം പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്. സംഭവത്തിൽ നീതികിട്ടാൻ ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ ബുധനാഴ്ച പുലർച്ചെയാണ് ന്യൂറോ സർജറി വിഭാഗം സീനിയർ റസിഡന്റ് മേരി ഫ്രാൻസിസ് കല്ലേരി ആക്രമിക്കപ്പെട്ടത്.

ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം വെളിച്ചക്കാല ടി.ബി ജംഗ്ഷൻ പുതുമനയിൽ ശുഭയുടെ ഭർത്താവ് സെന്തിൽകുമാറാണ്(53) ഡോക്ടറെ ആക്രമിച്ചെന്നാണ് പരാതി.അപ്രതീക്ഷിത ആക്രമണത്തിൽ അടിവയറ്റിൽ ക്ഷതമേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.ഭാര്യയുടെ സംസ്‌കാരത്തിന് ശേഷം രക്തസമ്മർദ്ദം താഴുകയും മറ്റ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സെന്തിൽകുമാർ കുഴഞ്ഞു വീണു. തുടർന്ന് നെടുങ്ങോലത്തെ ആശുപത്രിയിൽ ചികിത്സയിലാണ് . പ്രതിയുടെ ആരോഗ്യം മെച്ചപ്പെടുന്നതോടെ കസ്റ്റഡിയിലെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് പി.ജി ഡോക്ടർമാർ ഇന്നലെ 12മണിക്കൂർ സമരം നടത്തി.

രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു സമരം. ഒ.പി, വാർഡുകൾ എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിന്നു. സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാർക്ക് പിന്തുണയുമായി ഐ.എം.എയും രംഗത്തെത്തി.നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലുടനീളം സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവനും അറിയിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എയും കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ഉറപ്പ് നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!