അനധികൃത കെട്ടിടം ക്രമപ്പെടുത്തും ബിൽ നിയമസഭയിലേക്ക്

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങൾക്കുള്ള വരുമാനം ലക്ഷ്യമിട്ടും സാധാരണക്കാർക്ക് ആശ്വാസം പകരാനും അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കാൻ പഞ്ചായത്ത്,മുൻസിപ്പാലിറ്റി ആക്ടുകൾ ഭേദഗതി ചെയ്യും. 2019 നവംബർ ഏഴിനോ അതിനുമുമ്പോ നിർമ്മാണം ആരംഭിച്ചവയും പൂർത്തീകരിച്ചവയുമാണ് പിഴ ഈടാക്കി ക്രമപ്പെടുത്തുന്നത്.
ഇതിനായി 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 235 എ-ബി ഉപവകുപ്പ് 1, കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407-ാം വകുപ്പിലെ ഉപവകുപ്പ് 1 എന്നിവ ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ വിജ്ഞാപനം പുറത്തിറക്കി. വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമല്ലാത്തവ,വിജ്ഞാപനം ചെയ്ത റോഡിൽ നിന്നും നിശ്ചിത അകലം പാലിച്ചിട്ടുള്ളവ, സുരക്ഷാ മാനദണ്ഡങ്ങളുള്ളവ,നെൽവയൽതണ്ണീർത്തട നിയമം ലംഘിക്കാത്തവ തുടങ്ങിയവ മാത്രമാകും ക്രമവത്കരിക്കുകയെന്നാണ് സൂചന.
ബിൽ അവതരിപ്പിച്ചാൽ മാത്രമേ മാനദണ്ഡങ്ങളും പിഴയും വ്യക്തമാകൂ. 2017ൽ സമാനമായ രീതിയിൽ മുൻസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്തിരുന്നു.കെട്ടിടനിർമ്മാണചട്ടങ്ങൾ പാലിക്കാത്ത വൻകിടക്കാർക്ക് വേണ്ടിയാണ് ചട്ടഭേദഗതിയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.