Connect with us

Breaking News

വാലിൽ കയർ കെട്ടി വെള്ളത്തിലിട്ട മീനിന്റെ അവസ്ഥ; വലിയപറമ്പിലെ തീരാക്കുരുക്ക്

Published

on

Share our post

വാലിൽ കയർ കെട്ടി വെള്ളത്തിലിട്ട മീനിന്റെ അവസ്ഥയാണു വലിയപറമ്പിന്. ചോദിച്ചാൽ കരയിലുമല്ല, പറഞ്ഞാൽ വെള്ളത്തിലുമല്ല. കരഭാഗവുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിനു വലിയപറമ്പ് നൽകേണ്ടി വരുന്നതു വലിയ വിലയാണ്. 99 % വെള്ളത്താൽ ചുറ്റപ്പെട്ടിട്ടും ദ്വീപ് പദവിയില്ല. തീരദേശ പരിപാലന നിയമത്തിൽ ദ്വീപുകൾക്കു ലഭിക്കുന്നതിന്റെ ഒരു ഇളവും വലിയപറമ്പിനില്ല.

മുൻപ് വലിയപറമ്പ് പൂർണമായും ദ്വീപായിരുന്നു. കണ്ണൂർ ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല ഭാഗത്തേക്കാണ് വലിയപറമ്പ് പ്രധാന കരഭാഗമായി യോജിക്കുന്നത്. മണ്ണിട്ട് ബണ്ടു പോലെ ആക്കിയതാണ്. ഏഴിമല നാവിക അക്കാദമി വന്നതോടെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഈ ഭാഗത്തു നിയന്ത്രണങ്ങൾ വരികയും ചെയ്തു. ഈ ഭാഗത്ത് 3 കിലോമീറ്ററോളം റോഡില്ല. അക്കരെ പോകാനുള്ള വഴികൂടി അടഞ്ഞതോടെ ആളുകൾ ദ്വീപിന്റെ തെക്കൻ മേഖലയിൽ നിന്നു മാറിക്കൊണ്ടിരിക്കുന്നുകടലിനും പുഴയ്ക്കുമിടയിൽ ഇവിടെ ഒരുപിടി ജീവനുകളുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീടു വയ്ക്കാൻ പോലും നിയമക്കുരുക്ക്……

കടലിന്റെ ഇരമ്പലും പുഴയുടെ ഓളങ്ങളുമാണു വലിയപറമ്പിൽ തീരത്തിന് അതിരിടുന്നത്. സുന്ദര തീരമാണെങ്കിലും ഇന്ന് വലിയ ആശങ്കകൾക്കു നടുവിലാണ് വലിയപറമ്പ്. തീരദേശ പരിപാലന നിയമം നടപ്പാക്കുമ്പോളുള്ള ആശങ്കളുടെ കരിനിഴൽ എല്ലാവരെയും തന്നെ ബാധിച്ചിരിക്കുന്നു.

തീരദേശ പരിപാലന നിയമത്തിൽ സോൺ ബി 3 ലാണ് വലിയപറമ്പ്.

കടലിൽ നിന്നു 200 മീറ്ററും കായലിൽ നിന്നു 100 മീറ്ററും വിട്ടുമാറി മാത്രമേ നിർമാണം പാടുള്ളൂ. പക്ഷേ, പ്രധാന കരയിൽ 50 മുതൽ 500 മീറ്റർ വരെ മാത്രമാണ് വീതിയുള്ളത്. ദ്വീപാണെങ്കിലും ദ്വീപിന്റെ പരിഗണന ഇല്ലാത്തതിനാൽ നിയമം കർക്കശമാണ്. 300 മീറ്ററിലധികം വീതിയുള്ള ഭാഗത്തേ പുതിയ നിർമാണ പ്രവർത്തനങ്ങൾ സാധിക്കൂ.

പഞ്ചായത്തിന്റെ തെക്കൻ മേഖലയാണ് വീതി കുറഞ്ഞ ഭാഗം. തൃക്കരിപ്പൂർ കടപ്പുറം, പാണ്ട്യാലക്കടപ്പുറം, കന്നുവീട് കടപ്പുറം, പൂച്ചാൽ കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ കര 100 മീറ്ററിലും താഴെയാണ്. മീൻ പിടിത്തം ഉൾപ്പെടെ തൊഴിലാളി വിഭാഗങ്ങൾ പ്രധാനമായും താമസിക്കുന്ന ഭാഗവും ഇവിടെയാണ്. സ്ഥലം വിൽക്കാൻ അവസരം കിട്ടിയാൽ മിക്കവരും അതിനു തയാറാണ്. ടൂറിസം സംരംഭകരും മറ്റുമായി ഒട്ടേറെപ്പേർ ഇത്തരത്തിൽ ഭൂമി വാങ്ങിയിട്ടുണ്ട്. എന്നാൽ ഇവിടെയൊന്നും അധിക നിർമാണം നടത്താൻ കഴിയില്ല.

ലൈഫ് പദ്ധതി പോലും പ്രതിസന്ധിയിൽ

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടെ പദ്ധതി ആനുകൂല്യങ്ങളിൽ ലഭിക്കുന്ന വീടുകൾ പോലും നിയമതടസ്സം മൂലം പണിയാൻ പറ്റുന്നില്ല. സിആർസെഡ് ജില്ലാതല സമിതിയുടെ അനുമതിയിൽ താൽക്കാലിക വീട്ടു നമ്പറിലാണ് പലരും വീടുണ്ടാക്കി താമസിക്കുന്നത്. കൂടുതൽ നികുതി നൽകിയാണിത്. വീടുണ്ടാക്കുന്നതിനു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നൊന്നും വായ്പ ലഭിക്കില്ല. ഇതുമൂലം സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളാണ് കയറിക്കിടക്കാൻ ഇടമില്ലാതെ ദുരിതപ്പെടുന്നത്.

നിയമത്തിൽ കുരുങ്ങി പദ്ധതി വീടുകൾ ലഭിക്കാതെ വരികയും സ്വന്തം നിലയിൽ പണിയുന്നതിനു വായ്പ ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. നിയമം ശക്തിപ്പെടും മുൻപ് പണിത, ശേഷി കുറഞ്ഞ വീടുകൾ പൊളിച്ചു മാറ്റാതെ ആശങ്കയോടെ പല കുടുംബങ്ങളും തകർന്നു തുടങ്ങിയ വീടുകളിൽ താമസം തുടരുന്നത് പുതുതായി പണിയാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ്. ഈ വർഷം മാത്രം ലൈഫ് ഭവന പദ്ധതിയിൽ 236 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ വലിയൊരു ഭാഗവും നിയന്ത്രണ മേഖലയിൽ ഭൂമി ഉള്ളവരാണ്. നിലവിൽ 500 ൽ പരം പേർ വീടുണ്ടാക്കാൻ അപേക്ഷ നൽകി കാത്തിരിപ്പുണ്ട്.

കേൾക്കണം നാരായണിയുടെ വിലാപം

‘കഴിഞ്ഞ 4 വർഷമായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഭർത്താവും മകനും മരിച്ചു. സഹോദരനൊപ്പമാണു താമസം. ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പഴയ വീടു പൊളിച്ച് പുതിയതിന്റെ തറ കെട്ടിയത്..’ വലിയപറമ്പ് തൃക്കരിപ്പൂർ കടപ്പുറ 5ാം വാർഡിലെ കെ.വി.നാരായണി പറഞ്ഞു. താമസിച്ചിരുന്ന വീട് പഴകി നിലം പതിക്കുമെന്നായപ്പോൾ അറ്റകുറ്റപ്പണിക്കു സഹായം തേടി അധികൃതരെ സമീപിച്ചു. അങ്ങനെ പറ്റില്ലെന്നും വീടു പൊളിക്കണമെന്നും ജീവനക്കാർ പറഞ്ഞതനുസരിച്ച് നാരായണി അങ്ങനെ ചെയ്തു. വീണ്ടും സഹായമഭ്യർഥിച്ചു ചെന്നപ്പോൾ പുതിയ തറ കെട്ടണമെന്നായി. പലരിൽ നിന്നു കടം വാങ്ങി തറ കെട്ടി. പഴയ വീടിന്റെ അതേ അളവിൽ തന്നെയാണു ചെയ്തത്. എന്നാൽ തുടർന്നുള്ള പരിശോധനയിൽ തീരദേശ പരിപാലന നിയമ പ്രകാരം പുഴയിൽ നിന്നു മതിയായ ദൂരമില്ലെന്ന് പറഞ്ഞു. മുൻപ് വീടുണ്ടായിരുന്ന സ്ഥലത്ത് അധികൃതർ പറഞ്ഞിട്ടാണു പഴയ വീടു പൊളിച്ച് തറ കെട്ടിയതെന്നു നാരായണി പറയുന്നു. സിആർസെഡ് ജില്ലാ സമിതി പരിശോധിച്ചെങ്കിലും പിന്നെ ഒന്നും നടന്നിട്ടില്ല. വീടിനു തറ കെട്ടിയ സ്ഥലത്ത് തെങ്ങോല വീണും കാടു പിടിച്ചും കിടക്കുന്ന അവസ്ഥയാണ്.

മുടക്കിയ കോടികൾ വെള്ളത്തിൽ

വിനോദ സഞ്ചാരത്തിൽ അനന്ത സാധ്യതയുള്ള ഇടമാണ് വലിയപറമ്പ്. കേരളത്തിലെ ശുദ്ധിയാർന്ന കായലെന്നു പ്രഖ്യാതിയുള്ള കവ്വായി കായലിന്റെ ചന്തവും ദ്വീപിന്റെ മനോഹരമായ കിടപ്പും വിനോദ സഞ്ചാരികളെ ഹഠാദാകർഷിക്കുന്നുണ്ട്. സഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും സ്വപ്നതീരം. വിദേശിയർ ഉൾപ്പെടെ അനേകം ടൂറിസ്റ്റുകൾ ഇവിടെ വന്നെത്തുണ്ട്. പക്ഷേ, ടൂറിസ്റ്റുകളെ വേണ്ടവിധം സ്വീകരിക്കാനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ല.

തീരപരിപാലന നിയമത്തിലെ കടുകട്ടി ടൂറിസം വികസനത്തെയും സാരമായി ബാധിച്ചു. തീരത്തെത്തുന്ന ടൂറിസ്റ്റുകൾക്കായി ശുചിമുറി സംവിധാനം പോലും ഒരുക്കാൻ കഴിയാത്ത അവസ്ഥ. ടൂറിസം സംരഭകർ കയ്യൊഴിയുന്ന സ്ഥിതിയായി. മിനി റിസോർട്ടുകളും വില്ലകളും അങ്ങിങ്ങായി ഉണ്ടെങ്കിലും ഇതെല്ലാം അനധികൃത നിർമാണങ്ങളുടെ പട്ടികയിലാണ്. പൊളിച്ചു മാറ്റാൻ ഉത്തരവും വാങ്ങിയിരിക്കുന്ന കെട്ടിടങ്ങൾ. ആദ്യഘട്ടത്തിൽ ടൂറിസം സംരംഭകർ ആവേശത്തോടെയാണ് ഇവിടേക്കു കടന്നു വന്നത്. നിർമാണ രംഗത്ത് ഇളവുകളൊന്നും ലഭിക്കില്ലെന്നു വന്നതോടെ വന്നവരെല്ലാം അതേവഴി പോയി. തനതു വരുമാനത്തിൽ ഏറ്റവും പിന്നിലായ പഞ്ചായത്തിന്റെ പ്രധാന പ്രതീക്ഷയാണ് ടൂറിസം മേഖലയും അതിലെ വികസനവും. എന്നാൽ നിലവിൽ ഒരു രൂപ പോലും ഈ രംഗത്തു നിന്നു പഞ്ചായത്തിനു വരുമാനമില്ല. കവ്വായി കായലിലൂടെ വലിയപറമ്പിനെ വട്ടമിട്ട് നാൽപതിൽ പരം വഞ്ചി വീടുകൾ കടന്നു പോകുന്നുണ്ട്. മാവിലാക്കടപ്പുറം പുലിമുട്ട്, വലിയപറമ്പ് ബീച്ച്, തൃക്കരിപ്പൂർ കടപ്പുറം തുടങ്ങിയ മേഖലകൾ വിനോദ സഞ്ചാരത്തിൽ സാധ്യതയുള്ള പ്രദേശങ്ങളാണ്.

കുടിയിറക്കം

ഏഴിമല നാവിക അക്കാദമിയുടെ വരവോടെയാണ് തെക്കൻ മേഖലയിലെ കുടുംബങ്ങൾ ഇവിടം വിട്ട് മറ്റു ദിക്കുകളിലേക്കു കുടിയേറിത്തുടങ്ങിയത്. സംരക്ഷണ മേഖലയാക്കി കായൽ സഞ്ചാരം തടഞ്ഞതോടെയാണിത്. എങ്ങുംപോകാൻ കഴിയാത്ത സാഹചര്യം. മാടക്കാൽ ഭാഗത്താണ് മിക്കവരും കുടിയേറിയത്.

ഇടയിലക്കാട്, മാടക്കാൽ, വടക്കെക്കാട് എന്നിവയാണ് വലിയപറമ്പിലെ ജനവാസ തുരുത്തുകൾ. കാൽ നൂറ്റാണ്ടു മുൻപ് ഇടയിലക്കാട്, മാടക്കാൽ തുരുത്തുകളിലേക്കു അതതു തുരുത്തുകളിലെ മനുഷ്യരുടെ സ്വന്തം പ്രയത്നത്തിൽ ബണ്ടുകളുണ്ടാക്കുകയും റോഡ് ഗതാഗതം നിലവിൽ വരികയും ചെയ്തതോടെ ജീവിത സൗകര്യം മെച്ചപ്പെട്ടു.

വിനോദ സഞ്ചാര മേഖലയിൽ പ്രചാരം ലഭിച്ചതോടെ ജില്ലയ്ക്കു പുറത്തുള്ള പലരും വലിയ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. തെക്കൻ മേഖലയിൽ ഒട്ടേറെ വീടുകളാണ് ഇത്തരത്തിൽ കൈമാറിയത്. പലതും തകർന്നു വീഴാറായ സ്ഥിതിയിലാണ്. പണം മുടക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ നിയമത്തിൽ ഇളവു ലഭിച്ചില്ലെങ്കിൽ അതു പൊളിച്ചു നീക്കേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.

വലിയപറമ്പിന്റെ ചരിത്രം

കടലിനും കവ്വായി കായലിനും മധ്യത്തിൽ നീണ്ടുമെലിഞ്ഞ വലിയപറമ്പ് ദ്വീപ് കാസർകോട് ജില്ലയുടെ രൂപീകരണത്തിന് അൽപകാലം മുൻപുവരെയും തൃക്കരിപ്പൂർ, പടന്ന എന്നീ പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. 1978 ലാണ് വലിയപറമ്പ് പഞ്ചായത്ത് രൂപം കൊണ്ടത്. 24 കിലോ മീറ്റർ ദൈർഘ്യമുള്ള വൻദ്വീപും ഇടയിലക്കാട്, മാടക്കാൽ, വടക്കെക്കാട് എന്നീ ഉപദ്വീപുകളും ഉൾപ്പെടുത്തിയാണു പഞ്ചായത്ത് രൂപീകരിച്ചത്.

പഞ്ചായത്ത് രൂപീകരിച്ചുവെന്നല്ലാതെ തനതു വരുമാനം സംപൂജ്യമായതിനാൽ വികസനം ഉൾപ്പെടെ വലുതായൊന്നും ചെയ്യാൻ കഴിയാത്തതായിരുന്നു താൽക്കാലിക പഞ്ചായത്ത് ഭരണസമിതിയും പിന്നാലെ വന്ന തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളും. നിലവിലും തനതു വരുമാനത്തിൽ കേരളത്തിൽ ഏറ്റവും പിന്നിലാണു വലിയപറമ്പ്. വടക്ക് തൈക്കടപ്പുറം അഴിക്കും തെക്ക് ഏഴിമലയ്ക്കും ഇടയിലായി പ്രധാന കരയുടെ വീതി കാലാന്തരത്തിൽ 22 കിലോമീറ്ററായി ചുരുങ്ങി.

പ്രശ്നം സിആർസെഡ് മാത്രമല്ല

തെക്കൻ മേഖലയിൽ കിണറുകളിൽ പലയിടത്തും ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുന്നത്. രാമന്തളി കരയിൽ കിണറും ടാങ്കും സ്ഥാപിച്ച് കായലിലൂടെ പൈപ്പുലൈൻ വലിച്ച് ഇവിടെ വിതരണം ചെയ്യുകയാണ്. പലപ്പോഴും കുടിവെള്ളം കിട്ടാത്ത സാഹചര്യം. പദ്ധതി വിപുലീകരിക്കുകയോ ബദൽ പദ്ധതി ഉണ്ടാക്കുകയോ ചെയ്യണമെന്ന നിരന്തര ആവശ്യം ബന്ധപ്പെട്ടവർ കേൾക്കുന്നേയില്ല. വടക്കൻ മേഖലയായ മാവിലാക്കടപ്പുറം ഭാഗത്ത് കായലിലെ അനധികൃത മണലൂറ്റ് നിമിത്തം ശുദ്ധജലക്ഷാമമുണ്ട്. മണലെടുപ്പുകാരും പ്രദേശവാസികളും തമ്മിൽ ഇതേച്ചൊല്ലിയുള്ള സംഘർഷവുമുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!