Connect with us

Breaking News

വയനാട്ടില്‍ ബസ് തടഞ്ഞ് 1.40 കോടി രൂപ കവര്‍ന്നു; പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

Published

on

Share our post

മാനന്തവാടി(വയനാട്): സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. വയനാട് പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (38), കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. ജംഷീദ് (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടില്‍ എം.എന്‍. മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ. ഷഫീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

ആദ്യ നാലുപ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മറ്റു മൂന്നുപേരെ ഞായറാഴ്ച അവരവരുടെ നാട്ടില്‍നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഇനിയും ചിലരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ 3.45-നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയാണ് കവര്‍ച്ചയ്ക്കിരയായത്. 1.40 കോടി രൂപ കവര്‍ന്നെന്നാണ് ഇദ്ദേഹം പോലീസില്‍ നല്‍കിയ പരാതി. തോല്‌പെട്ടി ചെക്ക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി- തെറ്റ്റോഡ് കവലയിലെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു.

കഴിഞ്ഞ 12-നാണ് തിരുനെല്ലി പോലീസില്‍ പരാതി ലഭിച്ചത്. ഉടന്‍തന്നെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)റിമാന്‍ഡ് ചെയ്തു.

കവര്‍ച്ചക്കാരെ പിടികൂടിയത് സാഹസികമായി, ഇന്‍സ്‌പെക്ടറെ അപായപ്പെടുത്താനും ശ്രമം

മാനന്തവാടി: ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിരൂപ കവര്‍ന്ന കേസില്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ക്കകം കേസിന് തുമ്പുണ്ടാക്കിയതിന്റെ ആശ്വാസത്തിലാണ് പോലീസ്. സംഭവത്തിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ തിരുനെല്ലി പോലീസ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജു, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്, കമ്പളക്കാട് എസ്.ഐ. എന്‍.വി. ഹരീഷ് കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചത്. ഡിവൈ.എസ്.പി. ഉള്‍പ്പെടെ 18 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

കവര്‍ച്ച നടത്തിയശേഷം പ്രതികള്‍ മൈസൂരുവിലെ ശ്രീരംഗപട്ടണത്താണ് തങ്ങിയതെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. മൊബൈല്‍ഫോണ്‍ ലൊക്കേഷന്റെയും മറ്റും സഹായത്തോടെ അന്വേഷിച്ചപ്പോള്‍ കവര്‍ച്ചസംഘത്തിലെ കുറച്ചുപേര്‍ ഡല്‍ഹിയിലുണ്ടെന്ന് പോലീസ് മനസ്സിലാക്കി. ഡല്‍ഹിയില്‍നിന്ന് ഹൈദരാബാദ്-ബെംഗളൂരു വഴി മൈസൂരു ശ്രീരംഗപട്ടണത്തേക്ക് നാലംഗസംഘം യാത്ര തിരിച്ചിരുന്നു. ഇവരെ പിടികൂടാനായി പോലീസ് വെള്ളിയാഴ്ച മൂന്ന് സ്വകാര്യവാഹനങ്ങളിലായാണ് പുറപ്പെട്ടത്. അന്വേഷണസംഘം മാണ്ഡ്യയിലെത്തിയപ്പോഴേക്കും കവര്‍ച്ചസംഘം ശ്രീരംഗപട്ടണം വിട്ടെന്ന് മനസ്സിലാക്കി. എസ്.ഐ. ഹരിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിന്തുടര്‍ന്ന് വിവരങ്ങള്‍ യഥാസമയം അന്വേഷണസംഘത്തിന് കൈമാറി. ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജു ഉള്‍പ്പെടുന്ന സംഘം മാണ്ഡ്യ സിറ്റിയില്‍നിന്ന് 10 കിലോമീറ്റര്‍ മാറിയും ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷും സംഘവും മാണ്ഡ്യ സിറ്റിയിലും നിലയുറപ്പിച്ചു. മാണ്ഡ്യ പോലീസിന്റെ സഹായത്തോടെ റോഡ് മുഴുവനായും അടച്ച് വാഹനപരിശോധന നടത്തുകയെന്നു ധരിപ്പിച്ചാണ് നാലുപേരെ സാഹസികമായി പിടികൂടിയത്. ജോബിഷായിരുന്നു കാറോടിച്ചിരുന്നത്. പോലീസാണെന്ന് മനസ്സിലായതോടെ തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവിനെ ഇടിച്ച് വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ വലതുകാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങിയെങ്കിലും കാര്യമായ പരിക്കില്ല. വാഹനം വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കവര്‍ച്ചസംഘം സഞ്ചരിച്ച വാഹനം സമീപത്തുണ്ടായിരുന്ന വാഹനത്തിലും ഉരസിയിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവരും ഇറങ്ങി കവര്‍ച്ചക്കാരെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.

മൂന്നംഗസംഘത്തെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അസി. സബ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം. തല്‍ഹത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ യു. അല്‍ത്താഫ്, എം.എ. ഫിനു, കെ.കെ. വിപിന്‍, സി.കെ. നൗഫല്‍, എം.എ. അനസ്, ആര്‍. ദേവജിത്ത്, പി.ടി. സരിത്ത്, വി.പി. പ്രജീഷ്, കെ.കെ. സുഭാഷ്, സൈബര്‍ സെല്ലിലെ എ.ടി. ബിജിത്ത്ലാല്‍, മുഹമ്മദ് സക്കറിയ എന്നിവരും കേസന്വേഷണത്തില്‍ പങ്കെടുത്തു.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!