Connect with us

Breaking News

ഊരുകള്‍ തോറും ചികിത്സ നല്‍കി ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്

Published

on

Share our post

രോഗ പരിശോധനക്കും ചികിത്സക്കും കാതങ്ങള്‍ താണ്ടി ആശുപത്രിയിലെത്തേണ്ട സ്ഥിതി ഇപ്പോള്‍ ജില്ലയിലെ ആദിവാസികള്‍ക്കില്ല. ഇവരുടെ ക്ഷേമം തേടി ഊരുകളില്‍ എത്തുകയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. മലയോരത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച ഈ യൂണിറ്റ് ഇപ്പോള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനൊപ്പം സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ ഉന്നമനത്തിന പ്രവര്‍ത്തനങ്ങളിലും നിരന്തരം ഇടപെടുന്നുവെന്നതാണ് ആയുഷ് ട്രൈബല്‍ യൂണിറ്റിനെ വ്യത്യസ്തമാക്കുന്നത്.

ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ മൂന്ന് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച പദ്ധതിയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളില്‍ രണ്ടാഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം നടത്തി രോഗികള്‍ക്ക് തുടര്‍ച്ചയായുള്ള ചികിത്സ ഉറപ്പാക്കുന്നു. ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഒ, നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 2019ല്‍ ആരംഭിച്ച യൂണിറ്റ് ആദിവാസികളുടെ ചികിത്സാരംഗത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല. 36397 രോഗികള്‍ക്കാണ് മൂന്നു വര്‍ഷം കൊണ്ട് ചികിത്സ ലഭ്യമാക്കിയത്. ഇതില്‍ 12879 പേര്‍ക്ക് ആയുര്‍വേദവും 11789 പേര്‍ക്ക് ഹോമിയോയും 11729 പേര്‍ക്ക് സിദ്ധ ചികിത്സയുമാണ് നല്‍കിയത്.

ഐ ടി ഡി പിയുടെ സഹായത്തോടെ ജില്ലയിലെ 15 പഞ്ചായത്തുകളില്‍ നിന്നും ഏറെ പിന്നോക്കം നില്‍ക്കുന്ന 36 കോളനികളാണ് പദ്ധതിയിലേക്ക് തെരെഞ്ഞെടുത്തത്. തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ചിറ്റാരിപ്പറമ്പ്, പയ്യാവൂര്‍, പടിയൂര്‍, ഉളിക്കല്‍, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ ഗ്രാമപഞ്ചായത്തുകള്‍, ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത കോളനികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.സമീപത്ത് ആശുപത്രികള്‍ ഇല്ലാത്തതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ കോളനികള്‍ക്ക് ട്രൈബല്‍ യൂണിറ്റിന്റെ സേവനം ആശ്വാസമാണ്. ഫോണ്‍ മുഖേന മുന്‍കൂട്ടി സ്ഥലവും സമയവും അറിയിച്ചാണ് യൂണിറ്റിന്റെ വരവ്. ആറളം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കേന്ദ്രീകരിച്ചാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഓരോ രോഗിക്കും പ്രത്യേക കേസ് ഷീറ്റ് ഇവരുടെ കൈവശമുണ്ട്.

ആവശ്യമായ മരുന്നുകളും ഒപ്പം കരുതും. ആയുര്‍വേദ, സിദ്ധ, ഹോമിയോ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന.വിളര്‍ച്ച, ചര്‍മ്മ രോഗങ്ങള്‍, പുകയിലയുടെ ഉപയോഗം, പുകവലി മൂലമുള്ള രോഗങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായി കണ്ടു വരുന്നതെന്ന് യൂണിറ്റിലെ ഡോ. എസ് ഷീജ പറയുന്നു. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇവരെ ബോധവത്ക്കരിക്കുന്നുണ്ട്. ഡോ. എസ് ഷീജ ( ആയുര്‍വേദം), ഡോ. എ അഭിന (സിദ്ധ), ഡോ. ജയപ്രഭ മുണ്ടവളപ്പില്‍ (ഹോമിയോ) എന്നിവരാണ് പരിശോധന നടത്തുന്നത്. സഹായികളായി കെ എന്‍ അഭിജിത്, ജി എസ് മഞ്ജുള, ഡ്രൈവര്‍ സുധീഷ് എന്നിവരും ഒപ്പമുണ്ട്.

കോളനി നിവാസികളുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനും ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും അവരുടെ മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത്കുമാര്‍ പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, സ്‌പെഷ്യാലിറ്റി ക്ലിനിക് ഉള്‍പ്പെടെ നടത്തി കോളനി നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Share our post

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

Published

on

Share our post

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!