കുട്ടികൾ എലിപ്പനി ഗുളിക കഴിക്കണോ? കൃത്യമായ നിർദേശമില്ല
മഴയും വെള്ളക്കെട്ടും പതിവാകുമ്പോൾ വെള്ളത്തിലിറങ്ങേണ്ടിവരുന്ന കുട്ടികൾക്ക് എലിപ്പനി പ്രതിരോധഗുളിക കൊടുക്കണോയെന്ന കാര്യത്തിൽ അവ്യക്തത. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ പോസ്റ്ററുകളിലോ ലഘുലേഖകളിലോ കുട്ടികളുടെ പ്രതിരോധത്തെക്കുറിച്ചു പരാമർശമില്ല. കഴിഞ്ഞദിവസം സ്കൂളുകളിൽപ്പോയ ഒട്ടേറെ കുട്ടികൾക്കു ചളിവെള്ളത്തിലൂടെ നടക്കേണ്ടിവന്നു.
മലിനജലത്തിലിറങ്ങുന്നവർ, എലിമൂത്രം കലരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോകുന്നവർ, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവർ തുടങ്ങിയവർ പ്രതിരോധഗുളികയായ ഡോക്സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണമെന്നുമാത്രമാണു ലഘുലേഖകളിലുള്ളത്. ആഴ്ചയിൽ 100 മില്ലിഗ്രാം വീതമുള്ള രണ്ടു ഗുളികയാണ് നിർദേശിക്കുന്നത്.
മുതിർന്നവർക്കു മാത്രമായാണ് നിർദേശമെങ്കിലും അക്കാര്യം ലഘുലേഖകളിൽ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പൊതുനിർദേശമെന്നനിലയിൽ തെറ്റിദ്ധരിക്കപ്പെട്ട് കുട്ടികൾക്കു ഡോക്സി സൈക്ലിൻ നൽകാനുള്ള സാധ്യതയുണ്ട്. 12 വയസ്സിൽ താഴെയുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർക്ക് ഡോക്സി സൈക്ലിൻ നൽകാറില്ല.
ഈവർഷം 55 എലിപ്പനി മരണം
സംസ്ഥാനത്ത് ഈവർഷം ഇതുവരെ 1511 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 55 മരണമുണ്ടായി. 1931 പേർ എലിപ്പനി സംശയത്തോടെ ചികിത്സതേടി. ഇതിൽ 148 പേരാണ് മരിച്ചത്.
പാർശ്വഫലമുണ്ടാകാൻ സാധ്യത
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 12 വയസ്സിൽ താഴെയുള്ളവർ എന്നിവർക്ക് ഡോക്സി സൈക്ലിൻ നൽകാത്തത് പാർശ്വഫല സാധ്യതയുള്ളതിനാലാണ്. ഡോക്സി സൈക്ലിൻ കഴിച്ചാൽ ഗർഭസ്ഥശിശുവിന്റെ വളർച്ച, പല്ലിന്റെ വളർച്ച എന്നിവയെ ബാധിച്ചേക്കാം. കുട്ടികളുടെ പല്ലിന് മഞ്ഞനിറവുമുണ്ടാകാം. അതിനാൽ, ഈ മൂന്നുവിഭാഗങ്ങൾക്കും അസിത്രോമൈസിനാണ് എലിപ്പനി പ്രതിരോധത്തിനായി നൽകുന്നത്. കുട്ടികളുടെ ഭാരമനുസരിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്.