അഞ്ച് വയസുകാരനെതിരെ ലൈംഗിക പീഡനം; പ്രതിക്ക് 25 വർഷം കഠിന തടവ്

അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയ്‌ക്ക് 25 വർഷം കഠിന തടവ്. തിരുവനന്തപുരം ചെറിയതുറ ഫിഷർമാൻ കോളനി, പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പനെ (35) ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴ ഒടുക്കണം. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിച്ചു.
2017 ഏപ്രിൽ 8ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനടുത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ വലിയതുറ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് കുട്ടിയുടെ അടി വസ്ത്രം ശാസ്ത്രിയ പരീക്ഷണത്തിന് അയച്ചപ്പോൾ ബീജത്തിൻ്റെ അംശം കണ്ടെത്തി. പ്രതിയുടെ രക്ത സാമ്പിളുമായി നടത്തിയ ഡിഎൻഎ പരിശോധനയിൽ ബീജം പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. ആസാമിൽ നിന്ന് നിർമ്മാണ തൊഴിലിനാണ് കുടുംബം വലിയതുറയിൽ താമസത്തിനെത്തിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. എ.എൽ. കൃഷ്ണപ്രിയ ഹാജരായി. പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകൾ ഹാജരാക്കി. പ്രതി റിമാൻഡിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി. മനോജ് കുമാർ, വി. ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷിച്ചത്.