പ്രകൃതിവിരുദ്ധ പീഡനം: വോളിബോൾ കോച്ചിന് 36 വർഷം തടവ്

Share our post

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വോളിബോൾ കോച്ചിന് 36 വർഷം തടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.

പരിയാരത്തെ പി.വി. ബാലനെ (68) ആണ് വിവിധ വകുപ്പുകളിലായി ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ് കുമാർ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ പതിനൊന്നുമാസം അധികതടവുമനുഭവിക്കണം. പ്രകൃതിവിരുദ്ധ പീഡനത്തിന് 10 വർഷം കഠിനതടവും 30,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം 26 വർഷം കഠിനതടവും 70,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വോളിബോൾ കോച്ചായ പ്രതി സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരം കാണിക്കാനായി 12 വയസ്സുകാരനെ കൊണ്ടുപോയി ചെറുപുഴയിലെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

കേസിന്റെ പ്രാഥമികാന്വേഷണം നടത്തിയത് അന്നത്തെ ചിറ്റാരിക്കൽ എസ്.ഐ.യും നിലവിൽ ഇൻസ്‌പെക്ടറുമായ രഞ്ജിത്ത് രവീന്ദ്രനാണ്. എസ്.ഐ. ഉമേശനാണ് തുടരന്വേഷണം നടത്തിയത്.

കെ.പി. വിനോദ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ബിന്ദു പരാതിക്കാരനുവേണ്ടി ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!