കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലം ഒരുങ്ങുന്നു

Share our post

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലമൊരുങ്ങുന്നു. സിന്തറ്റിക് ട്രാക്ക്, പ്രകൃതിദത്ത ഫുട്ബോൾ ടർഫ്, പവലിയൻ അടക്കമുള്ള കളിസ്ഥലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.

കേന്ദ്രസർക്കാർ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് കളിസ്ഥലം ഒരുങ്ങുന്നത്. മൈതാനം ആധുനികവത്കരിക്കുന്നതിന് ടി.വി. രാജേഷ് എം.എൽ.എ. ആയിരിക്കെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ച പദ്ധതിപ്രകാരം കേന്ദ്രകായികമന്ത്രാലയം വിദഗ്‌ധസംഘത്തെ അയച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് തുക അനുവദിച്ചത്‌.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘം മെഡിക്കൽ കോളേജ് മൈതാനം നേരത്തെ പരിശോധിച്ച്‌ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലം യാഥാർഥ്യമാക്കുന്നത്. ഗ്രൗണ്ട് നിരപ്പാക്കൽ പൂർത്തിയായി.

ട്രാക്ക്, കെട്ടിടം ഉൾപ്പെടെയുള്ള പ്രവൃത്തി അവസാനഘട്ടത്തിലുമാണ്. 400 മീറ്റർ അത്‌ലറ്റിക് ട്രാക്കും ഫുട്‌ബോൾ മൈതാനവും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടെ ആധുനികനിലവാരത്തിലുള്ള സ്‌പോർട്‌സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.

എം.എൽ.എ. ഫണ്ടിൽനിന്നുള്ള 58 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഫുട്ബോൾ കളിസ്ഥലം പൂർത്തിയായി വരുന്നു.പണി പൂർത്തിയാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കളിസ്ഥലങ്ങളിലൊന്നായി ഇത്‌ മാറും. മൈതാനത്തിന് 750 ചതുരശ്രമീറ്റർ ചുറ്റളവുണ്ട്. ഒരേസമയത്ത് ഫുട്ബോൾ ഉൾപ്പെടെ മിക്ക കായികമത്സരങ്ങളും നടത്താൻ കഴിയും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!