ഇ-ഹെൽത്ത്: ആരോഗ്യം വിരൽത്തുമ്പിൽ

Share our post

കണ്ണൂർ: രോഗത്തിന്റെ അവശത സഹിച്ച് ഡോക്ടറുടെ പരിശോധനാമുറിക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂനിൽക്കേണ്ട അവസ്ഥ ഇല്ലാതാവുന്നു. ഇ- ഹെൽത്ത് നടപ്പിലാകുന്നതോടെ ആസ്പത്രിയിലെ കാത്തിരിപ്പും വരിനിൽക്കലും എല്ലാം അവസാനിക്കും. ഒരാൾ ആസ്പത്രിയിലെത്തി മടങ്ങുന്നതുവരെ പേപ്പർ രഹിത സംവിധാനമാണ് ലക്ഷ്യമിടുന്നത്. 

നിലവിൽ ജില്ലയിലെ 23 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇ- ഹെൽത്ത് സംവിധാനത്തിലായി. ആറെണ്ണം അവസാന ഘട്ടത്തിലാണ്. ബാക്കിയുള്ള ആരോഗ്യകേന്ദ്രങ്ങൾ ഈ വർഷം തന്നെ ഇ- ഹെൽത്താവും.

ഇ- ഹെൽത്തിലൂടെ ചികിത്സ, റിസർച്ച്, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, രോഗനിർണയം, പൊതുജനാരോഗ്യം നിരീക്ഷിക്കൽ എന്നിവ സാദ്ധ്യമാകും. ഇലക്‌ട്രോണിക് റെഫറൽ സംവിധാനത്തിലൂടെ രോഗിയെകുറിച്ചുള്ള വിവരങ്ങൾ പ്രാഥമിക മേഖലയിൽ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ ലഭ്യമാകും.

വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകൾ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളിൽ ലഭ്യമാകുന്നതിനാൽ തുടർ ചികിത്സ മികവുറ്റ രീതിയിൽ നിർണയിക്കാൻ സാധിക്കും. രോഗികൾക്ക് തങ്ങളുടെ ചികിത്സാ സംബന്ധിയായ രേഖകൾ കൊണ്ടുനടക്കേണ്ട ആവശ്യവും ഇല്ലാതാകും. രോഗികൾക്ക് യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പറും ലഭ്യമാകും.

നിലവിലുള്ള ആസ്പത്രികൾ

തേർത്തല്ലി, കാങ്കോൽ- ആലപ്പടമ്പ്, മലപ്പട്ടം, പാട്യം, പട്ടുവം, ചെറുതാഴം, മുണ്ടേരി, തില്ലങ്കേരി, കൊട്ടിയൂർ, വളപട്ടണം, കതിരൂർ, അഞ്ചരക്കണ്ടി, ചെറുകുന്ന്, എരമം- കുറ്റൂർ, കല്യാശേരി, മോറാഴ, പുളിങ്ങോം, രാമന്തളി, ചിറക്കൽ, നാറാത്ത്, മുഴപ്പിലങ്ങാട്. 

സൗകര്യങ്ങൾ 

വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റും ആസ്പത്രി അപ്പോയ്‌മെന്റും എടുക്കാം. അവരവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാം. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. സ്മാർട്ട് ഫോണും കംപ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഒ.പി. ക്ലിനിക്കുകൾ, ഫാർമസി, ലബോറട്ടറി, റേഡിയോളജി എന്നിങ്ങനെ എല്ലാ സേവനങ്ങൾക്കും ടോക്കൺ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ ക്യൂ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പിലാകും. ലാബ് പരിശോധനാക്കുറിപ്പുകളും പരിശോധനാ ഫലവും ഓൺലൈനായി നേരിട്ട് ലാബുകളിലും തിരികെ ഡോക്ടർക്കും ലഭ്യമാകും.

പരിശോധനാഫലം മൊബൈൽ ഫോണിൽ എത്തുന്നതിനൊപ്പം രോഗിയുടെ ആരോഗ്യവിവരങ്ങളെല്ലാം കൈകളിലെത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!