ക്ഷീരകർഷകരും ഓൺലൈനിലേക്ക്

Share our post

ക്ഷീരവികസനവകുപ്പിനുവേണ്ടി തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിൽ ആദ്യത്തെ നാലുദിവസം രജിസ്റ്റർചെയ്തത് ഒരു ലക്ഷത്തിലേറെ കർഷകർ. 20 വരെയാണ് കർഷകരുടെ വിവരശേഖരണം. 1.96 ലക്ഷം ക്ഷീരകർഷകരാണ് നിലവിലെ കണക്കുപ്രകാരമുള്ളത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാലുത്പാദന ബോണസ് ഓണത്തിനുമുൻപ് നൽകുന്നതിനാണ് നടപടികൾ വേഗത്തിലാക്കിയത്.

ക്ഷീരകർഷകർക്ക് ഡി.ബി.ടി. (ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ) സംവിധാനത്തിലൂടെ നൽകിയിരുന്ന ആനുകൂല്യങ്ങളാണ് ഓൺലൈനിലേക്ക് മാറ്റുന്നത്. ഈ മാസം 15-നാണ് രജിസ്‌ട്രേഷൻ തുടങ്ങിയത്. ക്ഷീരസഹകരണസംഘങ്ങൾവഴി പാൽ അളക്കുന്ന കർഷകരെല്ലാം ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർചെയ്യണം. മറ്റുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ സംഘങ്ങളിൽ പാൽ നൽകുന്നുണ്ടോയെന്ന വിവരം നൽകണം.

രജിസ്റ്റർചെയ്തവർക്ക് സ്മാർട്ട് ഐ.ഡി. നമ്പറും പാസ്‌വേഡും നൽകും. പിന്നീട് വകുപ്പുമായി ബന്ധപ്പെട്ടുള്ള ഓരോ ആനുകൂല്യങ്ങൾക്കും പോർട്ടലിലൂടെ അപേക്ഷിക്കാം. കർഷകരുടെ എല്ലാവിവരങ്ങളും പോർട്ടലിലൂടെ ശേഖരിക്കുന്നുണ്ട്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് എന്നിങ്ങനെ. ഓണത്തിനുമുൻപ് ഉത്പാദനബോണസായി സർക്കാർ പ്രഖ്യാപിച്ച ലിറ്ററിന് ഒരുരൂപ കർഷകരുടെ അക്കൗണ്ടുകളിലെത്തിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളും ക്ഷീരകർഷകർക്ക് ആനുകൂല്യം നൽകുന്നതിന് വാർഷികപദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.

ലിറ്ററിന് മൂന്നുരൂപ നിരക്കിലാണ് നൽകാറുള്ളത്. സുലേഖ സോഫ്റ്റ്‌വേർ വഴിയാണ് നിലവിൽ കർഷകർക്ക് തുക വിതരണംചെയ്തിരുന്നത്. ഇത് ക്ഷീരശ്രീ പോർട്ടലുമായി ലിങ്ക് ചെയ്യുന്നതിനുള്ള ആലോചനകളുമുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ ക്ഷീകർഷകർക്കുള്ള പദ്ധതികളും ഇതിനോട് യോജിപ്പിക്കും.

പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പതിനായിരത്തിലേറെ കർഷകർ രജിസ്റ്റർചെയ്തു. ഒരേസമയം കൂടുതൽപേർ ഉപയോഗിക്കുന്നതോടെ വെബ്‌സൈറ്റിൽ തടസ്സം നേരിടുന്നുണ്ട്. ഏറെനേരം കാത്തിരുന്നിട്ടും രജിസ്‌ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐ.ഡി. നമ്പറും പാസ്‌വേഡും ലഭിക്കാത്തത് കർഷകരെ നിരാശയിലാക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!