രണ്ട് വര്‍ഷമായിട്ടും വാഹന്‍ സോഫ്റ്റ്‌വെയർ അവതാളത്തിൽ തന്നെ
വാഹനസംബന്ധമായ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ ‘വാഹന്‍’ സംവിധാനം പാളുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന പാളിച്ചകള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും സോഫ്റ്റ്‌വെയർ ചെയ്ത നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെയും പഴിചാരി മോട്ടോര്‍ വാഹനവകുപ്പ് കൈയൊഴിയുകയാണ്.
ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ക്കുള്ള ‘സാരഥി’ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ‘വാഹനിലെ’ പാകപ്പിഴകള്‍ പരിഹരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് കഴിയുന്നില്ല. ഫീസ്, പിഴ എന്നിവ കണക്കാക്കുന്നതുപോലും തെറ്റുന്നു. അപേക്ഷകളില്‍ പിഴവ് സംഭവിക്കുന്നതും തുടര്‍ച്ചയാണ്.
ഓരോ പരാതികള്‍ ഉയരുമ്പോഴും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ഗതാഗത കമ്മിഷണറേറ്റിന്റെ മറുപടി. പരിഷ്‌കരണത്തിനനുസരിച്ച് ഇടപാടുകള്‍ സുരക്ഷിതമല്ലാതായും മാറി. ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കേണ്ട മൊബൈല്‍ നമ്പര്‍വരെ മാറ്റാനാകും. ഉടമയറിയാതെ ഉടമസ്ഥാവകാശം മാറ്റപ്പെടും.
പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിന് ഏര്‍പ്പെടുത്തിയ ആധാര്‍ അധിഷ്ഠിത സംവിധാനം അപേക്ഷയിലെ സങ്കീര്‍ണതമൂലം ജനകീയമായില്ല. ഇതേക്കുറിച്ചുയര്‍ന്ന പരാതികള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു.
ഏഴു സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കിയെങ്കിലും (ഫേസ്‌ലെസ്) അവയും പരാജയപ്പെട്ടു. മുന്‍ഗണനാക്രമം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇത്തരം അപേക്ഷകള്‍ കാരണമില്ലാതെ വൈകും. ഇടനിലക്കാരുടെ സാധ്യത ഇല്ലാതാക്കുന്ന സംവിധാനത്തോട് ഉദ്യോഗസ്ഥരിലും എതിര്‍പ്പുണ്ട്.
