അപകടങ്ങളിൽ രക്ഷകരാകാൻ ചുമട്ടുതൊഴിലാളികളുടെ സന്നദ്ധസംഘടന
കൊല്ലം: അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സഹായഹസ്തവുമായെത്താൻ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ റെഡ് ബ്രിഗേഡ് ഒരുങ്ങുന്നു. അയ്യായിരം പേരടങ്ങുന്ന സേനയെയാണ് സംസ്ഥാന വ്യാപകമായി സജ്ജമാക്കുന്നത്.
ഫെഡറേഷന് അംഗബലമുള്ള ജില്ലകളിൽ അഞ്ഞൂറുപേരെയും മറ്റിടങ്ങളിൽ 250 പേരെയും സേനയിൽ അംഗങ്ങളാക്കും. 45-ൽ താഴെ പ്രായമുള്ള ആരോഗ്യവാന്മാരും സേവന മനസ്കരുമായ തൊഴിലാളികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. തിരുവനന്തപുരം ജില്ലയിൽമാത്രം 3000 പേരടങ്ങുന്ന സന്നദ്ധസേനയാണ് രൂപവത്കരിക്കുന്നത്. ‘ബ്ലൂ ബ്രിഗേഡ്’ എന്നാണ് അവിടെ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്.
ജനങ്ങളുമായി നിരന്തര ബന്ധമുള്ളവരും പൊതു ഇടങ്ങളിൽ എപ്പോഴുമുള്ളവരുമായ തൊഴിലാളികൾക്ക് പ്രഥമശുശ്രൂഷയിലും അപകടസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിശീലനം നൽകുന്നുണ്ട്. അഗ്നിരക്ഷാസേന, ഐ.എം.എ., ദുരന്തനിവാരണ പ്രവർത്തകർ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വംനൽകുന്നത്.
ഓരോ ജില്ലയിലും വ്യത്യസ്തമായ സേവനപരിപാടികളാണ് ജില്ലാ നേതൃത്വം ആസൂത്രണം ചെയ്യുന്നത്. മൺമറഞ്ഞ പ്രമുഖ തൊഴിലാളി നേതാക്കളുടെപേരിൽ ട്രസ്റ്റുകളും രൂപവത്കരിക്കുന്നുണ്ട്. റോഡപകടങ്ങളിൽപ്പെടുന്നവർക്കും തീപ്പൊള്ളലേൽക്കുന്നവർക്കുമെല്ലാം അടിയന്തരപരിചരണം ഉറപ്പാക്കാനുള്ള പരിശീലനം തിരുവനന്തപുരത്തെ പ്രവർത്തകർക്ക് ഐ.എം.എ.യുടെ സഹായത്തോടെ നൽകിക്കഴിഞ്ഞു. എറണാകുളം, കാസർകോട് ജില്ലകളിൽ അപകടങ്ങളിൽപ്പെട്ട ഒട്ടേറെപ്പേർക്ക് തൊഴിലാളികൾ രക്ഷകരായി. പ്രായാധിക്യവും രോഗങ്ങളുംമൂലം അവശതയിലായ തൊഴിലാളികൾക്ക് സഹായധനം നൽകുക, പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷത്തൈ നടുക, തണലിടങ്ങളൊരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സന്നദ്ധസേനാംഗങ്ങൾ നടത്തിവരുന്നുണ്ട്.
നോക്കുകൂലിയടക്കമുള്ള വിഷയങ്ങൾമൂലം സമ്മർദ്ദത്തിലായ ചുമട്ടുതൊഴിലാളികൾക്ക് ആത്മവിശ്വാസമേകാനും അവരെ കൂടുതൽ സേവനസന്നദ്ധരാക്കാനും റെഡ് ബ്രിഗേഡ് പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നാണ് ഫെഡറേഷൻ നേതൃത്വത്തിന്റെ വിലയിരുത്തൽ.
