പട്ടികജാതി – പട്ടികവർഗ വകുപ്പിൽ പരിശീലന പദ്ധതി; 500 പേർക്ക് അവസരം

പ്രൊഫഷണൽ യോഗ്യത നേടിയ പട്ടികജാതി, പട്ടികവർഗക്കാർക്ക് തൊഴിൽ പരിശീലനത്തിന് വിപുലമായ പദ്ധതിയുമായി പട്ടികജാതിപട്ടികവർഗ വികസന വകുപ്പ്. സിവിൽ എൻജിനീയറിങ് യോഗ്യത നേടിയവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. പട്ടികജാതിക്കാരിൽ 300 പേർക്കും പട്ടികവർഗക്കാരിൽ 200 പേർക്കുമാണ് അവസരം ലഭിക്കുക. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത -സിവിൽ എൻജിനീയറിങ് ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ. വിജയം.
ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അർഹതയുള്ളവരെ തിരഞ്ഞെടുക്കുക. അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ എന്ന പേരിലായിരിക്കും ഇവർ അറിയപ്പെടുക. സ്ഥിരനിയമനത്തിന് ഇവർക്ക് അർഹതയുണ്ടാകില്ല. ഒരു വർഷത്തേക്കാണ് പരിശീലനം. എന്നാൽ ആ കാലയളവിലെ പ്രവർത്തനം തൃപ്തികരമാണെങ്കിൽ പരമാവധി ഒരുവർഷംകൂടി പരിശീലനം നീട്ടിനൽകും. തുടര്‍ന്ന് നിർദിഷ്ട കാലയളവിലേക്കുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകും. സർക്കാർ തലത്തിലും മറ്റ് മേഖലകളിലും ജോലി സ്വന്തമാക്കാൻ ഈ സർട്ടിഫിക്കറ്റ് സഹായിക്കും.
പട്ടികജാതിക്കാർ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയ്‌ക്കൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയക്കണം. പട്ടികവർഗക്കാർ ബന്ധപ്പെട്ട ജില്ലാ പട്ടികവർഗ ഓഫീസുകളിലോ പ്രോജക്ട് ഓഫീസുകളിലോ ആണ് അപേക്ഷിക്കേണ്ടത്. ജൂലായ് 23 വൈകീട്ട് 5 മണിക്കകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി/പട്ടികവർഗ വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി/പട്ടികവർഗ വികസന ഓഫീസുകൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും.
അടുത്തഘട്ടം എം.എസ്.ഡബ്ല്യു., എൽ.എൽ.ബി
പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ടു ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് സ്ഥാപനങ്ങൾക്ക് പരിശീലനച്ചുമതല നൽകി പണം ചെലവഴിക്കുകയാണ് വകുപ്പ് മുൻപ് ചെയ്തിരുന്നത്. ഇത് ഫലപ്രദമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് നേരിട്ട് പരിശീലനം ഏറ്റെടുക്കുന്നത്. സ്വന്തം ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശീലകരെ ലഭ്യമാക്കി തൊഴിലിൽ നൈപുണ്യം വികസിപ്പിച്ചെടുക്കും. ഓരോ വർഷവും പുതിയ ഉദ്യോഗാർഥികളെ കണ്ടെത്തി പരിശീലനം മുന്നോട്ട് കൊണ്ടു പോകാനും പദ്ധതിയുണ്ട്. അടുത്തഘട്ടത്തിൽ എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവർക്കും എൽഎൽ.ബി., ജേണലിസം യോഗ്യതയുള്ളവർക്കും പരിശീലനം നൽകും.