ആഫ്രിക്കന്‍ പന്നിപ്പനി: പന്നികളെ കൂട്ടത്തോടെ കൊല്ലും; നഷ്ടപരിഹാരം ഇങ്ങനെ

Share our post

സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ രണ്ടു ഫാമുകള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ ജോയന്റ് ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ് പറഞ്ഞു.

വയനാട് മാനന്തവാടി തവിഞ്ഞാലിലെ ഒരു ഫാമിലും മാനന്തവാടി കണിയാരത്തെ മറ്റൊരു ഫാമിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാനന്തവാടി ഫാമില്‍ 43 പന്നികള്‍ ചത്തു. തവിഞ്ഞാലില്‍ ഒരെണ്ണവും. ഇവിടുത്തെ ഫാമില്‍ 300 പന്നികളുണ്ട്. ഇതില്‍ മൂന്നെണ്ണത്തിന് രോഗലക്ഷണമുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും നടപ്പാക്കിയ പ്രതിരോധനടപടികള്‍ സംസ്ഥാനത്തും നടപ്പാക്കും.
അസം, നാഗാലാന്‍ഡ്, ബിഹാര്‍ എന്നിവിടങ്ങളിലെ മൃഗസംരക്ഷണവകുപ്പ് ഉന്നതനേതൃത്വമായി കേരളത്തില്‍നിന്ന് നിരന്തം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരമുള്ള നഷ്ടപരിഹാരമാകും കര്‍ഷകര്‍ക്ക് നല്‍കുക.

ഇന്‍ഷുറന്‍സ് കമ്പനിക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചതുടങ്ങിയിട്ടുണ്ട്. ഒരെണ്ണത്തിന് ബാധിച്ചാല്‍ എല്ലാത്തിനെയും കൊല്ലേണ്ടിവരുന്നതിനാല്‍ ഭീമമായ നഷ്ടപരിഹാരം കര്‍ഷര്‍ക്ക് നല്‍കേണ്ടിവരും. മൃഗരോഗനിയന്ത്രണത്തിന് സംസ്ഥാനത്തിനുള്ള സഹായപദ്ധതിപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം ഇങ്ങനെയാണ്:

പന്നിക്കുട്ടി(15 കിലോവരെ) – 2200 രൂപ
15-40 കിലോവരെ – 5800 രൂപ
മുതിര്‍ന്നത് (100 കിലോവര) – 15000 രൂപ

ഇതില്‍ 50 ശതമാനം തുക മാത്രമേ കേന്ദ്രം നല്‍കൂ. 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ നല്‍കിയാല്‍ പിന്നെ നഷ്ടപരിഹാരം ലഭിക്കില്ല. ഏതെങ്കിലും ഒന്നുമാത്രമേ ലഭിക്കൂ. 2014 മുതല്‍ പക്ഷിപ്പനി ബാധിച്ച് താറാവുകളെ കൊന്ന വകയിലുള്ള നഷ്ടപരിഹാരം കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം പക്ഷിപ്പനി നിയന്ത്രണപ്രകാരം താറാവുകളെ കൊന്നതില്‍ 3,92,000 രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. 

രോഗത്തിനെതിരേ മറ്റു പ്രതിരോധമാര്‍ഗങ്ങളോ വാക്‌സിനോ ഇല്ല.

സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതിന് നിരോധനമേര്‍പ്പെടുത്തി. എല്ലാ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. കാട്ടുപന്നികള്‍ അസ്വാഭാവികസാഹചര്യത്തില്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനംവകുപ്പിനെ അറിയിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!